ആർത്തവ സമയത്ത് അമ്പലത്തിൽ കയറിയ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം! വെർബൽ റേപ്പ്, ഭീഷണി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കൈവിട്ട ചര്‍ച്ചകളും പ്രതികരണങ്ങളുമാണ് സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ സംവാദ പരിപാടിയായ നേര്‍ക്കു നേരില്‍ ഒരു പെണ്‍കുട്ടി ആര്‍ത്തവകാലത്ത് അമ്പലത്തില്‍ പോയതായി തുറന്ന് പറഞ്ഞിരുന്നു.
അതിന്റെ പേരില്‍ ആ പെണ്‍കുട്ടിയെ ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദീപ രാഹുല്‍ ഈശ്വര്‍ കടന്നാക്രമിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ കത്തിപ്പടരുകയാണ്. തികച്ചും പ്രാകൃതവും ക്രൂരവുമായ രീതിയിലാണ് പെണ്‍കുട്ടിക്കെതിരെയുള്ള പ്രതികരണങ്ങള്‍.
ആര്‍ത്തവ കാലത്ത് അമ്പലത്തില്‍
വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന വാദത്തെ എതിര്‍ത്തുകൊണ്ടാണ് ആര്‍ത്തവ കാലത്ത് താന്‍ അമ്പലത്തില്‍ പോയിട്ടുണ്ട് എന്നൊരു പെണ്‍കുട്ടി തുറന്ന് പ്രഖ്യാപിക്കാനുള്ളം ധൈര്യം കാണിച്ചത്. ആര്‍ത്തവ കാലത്ത് തന്നെ അമ്പലത്തില്‍ പോകാന്‍ പ്രത്യേക കാരണമുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ദീപ രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയോട് ചോദിച്ചു.
പ്രതിഷേധത്തിന്റെ ഭാഗം
പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അമ്പലത്തില്‍ പോയത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതോടെ ദീപ പെണ്‍കുട്ടിയെ കടന്നാക്രമിച്ചു. ഇത് തന്നെയാണ് തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നമെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല ആ കുട്ടി അമ്പലത്തില്‍ പോയതെന്നും പ്രതിഷേധിക്കാനാണ് എന്നതാണ് പ്രശ്‌നമെന്ന് ദീപ വാദമുയര്‍ത്തി.
കേട്ടലറയ്ക്കുന്ന തെറി
ചര്‍ച്ചയുടെ ഈ ഭാഗം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഔട്ട്‌സ്‌പോക്കണ്‍ പോലുള്ള സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ ഈ പെണ്‍കുട്ടിക്ക് നേരെ കേട്ടലറയ്ക്കുന്ന തെറിവിളിയാണ് നടക്കുന്നത്. അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ ചേര്‍ത്താണ് അശ്ലീലവും സ്ലട്ട് ഫെയിമിംഗും ഉള്‍പ്പെടെയുള്ള അഴിഞ്ഞാട്ടം.
പെണ്‍കുട്ടിയെ കൈകാര്യം ചെയ്യണം
നേരത്തെ തന്നെ ശബരിമല വിഷയത്തില്‍ പരിഹാസ്യമായ നിലപാടുമായി ലൈവ് വീഡിയോ ചെയ്ത് പ്രസിദ്ധയായ ബേബി എന്ന യുവതിയും ഈ പെണ്‍കുട്ടിക്കെതിരെ കലിതുള്ളി രംഗത്ത് വന്നിട്ടുണ്ട്. ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയ പെണ്‍കുട്ടിയെ കൈകാര്യം ചെയ്യണം എന്നതടക്കമാണ് ഇവരുടെ വീഡിയോയിലെ ആഹ്വാനം. നല്ല സ്ത്രീയെന്ന് സ്വയം അവകാശപ്പെടുന്ന ഇവര്‍ ആ പെണ്‍കുട്ടിയെ തെറിവിളിക്കാനും മടിക്കുന്നില്ല.
പെണ്‍കുട്ടിക്ക് പിന്തുണയും
അതേസമയം പെണ്‍കുട്ടിക്ക് പിന്തുണയും ഒരു വശത്ത് നിന്ന് ലഭിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ തന്നെ മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ഏഷ്യാനെറ്റ് ന്യൂസിൻറെ സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ് കുമാർ അവതരിപ്പിക്കുന്ന നേർക്കുനേർ ചർച്ചയുടെ രണ്ട് പ്രൊഡ്യൂസർമാരിൽ ഒരാളാണ് ഞാൻ. കഴിഞ്ഞ ലക്കം നേർക്കുനേർ ചർച്ചയുടെ സദസിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയാണിത്. അവളുടെ പേരെനിക്കറിയില്ല.
വെർബൽ റേപ്പ്
പക്ഷേ ഇതെഴുതുന്ന ഈ നിമിഷം ഫെയ്‌ക്കുകളും അല്ലാത്തവയുമായ നൂറുകണക്കിന് 'അയ്യപ്പഭക്തരുടെ' പ്രൊഫൈലുകൾ, പ്രധാനമായും സംഘി പ്രൊഫൈലുകൾ ഗ്രൂപ്പുകളിൽ തീരുമാനമെടുത്ത് കൂട്ടം കൂട്ടമായി വന്ന് കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞ് ഈ കുട്ടിയെ വെർബൽ റേപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്താണ് ഈ പെൺകുട്ടി ചെയ്ത തെറ്റ്?
ശരീരത്തിന് അശുദ്ധിയില്ല
"മാസമുറയുള്ള സമയത്ത് ഞാൻ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്, ആ സമയത്ത് എൻറെ ശരീരത്തിന് ഒരശുദ്ധിയും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല" എന്നവൾ പറഞ്ഞു. ശ്രീമാൻ രാഹുൽ ഈശ്വറിൻറെ ഭാര്യയും ready to wait ആശയധാരക്കാരിയുമായ ശ്രീമതി ദീപ രാഹുൽ ഈ കുട്ടിയെ ചോദ്യം ചെയ്തു. "എന്തിനാണ് കുട്ടി ആ ദിവസം തന്നെ അമ്പലത്തിൽ പോകാൻ തെരഞ്ഞെടുത്തത്?" ആ ദിവസം ഭഗവാനെ കാണണമെന്ന് കടുത്ത ആഗ്രഹം തോന്നി എന്നോ മറ്റോ പറഞ്ഞ് അവൾക്ക് ഒഴിവാകാമായിരുന്നു.
പ്രതിഷേധത്തിൻറെ ഭാഗം
പക്ഷേ അവൾ പറഞ്ഞത് ഇങ്ങനെയാണ് "ഒരു പ്രതിഷേധത്തിൻറെ ഭാഗമായിത്തന്നെയാണ് ഞാൻ പോയത്" അവളുടെ നിലപാടാണത്. ആർത്തവം അശുദ്ധിയാണെന്ന് വിധിച്ച പുരുഷ പൗരോഹിത്യത്തിനും ആണധികാരത്തിനും എതിരായ അവളുടെ പ്രതിഷേധം. മിടുക്കിക്കുട്ടി. ഗുരുവായൂരമ്പലത്തിലെ മണിയിൽ തൂങ്ങിക്കിടന്ന് നായർ പ്രമാണികളുടെ അടികൊണ്ട് പുറം പൊളിഞ്ഞ കൃഷ്ണപിള്ള വിശ്വാസിയായിരുന്നില്ല. അന്ന് മുഴങ്ങിയത് കേരളത്തെ നവയുഗത്തിലേക്ക് നയിച്ച സമരകാഹളമായിരുന്നു.
ഹീനമായ ആക്രമണം
ആ സമരത്തിൽ നിന്ന് ഈ പെൺകുഞ്ഞിൻറെ പ്രതിഷേധത്തെ ഞാനൊട്ടും കുറച്ചുകാണുന്നില്ല. ആ നിലപാടിൻറെ പേരിലാണ് ഈ കുട്ടിയെ അയ്യപ്പൻറെ ചിത്രം പ്രൊഫൈൽ പടമാക്കിയ ഭക്തരടക്കം സൈബറിടത്തിൽ വാക്കുകൾ കൊണ്ട് റേപ്പ് ചെയ്യുന്നത്, ഭീഷണിപ്പെടുത്തുന്നത്, അശ്ലീലത്തെറികളുടെ പുതിയ പദസംയുക്തങ്ങൾ കണ്ടെത്തി ഹീനമായി ആക്രമിക്കുന്നത്. ക്ഷേത്രാചാരങ്ങളെല്ലാം പാലിക്കുന്ന വിശ്വാസികളായ വിമലീകരിക്കപ്പെട്ട ആത്മീയ സാത്വിക മനുഷ്യർ!
വീഡിയോ കാണാം
നേർക്ക് നേർ ചർച്ചയുടെ വീഡിയോ കാണാം
ബിഗ് ബോസ് വിജയി തരികിട സാബുവിനെ വിടാതെ ലസിത പാലക്കൽ, മറുപടി പറയിക്കുമെന്ന് വെല്ലുവിളി
ഒരു അച്ഛന്റെ ഉത്കണ്ഠയോടെ പിന്നാലെ ബാലു ഓടിയെത്തി.. "മകളാണ്, പേര് തേജസ്വിനി".. കുറിപ്പ്