ലക്ഷദ്വീപില്‍ ഓഖിയിൽ കനത്ത നാശനഷ്ടം; വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍, ഹെലിപ്പാട് മുങ്ങി
മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ ഭാഗീകമായി തകരാറിലായിട്ടുണ്ട്.
കവരത്തി: ലക്ഷദ്വീപിൽ ഓഖി ആഞ്ഞടിക്കുന്നു. 135 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. കനത്ത മഴയെ തുടർന്ന് കൽപ്പേനിയിലെ ഹെലിപ്പാട് വെള്ളത്തിനടിയിലായി. ബ്രേക്ക് വാട്ടർ വർഫും ഭാഗീകമായി കടലെടുത്തു കഴിഞ്ഞു. കൽപ്പേനിയിലും മിനിക്കോയിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ ഭാഗീകമായി തകരാറിലായിട്ടുണ്ട്. വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൽപ്പേനിയിലെ ബോട്ടുജെട്ടി ഭാഗീകമായി തകർന്നിട്ടുണ്ട്. ദുരിതമേഖലയിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. ലക്ഷദ്വീപിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയദുരന്തനിവാരണ സേന ഉടന്‍ കവരത്തിയിലെത്തും.
തെക്കൻ കേരളത്തിൽ നിന്ന ലക്ഷദ്വീപിലേയ്ക്ക് നീങ്ങിയ ഓഖി അതിന്റെ തീവ്രരൂപത്തിലേയ്ക്ക് കടന്നതോടെയാണ് ദ്വീപിൽ മഴ കനത്തത്. മിനിക്കോയി , കൽപ്പേനി ദ്വീപുകളിൽ വെളളിയാഴ്ച രാത്രിയാണ് ഓഖി ആഞ്ഞടിച്ചത്. തെക്കൻ കേരളത്തിലേ തീരത്തേക്കാൾ വളരെ ശക്തിയോടെയാണ് ലക്ഷദ്വീപിൽ ഓഖി ആഞ്ഞടിച്ചത്.
ലക്ഷദ്വീപിൽ നാശം
ലക്ഷദ്വീപിൽ ഓഖി അതി ശക്തമായാണ് ആഞ്ഞടിക്കുന്നത്. മിനിക്കോയിലും കൽപ്പേനിയിലും വ്യാപക നാശം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെ 130 വർഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസിന്റെ ജനവുകളും ഗ്ലാസുകളും തകർന്നു വീണിട്ടുണ്ട്. കൂടാതെ ലക്ഷ ദ്വീപിലെ രണ്ട് ഉരു മുങ്ങിയിട്ടുണ്ട്. എന്നാൽ ഇതിലുണ്ടായിരുന്ന ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുൻ കരുതലിന്റെ ഭാഗമായി ലക്ഷദ്വീപിൽ വൈദ്യുതി താൽക്കാലികമായി വിച്ഛേദിച്ചു.
കപ്പൽ സർവീസ് റദ്ദാക്കി
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേയ്ക്കുള്ള കപ്പൽ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള എംവി കവരത്തി, ബേപ്പൂരിൽ നിന്നുള്ള എംവി മിനിക്കോയി എന്നീ കപ്പലുകളാണ് റദ്ദാക്കിയിരിക്കുന്നത്.
കുറ്റൻ തിരയ്ക്ക് സാധ്യത
മിനിക്കോയി , കൽപ്പേനിയ, കവരത്തി, ആൻഡ്രേത്ത്, അഗമതി , കടമ്ത്, കിൽട്ടൻ, ബിത്ര, ചെത്ലത്ത്, എന്നീവിടങ്ങിളിൽ കൂറ്റൻ തിരമാലകളുണ്ടാകും, 7.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കും. നാവിക സേനയുടെ ഒരു കപ്പൽ കൂടി രക്ഷാപ്രവർത്തനത്തിനായി ലക്ഷധ്ലീപിൽ എത്തിച്ചേർന്നിട്ടുണ്ട്.
കാറ്റിന് വേഗത കൂടും
അറബിക്കടലില്‍ വെച്ച് ശക്തി വര്‍ധിച്ചതോടെ മണിക്കൂറില്‍ 110-130 കിലോമീറ്റര്‍ വേഗതയിലാണ് ലക്ഷദ്വീപിലേക്ക് ഓഖി ആഞ്ഞടിച്ചത്. 145 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയിൽ കാറ്റടിച്ചേക്കാം. ഇതിലും ശക്തികൂടാനും സാധ്യതയുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് പുറത്തിറക്കിയ ബുള്ളറ്റിന്‍പ്രകാരം ഓഖി ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് 90 കിലോമീറ്റര്‍ കിലോമീറ്റര്‍ വടക്കാണ്. അമിനി ദ്വീപിന് 220 കിലോമീറ്റര്‍ തെക്കുകിഴക്കും. അടുത്ത 24 മണിക്കൂറിനകം ഇത് വീണ്ടും ശക്തിപ്രാപിക്കും. 48 മണിക്കൂറി 48 മണിക്കൂറില്‍ വടക്കുകിഴക്ക് ദിശയില്‍ നീങ്ങും.