സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു, മണിക്കൂറുകളായി കസ്റ്റംസ് ഓഫീസിൽ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മൂന്ന് മണിക്കൂറില്‍ അധികമായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലാണ് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വൈകിട്ട് 5.30തോട് കൂടിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
വൈകിട്ട് കസ്റ്റംസ് ഓഫീസര്‍മാര്‍ പൂജപ്പുരയിലുളള ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും നല്‍കി. ഇത് പ്രകാരമാണ് ശിവശങ്കര്‍ ഓഫീസിലെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിറകെയാണ് എം ശിവശങ്കര്‍ കുടുങ്ങിയത്.

Recommended Video
സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ട് എന്ന ആരോപണം വന്നതിന് പിറകെ സര്‍ക്കാര്‍ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റി നിര്‍ത്തി. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്നുളള ആവശ്യം ശക്തമാവുകയാണ്. സ്വപ്‌നയുമായി മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ സരിത്തുമായും ശിവശങ്കറിന് ബന്ധമുളളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌നയും നിരവധി തവണ എം ശിവശങ്കറിനെ വിളിച്ചതായി വിവരം പുറത്ത് വന്നു. എം ശിവശങ്കറിനെ സരിത്ത് നിരവധി തവണ വിളിച്ചതായാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ സരിത്ത് ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. സ്വപ്‌നയുടേയും സരിത്തിന്റെയും ഒരു നമ്പറില്‍ നിന്നുളള ഒരു മാസത്തെ ഫോണ്‍ കോളുകളുടെ പട്ടികയാണ് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനുളള നില ആയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ശിവശങ്കറിന്റെ ഫോൺ വിളികൾ അന്വേഷിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക.












Click it and Unblock the Notifications