കേരളത്തിൽ വീണ്ടും സൈബർ ആക്രമണം; സംഭവം തിരുവനന്തപുരത്ത്, റാൻസംവെയർ ആക്രമണമെന്ന് സംശയം!
തിരുവനന്തപുരം: ടെക് ലോകത്തെ ഭീതിയിലാഴ്ത്തി കേരളത്തിൽ വീണ്ടും സൈബർ ആക്രമണം. റാൻസംവെയർ ആക്രമണമാണെന്നാണ് സംശയം. തിരുവനന്തപുരം മർക്കന്റയിൽ സഹകരണസംഘത്തിന്റെ കമ്പ്യൂട്ടറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബാങ്കിന്റെ സെര്‍വറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവുകയും തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മാത്രം സ്ക്രീനില്‍ തെളിയുകയുമായിരുന്നു.
കംപ്യൂട്ടറിലെ ഫയലുകൾ 'എൻക്രിപ്റ്റ്' ചെയ്തിരിക്കുകയാണെന്നും 'ഡീക്രിപ്റ്റ്' ചെയ്തു കിട്ടണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. വിർച്വൽ കറൻസിസായ ബിറ്റ് കോയിന് വഴി പണം നൽകണമെന്നാണ് ആവശ്യം. ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിർദേശമുണ്ട്. എന്നാൽ സംഭവത്തെത്തുടർന്ന് ബാങ്ക് അധികൃതർ സൈബർ സെല്ലിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാനാക്രി' ആക്രമണത്തിനു പിന്നിൽ ആരാണെന്നു പോലും വ്യക്തമായിട്ടില്ലാതിരിക്കെ സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം നേരിടേണ്ടി വന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു.
ഇത് ആദ്യ സംഭവമല്ല
ഇതിനു മുമ്പും കേരളത്തിൽ വനാക്രൈ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പത്തനംതിട്ട, വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ അടക്കം അന്ന് ആക്രമണത്തിന് ഇരയായിരുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു വനാക്രൈ ആക്രമണം. കഴിഞ്ഞ വർഷം ഉത്തരകൊറിയയുടെ സൈബർ ആക്രമണത്തിലൂടെ 150 ലേറെ രാജ്യങ്ങളുടെ 3000,000 പരം കംപ്യൂട്ടറുകളെ തകരാറിലാക്കിയിരുന്നു.
റാൻസംവെയർ
കമ്പ്യൂട്ടറിലെ ഫയലുകൾ ലോക്ക് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും പണം ലഭിച്ച ശേഷം ഫയലുകൾ തിരികെ നൽകുകയും ചെയ്യുന്ന മാൽവെയർ സോഫ്റ്റ് വെയറാണ് റാൻസംവെയര്‍ എന്ന പേരിൽ അറിയപ്പെടുന്നത്. പണം ബിറ്റ്കോയിനായി ആവശ്യപ്പെടുന്നതിനാൽ സൈബര്‍ കുറ്റവാളികളെ കുടുക്കുന്നത് എളുപ്പമാകില്ല. മറ്റൊരു ആശങ്ക പണം നൽകിയാലും ഫയലുകൾ സുരക്ഷിതമായി തിരിച്ചുലഭിക്കുമോ എന്നും വ്യക്തമല്ല. പണം ആവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷവും നൽകാന് തയ്യാറായില്ലെങ്കിൽ ഫയലുകൾ പൂർണ്ണമായി നശിപ്പിച്ച് കളയുന്നതാണ് വന്നാക്രൈ അവലംബിക്കുന്ന രീതി.
ഹാർഡ് ഡിസ്കിന്റെ നിയന്ത്രണം ഏറ്റെടുക്കും
ആഗോളതലത്തിൽ നടന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് ഇമെയിൽ അറ്റാച്ച്മെന്റ് വഴി കമ്പ്യൂട്ടറിലേയ്ക്ക് വരുന്ന ഫയലുകളാണ് പിന്നീട് ലോക്കൽ ഏരിയ നെറ്റ് വര്‍ക്കിലേയ്ക്ക് പടരുന്നത്. കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ സുപ്രധാന ഫയലുകൾ എന്നിവ എൻക്രിപ്റ്റ് ചെയ്ത് റാൻസംവെയർ ബിറ്റ് കോയിനായി ആവശ്യപ്പെടുന്ന രീതിയാണ് മാൽവെയർ നിര്‍വ്വഹിക്കുന്നത്. അതിനാൽ അപരിചിതരിൽ നിന്ന് ലഭിക്കുന്ന അറ്റാച്ച്മെന്റ് ഉൾപ്പെട്ട ഇമെയിലുകൾ തുറക്കരുതെന്നാണ് ടെക് വിദ്ഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
ലക്ഷ്യം ബിസിനസ് തകർക്കുക
റാൻസംവെയർ നിർമ്മിച്ച് ആക്രമണം നടത്തുന്നവരുടെയെല്ലാം ലക്ഷ്യം ആക്രമണം വഴി ബിസിനസ് തകർക്കുക എന്നതാണ്. മോചന ദ്രവ്യം ആവശ്യപ്പെടുന്നത് ബിസിനസ് തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്ന് ഹാക്കര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണിത്. അതിനാൽ ആളുകൾ പണം നൽകാനുള്ള സാധ്യതകളുമുണ്ട് ഇത്തരം ലക്ഷ്യങ്ങളോടെയാണ് ഹാക്കര്‍മാർ കരുനീക്കം നടത്തുന്നത്. കമ്പ്യൂട്ടറുകള്‍ക്ക് പുറമേ സെർവ്വറുകള്, ക്ലൗസ് അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഫയൽ ഷെയറിംഗ് സംവിധാനങ്ങൾ എന്നിവയും ഹാക്കർമാർ ലക്ഷ്യംവെയ്ക്കുന്നു. ബിസിനസ് സ്താപനങ്ങളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടുക.
തിരിച്ചറിയാനാകില്ല
കമ്പ്യൂട്ടറിലുള്ള രേഖകൾ, ഫോട്ടോകൾ, വീഡിയോ, ഓഡിയോ ഫയലുകൾ, എന്നിവ റാൻസംവെയർ ആക്രമിക്കും. എന്നാൽ ഏതെല്ലാം വിവരങ്ങളാണ് റാൻസംവെയറിന്റെ നിയന്ത്രണത്തിലായിട്ടുള്ളതെന്ന് തിരിച്ചറിയാൻ കഴിയില്ല. എന്നാൽ ഹാക്കർമാർ ചില തന്ത്രങ്ങൾ ഉപയോഗിച്ച് ഇരകളിൽ നിന്ന് പണം തട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കും.