പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ജീവിച്ചോളാം.. ഉപദ്രവിക്കരുത്! ഹനാന് പിന്തുണയേറുന്നു
Recommended Video
കയ്യില്‍ ഇട്ടിരിക്കുന്ന സ്വര്‍ണ മോതിരത്തിന്റെയും ധരിച്ച ജീന്‍സിന്റെയും കണക്ക് വരെ നാട്ടുകാരെ ബോധിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് ഹനാന് എന്ന പെണ്‍കുട്ടിയെ സൈബര്‍ മലയാളികള്‍ എത്തിച്ചിരിക്കുന്നത്. നിവര്‍ന്ന് നില്ക്കാന് പോലുമാകാത്ത പ്രായത്തിലേ സ്വന്തം ജീവിതം സ്വപ്രയത്നം കൊണ്ട് മുന്നോട്ട് പോകുന്ന ഒരു പെണ്‍കുട്ടിയെ ആണ് കുപ്രചരണങ്ങള്‍ കൊണ്ടും സൈബര്‍ കൊട്ടേഷന്‍ കൊണ്ടും തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ബുള്‍ഡോസര്‍ കൊണ്ട് നിങ്ങളെന്നെ തകര്‍ത്ത് കളഞ്ഞാലും ഒരു തരി ജീവന് അവശേഷിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ജീവിക്കും എന്നാണ് വെറും പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ ചങ്കുറപ്പുള്ള വാക്കുകള്‍. സഹപാഠികളും സുഹൃത്തുക്കളും കോളേജ് അധികൃതരും ഈ ആക്രമണങ്ങളില്‍ തളരാതെ നില്ക്കാന് ഹനാന് താങ്ങായുണ്ട്.
കണ്ണീരൊഴുക്കാതെ ഹനാൻ
ഹനാന്റെ മീന്വില്പ്പനയെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത നല്കിയപ്പോള് ആര്‍ക്കും സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവള് ജീന്‍സും ടോപ്പുമിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഊര്‍ജസ്വലയായി വന്ന് നിന്നപ്പോള്‍, അല്പം ഇംഗ്ലീഷ് കൂടി കലര്‍ത്തി ചുറുചുറുക്കോടെ സംസാരിച്ചപ്പോള്‍ മുതല്‍ മലയാളി മനസ്സിലെ നന്മ മരങ്ങള്‍ കടപുഴകി താഴെ വീണു. ദരിദ്രയായ മീന്‍വില്‍പ്പനക്കാരി പെണ്‍കുട്ടിയുടെ കണ്ണീര് കാണാന്‍ വന്നവരെയെല്ലാം ഹനാന് നിരാശരാക്കിക്കളഞ്ഞു.
പിന്തുണയുമായി കോളേജ്
പിന്നാലെ ഹനാനെ ഇക്കൂട്ടര്‍ ഓഡിറ്റ് ചെയ്തും തുടങ്ങി. സിനിമയ്ക്ക് വേണ്ടിയുള്ള വേഷം കെട്ടലാണെന്ന് ആരോപിച്ച് അറഞ്ചം പുറഞ്ചും ട്രോളും പൊങ്കാലയും തുടങ്ങി. ഹനാന് പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധികൃതരും സഹപാഠികളും വാര്‍ത്ത സത്യമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഹനാനെ അറിയാൻ
കേളേജ് ഡയറക്ടറായ പൈജാസും അധ്യാപകരും ഹനാനൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്നു. ഹനാനെക്കുറിച്ച് അറിയണമെങ്കില്‍ അവളുടെ സുഹൃത്തുക്കളോടെ നാട്ടുകാരോടെ അന്വേഷിച്ചാല്‍ മതിയെന്ന് പൈജാസ് പറയുന്നു. ഹനാന്റെ അമ്മ ഒരു മാനസിക രോഗിയാണ്. ചെവിക്ക് സുഖമില്ലാത്ത ഹനാന് ആശുപത്രിയിലായപ്പോള്‍ ഭക്ഷണം അടക്കം വാങ്ങി നല്കി തങ്ങള്‍ സഹായിച്ചിട്ടുണ്ട്.
കഞ്ഞിയിൽ പാറ്റ ഇടരുത്
ഹനാനെ ആരും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും പൈജാസ് പറയുന്നു. മീന്‍ കച്ചവടം നടത്തുന്നവര്‍ സ്വര്‍ണ മോതിരം ഇടരുതെന്ന് പറയുന്നവരുടെ മാനസിക നില എന്താണ്. മുസ്ലീം പെണ്‍കുട്ടി ആയത് കൊണ്ട് തട്ടമിടണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും പൈജാസ് ചോദിക്കുന്നു. പാവങ്ങളെ സഹായിച്ചില്ലെങ്കിലും അവരുടെ കഞ്ഞിയില്‍ പാറ്റ ഇടരുതെന്നും പൈജാസ് ലൈവ് വീഡിയോയില്‍ പറയുന്നു. മറ്റ് അധ്യാപകരും ഇത് തന്നെ ആവര്‍ത്തിക്കുന്നു.
ഹനാന് ഒരു സര്‍വൈവര്‍
ഹനാന്റെ കോളേജിലെ സഹപാഠികളും പിന്തുണയുമായി രംഗത്തുണ്ട്. അന്‍സല്‍, അബു എന്നീ വിദ്യാര്‍ത്ഥികളാണ് ഫേസ്ബുക്കില്‍ ഹനാന് വേണ്ടി ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹനാന് ഒരു സര്‍വൈവര്‍ ആണെന്ന് അന്‍സല്‍ പറയുന്നു. ജീവിതം മുഴുവന്‍ അതിജീവനം നടത്തിയ പെണ്‍കുട്ടിയാണ്. ഹനാനെക്കുറിച്ച് അറിയണമെങ്കില്‍ തൊടുപുഴയിലേക്ക് വരാനും തങ്ങള്‍ അവളുടെ ജീവിതം കാണിച്ച് തരാമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കരഞ്ഞ് ഹനാൻ
വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍, കഴിഞ്ഞ ദിവസം ചുറുചുറുക്കോടെ നിന്ന ഹനാനെ അല്ല കാണാനാവുക. ക്യാമറയ്ക്ക് മുന്നില്‍ തന്നെ എങ്ങനെയെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്ന ഹനാനെ ആണ് കാണുന്നത്. പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ മീന്‍ വിറ്റോ എങ്ങനെയെങ്കിലും താന്‍ ജീവിച്ചോളാമെന്നും ഉപദ്രവിക്കരുതെന്നും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരോട് ഹനാന് അപേക്ഷിക്കുന്നു.
സത്യമറിയാതെ വിമർശനം
കാര്യമറിയാതെയാണ് പലരും വിമര്‍ശിക്കുന്നത്. ആലുവ മണപ്പുറം ഫെസ്റ്റിന് കപ്പയും പായസവും വിറ്റും ഇവന്റ് മാനേജ്മെന്റ് പരിപാടികളില്‍ ജോലി ചെയ്തും ഒക്കെയാണ് ജീവിക്കുന്നത്. കലാഭവന്‍ മണി ജീവിച്ചിരുന്ന കാലത്ത് പരിപാടികളില്‍ പങ്കെടുപ്പിച്ച് തന്നെ സഹായിച്ചിരുന്നു. ജീവിക്കാന്‍ വേണ്ടിത്തന്നെയാണ് മീന്‍ കച്ചവടത്തിലേക്കും തിരിഞ്ഞതെന്നും നിറകണ്ണുകളോട് ഹനാന് പറയുന്നു.
ഫേസ്ബുക്ക് ലൈവ്
കോളേജ് ഡയറക്ടർ പൈജാസ് മൂസയുടെ ഫേസ്ബുക്ക് ലൈവ്