ബലാത്സംഗ പരാതി സ്വീകരിക്കാതെ പൊലീസ് അപമാനിച്ച് വിട്ട യുവതി ആത്മഹത്യ ചെയ്തു; നടപടി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സഗത്തിന് ഇരയായ ദളിത് യുവതി ജീവനൊക്കി. നര്‍സിങ് പൂര് ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നാല് പേര് ചേര്‍ന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാവാതിരുന്ന പൊലീസ് ഇവരെ സ്റ്റേഷനില്‍ വെച്ച് അവഹേളിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്താണ് 32 കാരി ആത്മഹത്യ ചെയ്തതെന്നാണ് ഇവരുടെ ഭര്‍ത്താവ് പറയുന്നത്.
കയ്യടിക്കടാ.. വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു, വന്നു; സിനിമയിലല്ല, യുപിയില്‍,; ഇതാണ് ഹീറോയിസം-കുറിപ്പ്
ഗോതിതോരിയ പൊലീസ് ഔട്ട്പോസ്റ്റിൽ രണ്ട് തവണയാണ് യുവതിയും കുടുംബവും പരാതിയുമായി എത്തിയത്. രണ്ടാം തവണ എത്തിയപ്പോള്‍ യുവതിയെയും ഭർത്താവിനെയും ഇവിടെ തടഞ്ഞുവെച്ചു. പിന്നീട് സമീപത്തുള്ള ചിച്ലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. പരാതിയുമായി ചെന്ന ഭാര്യയെ അവിടുത്തെ പൊലീസുകാര്‍ അവഹേളിക്കുകയും തന്നെയും സഹോദരനേയും ലോക്കപ്പിലാക്കുകയും ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
സംഭവം വലിയ വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ ചിച്ലി സ്റ്റേഷനിലെ എ.എസ്.ഐ മിശ്രിലാൽ കോഡ്പയെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരേയുള്ള വേഗത്തിലുള്ള നടപടികള്‍. യുവതിയുടെ പരാതിയില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച സംഭവത്തിൽ എഎസ്ഐക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ഡിജിപിയും വ്യക്തമാക്കി.