ഈന്തപ്പഴ വിതരണം എം ശിവശങ്കർ പറഞ്ഞത് പ്രകാരം: കസ്റ്റംസിന് ടിവി അനുപമയുടെ മൊഴി
തൃശ്ശൂർ: വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയുടെ മൊഴി പുറത്ത്. കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിൽ ഒരു തരത്തിലുമുള്ള കത്തിടപാടുകളും നടത്തിയിട്ടില്ലെന്നാണ് ടിവി അനുപമയുടെ മൊഴിയിൽ പറയുന്നത്.
ഭര്‍ത്താവിന്റെ മുന്നിലിട്ട് പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചു, പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് അനാഥായത്തിലെ കുട്ടികൾക്ക് ഈത്തപ്പഴം എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വാക്കാലുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നുണ്ട്. വിദേശത്ത് നിന്ന് നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ടിവി അനുപമയെ ചോദ്യം ചെയ്തുവരുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പിലാണ് ടിവി അനുപമ മൊഴി നൽകിയിട്ടുള്ളത്.
സംസ്ഥാനത്തെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലായങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതോടെയാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
Recommended Video
വിദേശത്ത് നിന്ന് കേരളത്തിലെത്തിച്ച ഈന്തപ്പഴം ആർക്കെല്ലാം വിറ്റു എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ സെപ്തംബർ 30ന് മുമ്പ് അറിയിക്കാനാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളോട് കസ്റ്റംസ് നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് ടിവി അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നത്. കണ്ടെയ്നറിൽ കൊച്ചി തുറമുഖത്തെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പിഎസ് സരിത്ത് എന്നിവർ നേരിട്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസാണ് കണ്ടെത്തിയത്. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സ്വപ്ന സുരേഷ് ഈന്തപ്പഴം വിതരണം ചെയ്തായും നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോലീസിലെ ചില ഉന്നതരും ഇതിന്റെ പങ്ക് പറ്റിയിട്ടുണ്ട്. കസ്റ്റംസ് അന്വേഷിച്ച് വരുന്ന ഈന്തപ്പഴക്കടത്ത് കേസിലും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ചോദ്യം ചെയ്യാൻ തന്നെയാണ് കസ്റ്റംസ് സംഘത്തിന്റെ തീരുമാനം.