സ്വർണ്ണക്കടത്ത് കേസ് പ്രതിയും മയക്കുമരുന്ന് കേസ് പ്രതിയും തമ്മിൽ അടുത്ത ബന്ധം?
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കെടി റമീസിന് മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം സ്വർണ്ണക്കടത്തിന് വേണ്ടി അനൂപ് ഉപയോഗിച്ചിട്ടുണ്ടാവാം എന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇതെക്കുറിച്ചാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുക. അനുപ് മുഹമ്മദും റമീസും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് വ്യക്തമായതോടെയാണ് റമീസിലേക്കും അന്വേഷണം നീളുന്നത്. അറസ്റ്റിലായ അനൂപിന്റെ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

രണ്ടും തമ്മിലെന്ത്?
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസും ബെംഗളൂരു മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉയർന്നതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിലുള്ള റമീസിനെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അനൂപ് മുഹമ്മദ് മയക്കുമരുന്ന് കേസിലെയും റമീസ് സ്വർണ്ണക്കടത്ത് കേസിലെയും പ്രധാന പ്രതിയാണ്.

റമീസും അനൂപും തമ്മിൽ
ലഹരിമരുന്ന് കേസിൽ ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ മലയാളി കൂടിയായ അനൂപ് മുഹമ്മദിൽ നിന്ന് കെടി റമീസിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസിനെ പ്രേരിപ്പിച്ചിട്ടുള്ളത്. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന സ്വർണ്ണത്തിനുള്ള പണം പല ആളുകളിൽ നിന്നായി സമാഹരിച്ച് ഹവാലയായാണ് വിദേശത്ത് എത്തിച്ചിരുന്നതെന്ന് നേരത്തെ തന്നെ എൻഐഎ കണ്ടെത്തിയിരുന്നു.

ആ ഫോൺ വിളികൾക്ക് പിന്നിൽ
സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാവുന്നതും ബെംഗളൂരൂവിൽ വെച്ചാണ്. ഈ ദിവസം അനൂപ് മുഹമ്മദ് കേരളത്തിലുള്ള ഉന്നത വ്യക്തികളിൽ പലരെയും ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് വേണ്ടിയാണ് റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുമതി തേടിക്കൊണ്ടാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ അപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. കോഴിക്കോട് സ്വദേശിയായ റമീസ് സ്വപ്ന സുരേഷ് അറസ്റ്റിലായതിന് പിന്നാലെയാണ് എൻഐഎയുടെ വലയിലാവുന്നത്. കൊച്ചിയിലെ വെണ്ണല സ്വദേശിയാണ് അനൂപ് മുഹമ്മദ്.

അന്വേഷണം കേരളത്തിലേക്ക്
ലഹരിമരുന്ന് കേസിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളത്തിലെ ഏജൻസിയുമായി ചേർന്നായിരിക്കില്ല അന്വേഷണം നടത്തുകയെന്നും വ്യക്തമാക്കിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അനുപ് മുഹമ്മദിന്റെ കൊച്ചിയിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സഹായം ആവശ്യപ്പെട്ടാൽ നൽകുമെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ബെംഗളുരു മയക്കുമരുന്ന് കേസിൽ കന്നഡ സിനിമാ രംഗത്ത് രണ്ട് നടിമാർക്ക് പുറമേ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

പ്രതികളുമായുള്ള ബന്ധമെന്ത്?
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലല രംഗത്തെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മിൽ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് അനൂപ് മുഹമ്മദുമായി അടുപ്പമുണ്ടെന്ന് ബിനീഷ് കൊടിയേരി തുറന്ന് സമ്മതിച്ചത് ഗുരുതരമായ പ്രശ്നമാണെന്നും കൊടിയേരി ചൂണ്ടിക്കാണിക്കുന്നു. സ്വർണ്ണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിലുള്ള ബന്ധമെന്താണ്? കുറ്റവാളിക്ക് കൊടിയേരി ബാലകൃഷ്ണന്റെ മകനുമായുള്ള ബന്ധമെന്താണ്? ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഏജൻസികൾ അന്വേഷിക്കട്ടെ
ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഒരു പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നുമാണ് കൊടിയേരിയുടെ പ്രതികരണം. ബിനീഷ് കൊടിയേരിക്ക് കുറ്റകൃത്യത്തിൽ എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും കേസുമായി ബന്ധപ്പെട്ട് എന്തും കേന്ദ്ര ഏജൻസിക്ക് അന്വേഷിക്കാമെന്നും കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തന്റെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് അവ അന്വേഷണ ഏജൻസിക്ക് കൈമാറാമെന്നും കൊടിയേരി നിർദേശിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications