എന്തുകൊണ്ട് ഞങ്ങള്‍ രാഹുലിനെ പിന്തുണക്കുന്നു; ആദിവാസി-ദലിത് സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നു
കല്‍പ്പറ്റ:വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് എം ഗീതാനന്ദന്‍റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭയുള്‍പ്പടേയുള്ള വയനാട്ടിലെ പ്രമുഖ ആദിവാസി-ദളിത് സംഘടനകള്‍. സംയുക്ത പ്രസ്താവനയിലൂടെയാണ് സംഘടനകള്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ദില്ലിയിലും ഹരിയാണയിലും കോണ്‍ഗ്രസ്-എഎപി സഖ്യം; ബിജെപി വിയര്‍ക്കും, പ്രതിപക്ഷത്ത് പ്രതീക്ഷകളേറുന്നു
അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ആദിവാസി-ദളിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണെന്ന പരാതിയും സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പത്രിക പരിഷ്‌കരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.. എന്തു കൊണ്ട് ഞങ്ങള്‍ രാഹുലിനെ പിന്തുണക്കുന്നുവെന്ന് സംഘടനകള്‍ വ്യക്തമാക്കുന്ന പത്രകുറിപ്പ് ഇങ്ങനെ..
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്
രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കാനും കോണ്‍ഗ്രസ്സ് പ്രകടന പത്രിക പരിഷ്ക്കരിക്കാനും ആദിവാസി - ദലിത് സംഘടനകള്‍ ഇടപെടും. വയനാട് ലോകസഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ഗോത്രമഹാസഭ ഉള്‍പ്പടേയുള്ള സംഘടനകള്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.
മോദി സര്‍ക്കാരിനെതിരെ
ആദിവാസി ഗോത്രമഹാസഭ പ്രസ്താവിച സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാരിനെതിരെ രൂപപ്പെട്ടു വരുന്ന വിശാല ജനാധിപത്യ മുന്നേറ്റത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധി വിജയിക്കേണ്ടത് അനിവാര്യമാണ്. അതിനായി ആദിവാസി ഗോത്രമഹാസഭയും, വിവിധ ദലിത് - ജനാധിപത്യ സംഘടനകളും രംഗത്തിറങ്ങും.
ഏറെ പ്രതീക്ഷ
ആദിവാസി - ദലിത് - ന്യൂനപക്ഷ - കര്‍ഷക വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള തെക്കെ ഇന്ത്യന്‍ മണ്ഡലമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരു ദേശീയ നേതാവ് വയനാടിനെ പ്രതിനിധീകരിക്കുന്നത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. കേരളത്തിലും തമിഴ്നാട് - കര്‍ണ്ണാടകയിലുമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഈ സാധ്യത ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്.
പ്രകടന പത്രിക
എന്നാല്‍, കോണ്‍ഗ്രസ്സിന്‍റെ പ്രകടന പത്രിക ആദിവാസി - ദലിത് വിഭാഗങ്ങളെ നിരാശപ്പെടുത്തു ന്നതാണ്. കോര്‍പറേറ്റ് കൊള്ളയില്‍ നിന്നും, സവര്‍ണ്ണ ഫാസിസത്തില്‍ നിന്നും പാര്‍ശ്വവല്‍കൃതരെ രക്ഷിക്കാനുള്ള മൗലികമായ പരിഹാരം പ്രകടന പത്രിക നിര്‍ദ്ദേശിക്കുന്നില്ല.
ദേശീയ തലത്തില്‍
ദേശീയ തലത്തില്‍ ആദിവാസി - ദലിത് - പിന്നോക്ക വിഭാഗങ്ങള്‍ രണ്ട് സുപ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രക്ഷോഭരംഗത്താണ്. ഒന്ന് ആദിവാസി വനാവകാശവും, രണ്ട്; മുന്നോക്ക സമുദായക്കാര്‍ക്ക് സാമുദായിക സംവരണം നല്‍കിയതിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വാവകാശം റദ്ദാക്കപ്പെട്ട വിഷയവും.
അട്ടിമറിച്ചു
കോര്‍പറേറ്റ് താല്പര്യം സംരക്ഷിക്കാന്‍, ആദിവാസി വനാവകാശ നിയമം മോദി സര്‍ക്കാര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. 66 ലക്ഷം ആദിവാസികള്‍ കുടിയിറക്ക് ഭീഷണിയിലാണ്. ആദിവാസി വനാവകശ നിയമം സംരക്ഷീക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നും ഗോത്രമഹാസഭ അഭിപ്രായപ്പെടുന്നു.
മോദി സര്‍ക്കാര്‍ റദ്ദാക്കി
രണ്ട്, മുന്നോക്ക സമുദായത്തിന് സംവരണം നല്‍കാന്‍ "നിയമത്തിന് മുന്നില്‍ എല്ലാ പൗരډാര്‍ക്കും തുല്ല്യത" ഉറപ്പുവരുത്താനുള്ള സുപ്രധാന ഭരണഘടനാ വകുപ്പ് (ആർട്ടിക്കിൾ 14, 15, 16) മോദി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ റദ്ദാക്കിയിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഭരണഘടനാ അട്ടിമറിയെ എതിര്‍ക്കാന്‍ പാര്‍ലമെന്‍റില്‍ യു.പി.എയ്ക്ക് കഴിഞ്ഞിരുന്നില്ല.
ഹിന്ദു ഫാസിസത്തിലേക്ക്
ഫാസിസത്തെ തടയാന്‍ ഈ നിലപാട് തിരുത്തേണ്ടതുണ്ട്. ഇന്ത്യയെ ഹിന്ദു ഫാസിസത്തിലേക്ക് നയിക്കുന്ന ഈ ഭരണഘടനാ ഭേദഗതിയുടെ അപകടത്തെക്കുറിച്ച് പഠിക്കാന്‍ നിയമജ്ഞന്മാരുടെ ഒരു സമിതിക്ക് രൂപം കൊടുക്കും എന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്സും യുപിഎയും തയ്യാറാകണം.
നീതി ആയോഗിലൂടെ
നീതി ആയോഗിലൂടെ പ്ലാനിംഗ് പ്രക്രിയ അട്ടിമറിച്ചതിനെക്കുറിച്ചും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാജ്യമെമ്പാടും ഭൂമിയില്‍ നിന്നും സാധാരണ മനുഷ്യരെ കുടിയിറക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ്സ് പ്രകടന പത്രിക നിശ്ശബ്ദമാണ്.
ആദിവാസി-ദലിത് സംഘടനകള്‍
രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും, പ്രകടന പത്രിക പരിഷ്ക്കരിക്കണമെന്നാവശ്യപ്പെടാനും ഏപ്രില്‍ 13 ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദലിത്-ബഹുജന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. മേല്‍പറഞ്ഞ ആവശ്യങ്ങള്‍ എഐസിസിക്കും, യുപിഎ നേതൃത്വത്തിനും, കെപിസിസിക്കും ആദിവാസി-ദലിത് സംഘടനകള്‍ സമര്‍പ്പിക്കുന്നതാണ്.
ഇടുക്കി ജില്ലയില്‍
ഇടുക്കി ജില്ലയില്‍ മത്സരിക്കുന്ന ജി. ഗോമതി, എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന ചിഞ്ചു അശ്വതി എന്നിവരെയും ആദിവാസി ഗോത്രമഹാസഭ പിന്‍തുണക്കുമെന്നും പത്രകുറിപ്പിലൂടെ ഗോത്രമഹാസഭ അറിയിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ്; വയനാടിനെക്കുറിച്ച് അറിയേണ്ടതെല്ലാം