എൻഐഎ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ജലീൽ! അടുത്ത കുരുക്ക്, മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും!
കൊച്ചി: മന്ത്രി കെടി ജലീലിന് വീണ്ടും കുരുക്ക്. നയതന്ത്ര ചാനല്‍ വഴി ഖുറാന്‍ കൊണ്ടുവന്ന് വിതരണം നടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയതന്ത്ര ചാനല്‍ വഴി കൊണ്ട് വരുന്ന സാധനങ്ങള്‍ വിതരണം നടത്തുന്നതില്‍ പ്രൊട്ടോക്കോള്‍ ലംഘനമുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേക്കുറിച്ചുളള എന്‍ഐഎ ചോദ്യം ചെയ്യലിന് മുന്നില്‍ മന്ത്രിക്ക് ഉത്തരം മുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
രാജ്യത്തിന്റെ അനുമതി വേണം
യുഎഇ കോണ്‍സുലേറ്റിനെ എതിര്‍ കക്ഷിയാക്കിയുളള ആദ്യത്തെ നടപടിയാണിത്. നയതന്ത്ര ചാനല്‍ വഴി കൊണ്ട് വരുന്ന സാധനങ്ങള്‍ വിതരണം നടത്തണമെങ്കില്‍ രാജ്യത്തിന്റെ അനുമതി ആവശ്യമുണ്ട്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരണമാണ് ഖുറാന്‍ ഏറ്റെടുത്തതും വിതരണം നടത്തിയും എന്നാണ് ജലീലിന്റെ വാദം.
ഉത്തരം മുട്ടി മന്ത്രി
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ എന്‍ഐഎയ്ക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കെടി ജലീലിന് സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഖുറാന്‍ കൈപ്പറ്റുന്നതിന് എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും തേടിയില്ലെന്നും എന്തുകൊണ്ട് വിവരം കേന്ദ്രത്തെ അറിയിച്ചില്ല എന്നുമാണ് ചോദ്യം വന്നത്.
മൊഴി പരിശോധിക്കും
കോണ്‍സുലര്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഖുറാന്‍ ഏറ്റെടുത്തത് എന്ന ഉത്തരം മാത്രമേ ജലീലിന് നല്‍കാനായുളളൂ എന്നാണ് സൂചന. ജലീലിന്റെ മൊഴി എന്‍ഐഎ വിശദമായി പരിശോധിക്കും. കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം ആണ് കെടി ജലീലിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ച് വരുത്തി ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്.
17,000 കിലോഗ്രാം ഈന്തപ്പഴവും
ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ഖുറാന്‍ വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയിട്ടുണ്ട്. മാത്രമല്ല 17,000 കിലോഗ്രാം ഈന്തപ്പഴവും യുഎഇയില്‍ നിന്ന് നയതന്ത്ര മാര്‍ഗത്തില്‍ സംസ്ഥാനത്ത് എത്തിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
Recommended Video
സ്വപ്‌ന സുരേഷുമായുളള പരിചയം
ഇത് നിയമലംഘനമാണ് എന്നാണ് കസ്റ്റംസ് പ്രാഥമികമായി വിലയിരുത്തുന്നത്. മന്ത്രി കെടി ജലീല്‍ ഖുറാന്‍ കൈപ്പറ്റിയതിലും അന്ന് യുഎഇ കോണ്‍സുല്‍ സെക്രട്ടറി ആയിരുന്ന സ്വപ്‌ന സുരേഷുമായുളള പരിചയത്തെ കുറിച്ചും വ്യക്തത ആവശ്യമുണ്ട് എന്നാണ് എന്‍ഐഎയും കരുതുന്നത്. സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ്.