സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ റെയിഡ്, സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനതാളവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിലാണ് റെയ്ഡ് നടക്കുന്നത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒന്നരമണിക്കൂറിലധികമായി ഉദ്യോഗസ്ഥര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെത്താന്‍ കഴിയുമോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റിന്‍റെ മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കോൺസുലേറ്റിലേക്ക് എന്ന പേരിൽ വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകൾ വഴിയാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയിരുന്നത്.
അതിനിടെ ഐടി വകുപ്പിന് കീഴിലെ കെ.എസ്ഐ.ടിയിൽ ഓപ്പറേഷണൽ മാനേജറായ സ്വപ്ന സുരേഷിനെ ഐ.ടി. വകുപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. നേരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്ന അശോകിനേയും സരിത്തിനേയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. വഴിവിട്ട ബന്ധങ്ങളും അനധികൃത ഇടപാടുകളേയും തുടര്‍ന്നായിരുന്നു ഇരുവരേയും ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആലപ്പുഴയില്‍ ഇന്ന് 15 കൊറോണ കേസുകള്‍, ഒരാള്‍ക്ക് സമ്പര്‍ക്കം വഴി, ജില്ലയില്‍ 206 രോഗികള്‍