ഓഖി ചുഴലിക്കാറ്റ്; മൃതദേഹങ്ങള്‍ കൂട്ടത്തോടെ കരയിലേക്ക്, വ്യാജമെന്ന് ഡിഫന്‍സ് പിആര്‍ഒ
കൊല്ലം: കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ തീരത്തേക്ക് കൊണ്ടുവരുന്നുവെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ഡിഫന്‍സ് പിആര്‍ഒ. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കൊല്ലത്തോ തിരുവനന്തപുരത്തോ മൃതദേഹങ്ങളുമായുള്ള നേവി കപ്പല്‍ ഉടനെ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
39 മൃതദേഹങ്ങളാണത്രെ കപ്പലിലുള്ളതെന്നും വാര്‍ത്ത വന്നിരുന്നു. മൃതദേഹങ്ങള്‍ കരക്കെത്തിച്ചാല്‍ കൊല്ലത്തേയോ തിരുവനന്തപുരത്തേയോ മോര്‍ച്ചറികളിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടിളുണ്ടായിരുന്നു. കൊല്ലത്തെ അഴീക്കല്‍, കൊല്ലം തുറമുഖം, നീണ്ടകര എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ടെന്നും വാര്‍ത്ത വന്നിരുന്നു.
ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായത് 260 പേരാണെന്ന് പോലീസ് അറിയിച്ചു. ഒരു മാസം ഇവര്‍ക്കായി കാത്തിരിക്കും. പിന്നീട് മടങ്ങി വന്നില്ലെങ്കില്‍ മരിച്ചതായി പ്രഖ്യാപിക്കാനാണ് പോലീസിന്റെ ആലോചന.
ബന്ധുക്കളില്‍ നിന്നു പരാതി എഴുതിവാങ്ങിയിട്ടുണ്ട്. കാണാതായ ഓരോ വ്യക്തിയുടെയും പേരില്‍ വെവ്വേറെ എഫ്‌ഐആര്‍ പോലീസ് തയ്യാറാക്കി. നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. മതിയായ നഷ്ടപരിഹാരമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുണ്ട്.
കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ പലരും ഗുജറാത്ത് ഉള്‍പ്പെടെയുള്ള റ്റു സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാരിനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.