വടകരയില്‍ ദള്‍ യുഡിഎഫിനെ പിന്തുണയ്ക്കും; ആര്‍എംപിയും കരുത്തേകും, വിജയമുറപ്പെന്ന് മുരളീധരന്‍
Recommended Video
തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. ഒടുവിലാണ് വടകരയില്‍ മുരളി എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്.
ഘടകകക്ഷികളുടേയും ആര്‍എംപിയുടേയും ഇടപെടല്‍ മുരളിയുടെ വരവില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. കെകെ രമ മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ടു. അയല്‍മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും നിര്‍ബന്ധിച്ചു. ഒടുവില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ കൂടിയായി കെ മുരളീധരന്‍ തയ്യാറാവുകയായിരുന്നു.
മുന്‍ എംപി
കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംപികൂടിയായ മുരളിയുടെ വടകരയിലേക്കുള്ള കടന്നു വരവ് മലബാറിലെ മറ്റു മണ്ഡലങ്ങളിലും അനുകൂലമായി മാറും എന്ന വിലിയിരുത്തലാണ് കോണ്‍ഗ്രസിനും ലീഗിനുമുള്ളത്. വടകരയില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസമാണ് മുരളി പ്രകടിപ്പിക്കുന്നത്.
ബിജെപിയുടെ വോട്ട്
വടകരയില്‍ ബിജെപിയുടെ വോട്ട് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്ന് പറയുന്നില്ലെന്ന് മുരളി വ്യക്തമാക്കുന്നു. തന്‍റെ മതേതര നിലപാടില്‍ വിശ്വാസമുള്ളവര്‍ യുഡിഎഫിന് ഒപ്പം നിന്ന് തനിക്ക് വോട്ടു ചെയ്യും.
ജനതാദളിന്‍റെ പിന്തുണ
ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും വടകരയില്‍ ലോക്താന്ത്രിക് ജനതാദളിന്‍റെ പിന്തുണ തനിക്ക് ഉറപ്പാണെന്നും മുരളീധരന്‍ പറയുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള ദള്‍ യുഡിഎഫ് പക്ഷത്തായിരുന്നു.
പ്രചരണം
വടകരയില്‍ പി ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചരണത്തിനില്ല. അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് പ്രചരണം നടത്തും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ ചൂണ്ടലാകുമെന്നും മുരളി കൂട്ടിച്ചേര്‍ക്കുന്നു.
പ്രവര്‍ത്തനം കേരളത്തില്‍ തന്നെ
വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചാലും തന്‍റെ പ്രവര്‍ത്തനം കേരളത്തില്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എംപിയാക്കി പാര്‍ട്ടി തന്നെ ദില്ലിയിലേക്ക് നാടുകടത്തുയാണെന്ന് ഒരിക്കലും കരുതുന്നില്ല.
യുഡിഎഫിന് ബുദ്ധിമുട്ട് ഉണ്ടാവില്ല
ഞാന്‍ വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വാഭാവികാമായും വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പുണ്ടാകും. അപ്പോള്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യുഡിഎഫിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. പൊതുതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന് ഒപ്പം
കോണ്‍ഗ്രസുകാരനായ ഞാന്‍ ജനാധിപത്യത്തിന് ഒപ്പമാണ്. ഇടതുമുന്നണി അക്രമ രാഷ്ട്രീയത്തിനൊപ്പമാണ്. മത്സരിത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അനായാസം ജയിക്കും
അക്രമരാഷ്ട്രീയത്തിനെതിരെ പോരാടും.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകി എന്നത് വിജയ-പരാജയങ്ങളെ ബാധിക്കില്ല. യുഡിഎഫ് അനായാസം ജയിക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
സിപിഎം പ്രതീക്ഷ
മുരളീധരന്‍റെ കടന്നുവരവോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകരമാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുതവണയായി കൈവിട്ട മണ്ഡലം പി ജയരാജനിലൂടെ തിരിച്ചു പിടിക്കാമെന്നാണ് സിപിഎം പ്രതീക്ഷ.
മണ്ഡലം നിലനിര്‍ത്തും
അതേസമയം മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്. ആര്‍എംപിയുടെ പിന്തുണ അനുകൂല ഘടകമാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യുഡിഎഫിന് ആര്‍എംപി പിന്തുണ അറിയിച്ചിരുന്നു.
ലീഗിന്‍റെ ഉറച്ച പിന്തുണ
മുസ്ലീം ലീഗിന്‍റെ ഉറച്ച പിന്തുണയാണ് മുരളീധരന്‍റെ മറ്റൊരു പ്രതീക്ഷ. ലീഗിന് ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് വടകര. നാദാപുരത്തെയും കുറ്റ്യാടിയിലെയും പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും ലീഗുകാർ മുരളീധരനെ ജയിപ്പിക്കാൻ ശക്തമായി രംഗത്തിറങ്ങിയേക്കും.