അറയ്ക്കുന്ന പച്ചത്തെറിയും അശ്ലീലവും.. അല്ലു സിനിമയെ വിമർശിച്ച അപർണയെ അപമാനിച്ച ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: അല്ലു അര്‍ജുന്‍ സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അപര്‍ണ പ്രശാന്തിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കേട്ടലറയ്ക്കുന്ന തെറിവിളികളും അശ്ലീലവും ബലാത്സംഗ ഭീഷണിയുമടക്കം ഉയര്‍ന്നിരുന്നു. അല്ലു അര്‍ജുന്‍ ഫാന്‍സെന്ന് അവകാശപ്പെടുന്നവരാണ് കൂട്ടത്തോടെ തെറിവിളികളുമായി എത്തിയത്. സംഭവത്തില്‍ അപര്‍ണ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ തെറിവിളിച്ചവര്‍ ഓരോരുത്തരായി കുടുങ്ങിക്കൊണ്ടിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ അപര്‍ണയെ മൂന്ന് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നായി അപമാനിച്ച പൊന്നാനി സ്വദേശിയായ ഷബീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ പോലീസാണ് ഷബീറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷബീര്‍ കില്ലര്‍ യോദ്ധാവ്, ഷബി അഫ്താന, ഷബി എന്നീ ഫേസ്ബുക്ക് ഐഡികള്‍ വഴിയാണ് ഇയാള്‍ അപര്‍ണയെ നിരന്തരമായി അപമാനിച്ചത്.
ഇതോടെ അപര്‍ണ നല്‍കിയ പരാതിയില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. നേരത്തെ മണ്ണാര്‍ക്കാട് സ്വദേശിയായ നിയാസ്സുദ്ദീനും അറസ്റ്റിലായിരുന്നു. നിയ നിയ എന്ന അക്കൗണ്ടില്‍ നി്ന്നായിരുന്നു ഇയാളുടെ തെറിവിളികള്‍. പതിനെട്ട് പേര്‍ക്കെതിരെയാണ് അപര്‍ണ പരാതി നല്‍കിയിരിക്കുന്നത്. അപര്‍ണയില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.
അല്ലു അർജുൻ ചിത്രമായ 'നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ'യുടെ മലയാളം പതിപ്പ് തിയറ്ററിൽ നിന്നും കണ്ട് പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനെക്കുറിച്ച് അപർണ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ പേരിലാണ് ഫാൻസ് കടന്നൽക്കൂട്ടം പോലെ ഇളകി സൈബർ ആക്രമണം നടത്തിയത്. അല്ലു അർജുൻ ഫാൻസ് അസ്സോസ്സിയേഷൻ സംഭവത്തിൽ അപർണയോട് മാപ്പ് പറഞ്ഞിരുന്നു.