ദലിത് ഹർത്താൽ ഭാഗീകം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
കൊച്ചി: ദലിത് സംഘടനകൾ ആഹ്വാനം ഹർത്താൽ ഭാഗികം. വ്യവസായിക, വാണിജ്യ മേഖലകളെ കാര്യമായി ബാധിച്ചില്ല. ഹർത്താൽ അനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും ഒരു വിഭാഗം സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തി. ഗ്രാമ പ്രദേശങ്ങളിൽ ബസ് സർവീസ് കുറവായിരുന്നു. ഗ്രാമീണ മേഖലകളിൽ ചിലയിടങ്ങളിൽ സർവീസ് പൂർണമായും തടസപ്പെട്ടു.
കൊച്ചി ഹൈക്കോർട്ട് ജംക്ഷൻ, നോർത്ത് റെയ്ൽവേ മേൽപ്പാലം, മാടവന എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ച 49 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കരുതൽ തടങ്കലിൽ വച്ച ശേഷം വിട്ടയച്ചു. ആദിവാസി മഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെ 14 പേരെ ഹൈക്കോടതി ജംക്ഷനിൽ നിന്ന് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎംഎൽ റെഡ് സ്റ്റാർ നേതാവ് ടി.സി. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ആറു പേരെ മാതാ ഫാർമസി ജംക്ഷനിൽ നിന്ന് അറസ്റ്റ് ചെയതു. രാവിലെ നോർത്ത് റെയ്ൽവെ മേൽപ്പാലം ഉപരോധിച്ച മൂന്നു സ്ത്രീകളുൾപ്പെടെ ഒൻപതു പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെ കൂടി പിന്നീടു കസ്റ്റഡിയിലെടുത്തു.

മാടവന ജംക്ഷനിൽ ഫിഷറീസ് കോളെജിന് സമീപം റോഡിൽ കുത്തിയിരുന്നു ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചതിനാണു 18 പേരെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സമരാനുകൂലികൾ പിന്നീടു മാടവനയിൽ നിന്നു ലേക്ക് ഷോർ ജംക്ഷ വരെ പ്രകടനം നടത്തി. റൂറൽ പൊലീസ് പരിധിയിൽ ബിനാനിപുരത്ത് റോഡ് ഉപരോധിച്ച 12 പേരെയും ചെങ്ങമനാട് കുന്നുതറയിൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ച 10 പേരെയും അറസ്റ്റ് ചെയ്തു നീക്കി. എറണാകുളം നഗരത്തിൽ സ്വകാര്യ ബസുകൾ കുറവായിരുന്നു. ഏതാനും കടകളും പെട്ടിക്കടകളും അടഞ്ഞു കിടന്നു. മെട്രൊ സർവീസും കെഎസ്ആർടിസി സർവീസും യാത്രക്കാർക്ക് ആശ്വാസമായി. ചില പെട്രൊൾ പമ്പുകളും തിയറ്ററുകളും തുറന്നു.
വൈപ്പിൻ മേഖലയിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. പശ്ചിമ കൊച്ചിയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല, ഇടകൊച്ചി മുതൽ വെളി ഗ്രൗണ്ട് വരെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പാലാരിവട്ടം, ചേരാനല്ലൂർ, വൈപ്പിൻ മേഖലകളിലും പ്രകടനങ്ങൾ നടന്നു. വൈകിട്ട് അറസ്റ്റിലായവരെ വിട്ടയച്ച ശേഷവും പ്രകടനങ്ങൾ നടന്നു. ഹർത്താലിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ നേരിടാൻ സിറ്റി, റൂറൽ പരിധികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.












Click it and Unblock the Notifications