മരട് ഫ്ലാറ്റ് പൊളിക്കൽ: സ്ഫോടന സമയത്ത് നിരോധനാജ്ഞ, 10ന് മോക്ഡ്രിൽ, ആദ്യം പൊളിക്കുന്നത് ഹോളിഫെയ്ത്ത്!
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ തയ്യാറെടുപ്പുകൾ ഊർജിതമാക്കി. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മുതൽ സ്ഫോടനം നടത്തിയ ശേഷം സ്ഥലം ഉറപ്പാക്കുന്നതുവരെയായിരിക്കും നിരോധനാജ്ഞ.
സുലൈമാനി വധം: അധികാരം ദുരുപയോഗം ചെയ്യരുതെന്ന് യുഎസിനോട് ചൈന, സംഘർഷം രൂക്ഷമാവരുതെന്ന് മുന്നറിയിപ്പ്
ജനുവരി ഒമ്പതിന് രാവിലെ ഒമ്പത് മണി മുതലായിരിക്കും മരട് ഫ്ലാറ്റുകളുടെ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുക. ഇതിന് പുറമേ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ജനുവരി എട്ട് വെള്ളിയാഴ്ച മോക് ഡ്രില്ലും സംഘടിപ്പിക്കും. മരടിൽ ഇതിനെല്ലാം മുന്നോടിയായി കൺട്രോൾ റൂമും തുറക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി 2000 ഓളം പേരെയാണ് മരടിൽ നിന്ന് ഒഴിപ്പിക്കേണ്ടിവരികയെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജനസാന്ദ്രതയേറിയ പ്രദേശത്തെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള തീരുമാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം പൊളിക്കാൻ സബ്കളക്ടറും കമ്മീഷണറും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതോടെ നേരത്തെ നിശ്ചയിച്ച പ്രകാരം എച്ച്2ഒ ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ എന്നിവ ജനുവരി 11ന് പൊളിക്കും. 12ന് ജെയ്ൻ കോറൽ, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളും പൊളിക്കും. ഇതോടെ എച്ച്2ഒയിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.