നേതൃത്വത്തിനെതിരെ വിമർശനവുമായി ഡി. വിജയകുമാര്‍; തെറ്റായ പ്രചാരണത്തെ കോൺഗ്രസ് പ്രതിരോധിച്ചില്ല...
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ തിരിഞ്ഞ് ചെങ്ങന്നൂരില യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി വിജയകുമാർ. എല്‍ഡിഎഫ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ചെറുക്കാനായില്ലെന്ന് അദ്ദേഹം വിമർശിച്ചു. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിച്ച നേതാക്കള്‍ക്കാണ്. അടിയൊഴുക്കുകള്‍ അവര്‍ നേരത്തേ തിരിച്ചറിഞ്ഞു എന്നിട്ടും നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപണ ഉന്നയിച്ചു.
താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയാന്‍ മടിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ നേതൃത്വത്തിനും അണികള്‍ക്കും വ്യക്തമായിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 67303 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന് 46347 വോട്ടുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ചരിത്ര ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ വിജയിച്ചത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളിലുണ്ടായ ചോര്‍ച്ചയാണ് ചെങ്ങന്നൂരിൽ യുഡിഎഫ് പരാജയപ്പെടാൻ കാരണം. ഇത് മനസിലാക്കാൻ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. കെപിസിസി ഇത് അന്വേഷിക്കണമെന്നും വിജയകുമാർ പറഞ്ഞു.