ബുറെവി ചുഴലിക്കാറ്റ്: ശ്രീലങ്കന്‍ തീരമടുത്തു, കേരളത്തില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് നാളെ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശ്രീലങ്കന്‍ തീരമടുത്തു. നാളെ ശ്രീലങ്ക കടക്കുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. ഇതോടെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് സൂചന. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വര വേഗത്തില്‍ വീശുന്ന കാറ്റാണിത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എന്നീ ജില്ലകളിലായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലുണ്ടാകുക.
Recommended Video
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.
ഉത്ര കൊലക്കേസിൽ സൂരജിനെതിരെ പാമ്പ് പിടുത്തക്കാരന്റെ നിർണായക മൊഴി, 'മന്ദബുദ്ധിയായത് കൊണ്ട് കൊന്നു'
ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി തിരുവനന്തപുരം, 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ