ബുള്ളറ്റ് പ്രൂഫ് വാഹനം.. രോഗിയുമായി പോയ കാർ.. ഏഷ്യാനെറ്റ് ന്യൂസിനെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചത് കൊണ്ട് നേരത്തെ തന്നെ ഓണ്‍ലൈന്‍ സഖാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് കട്ടക്കലിപ്പിലാണ്. കൊച്ചിയിലുണ്ടായ ബോട്ടപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെ ഓക്‌സിജന്‍ മാസ്‌കിന് അടിയിലേക്ക് മൈക്ക് വെയ്ക്കുന്ന ഏഷ്യാനെറ്റിന്റെ ചിത്രം വന്‍ സൈബര്‍ ആക്രമണത്തിന് വിധേയമാവുകയുണ്ടായി. അതിന് പിന്നാലെ പിണറായിയുടെ ബുള്ളറ്റ് പ്രൂഫ് കാറിനെക്കുറിച്ച് വാര്‍ത്ത വന്നു. അതിനുള്ള പൊങ്കാല തീരും മുന്‍പാണ് സിപിഎം ജാഥാ ക്യാപ്റ്റന്‍ രോഗിയുമായി പോകുന്ന കാറിനെ തൊഴിച്ചെന്ന വാര്‍ത്ത വന്നത്. തെറ്റായ വാര്‍ത്തകളുടെ പേരില്‍ പൊങ്കാല വാങ്ങിക്കൂട്ടുകയാണ് അവതാരകനായ വിനു വി ജോണ്‍.
നാവാണ് നായനാർ.. നായകനാണ് നായനാർ.. മരിച്ചിട്ടും മരിക്കാത്ത സഖാവ്.. ഇകെ നായനാരുടെ ഓർമ്മകളിലൂടെ
ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയെന്ന്
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം നടുങ്ങി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നു എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാലീ വാര്‍ത്ത തെറ്റായിരുന്നു. ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ വന്ന ഈ വാര്‍ത്തയെ സോഷ്യല്‍ മീഡിയ കൊന്ന് കൊലവിളിച്ചു. പജേറോ സ്‌പോര്‍ട്ട് ബുള്ളറ്റ് പ്രൂഫാക്കി വാങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ട്വിറ്ററിൽ പൊങ്കാല
മുഖ്യമന്ത്രിക്ക് വേണ്ടി വാഹനം വാങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കേരളത്തിലെത്തുന്ന വിഐപികള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ വാര്‍ത്തയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിന്റെ ട്വിറ്റര്‍ പേജില്‍ കയറിയാണ് ആളുകള്‍ പൊങ്കാലക്കലം ഉടച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെ
വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്ക് വിനു വി ജോണ്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അസത്യ പ്രചാരകരോട് ഒരു വാക്ക് - മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടില്ല. വാർത്ത തെറ്റെന്ന് പിണറായി പറഞ്ഞത് കൊടുത്തിട്ടുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെ, എന്നാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മറുപടി അവരോട് ചോദിക്കണം
ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് താന്‍ പറയുന്നത് എന്നാണ് വിനുവിന്റെ നിലപാട്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വരുന്നതിന് മറുപടി അവരോട് ചോദിക്കണമെന്നും വിനു വി ജോണ്‍ പറയുന്നു. ഏഷ്യാനെറ്റ് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആളുകള്‍ ചോദ്യങ്ങളുന്നയിക്കുന്നത്. ഇത് പിന്നെ ഏഷ്യാനെറ്റിന്റെ അച്ഛന്‍ കൊടുത്തതാണോ എന്നൊരാള്‍ ചോദിച്ചിരിക്കുന്നു.
വിരട്ടാമെന്ന് കരുതേണ്ട
തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്കാരം! നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക. വിമർശനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിക്കും. തെറ്റുകൾ തിരുത്തും. പക്ഷെ പേടിക്കില്ല, ഒരിക്കലും എന്നാണ് ആക്ഷേപത്തിന് വിനു വി ജോൺ നൽകിയിരിക്കുന്ന മറുപടി. ജാഥാ ക്യാപ്റ്റൻ വാർത്തയും ബുള്ളറ്റ് പ്രൂഫ് കാർ വാർത്തയും ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിന് വലിയ തിരിച്ചടി നൽകിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി
കാസര്‍കോഡ് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ജാഥാക്യാപ്റ്റന്‍ തൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. രോഗിയുമായി പോകുന്ന കാര്‍ തടഞ്ഞുവെന്നും ജാഥാ ക്യാപ്റ്റനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നുമായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത. ഇത് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി.
കാറിൽ ഡ്രൈവർ മാത്രം
കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. ഡ്രൈവറല്ലാതെ മറ്റാരും കാറില്‍ ഉണ്ടായിരുന്നില്ല. ഇതോടെ ഏഷ്യാനെറ്റ് വാര്‍ത്ത തിരുത്തി. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന് എതിരെ വലിയ വിമര്‍ശനത്തിന് ഈ വാര്‍ത്ത വഴി വെച്ചിരുന്നു. പിഎം മനോജ് അടക്കമുള്ളവര്‍ ഏഷ്യാനെറ്റിന് എതിരെ രംഗത്ത് വരികയുണ്ടായി. യാതൊരുവിധ അടിസ്ഥാനവുമില്ലാതെ വാർത്ത നൽകിയതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.