എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തിയ്യതി ആയി, എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: മുടങ്ങിപ്പോയ എസ്എസ്എല്‍സി, പ്ലസ് പരീക്ഷാ തീയ്യതികള്‍ ആയി. ഈ മാസം 26ാം തിയ്യതി മുതലാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷാ ടൈം ടേബിള്‍ തീരുമാനിച്ചത്. എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. അതേസമയം പ്ലസ് ടു പരീക്ഷകള്‍ രാവിലെ നടക്കും. വിഎച്ച്എസ്ഇ പരീക്ഷകളും 26 മുതൽ നടക്കും. 29ാം തിയ്യതി മുതലാണ് പ്ലസ് വൺ പരീക്ഷകൾ ആരംഭിക്കുക. ഉച്ചയ്ക്ക് ശേഷമാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുക.
പത്താം ക്ലാസ്സില്‍ മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. മെയ് 26ന് കണക്ക് പരീക്ഷ നടക്കും. മെയ് 27ന് ഫിസിക്‌സ്, മെയ് 28ന് കെമ്‌സ്ട്രി എന്നിങ്ങനെയാണ് ബാക്കിയുളള പരീക്ഷകള്‍. അതേസമയം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാ തിയ്യതികള്‍ വിശദമായി പിന്നീട് പ്രഖ്യാപിക്കും. മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ട പരീക്ഷകള്‍ കൊവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധി കാരണമാണ് മാറ്റി വെയ്‌ക്കേണ്ടതായി വന്നത്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി 14 ലക്ഷം മാസ്കുകൾ തയ്യാറാക്കിയിട്ടുണ്ട്.

കേരള സര്‍വ്വകലാശാലയിലെ ബിരുദ കോഴ്‌സുകളുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. എല്‍എല്‍ബി പരീക്ഷകള്‍ ജൂണില്‍ നടത്തും. മൂന്നാം വര്‍ഷ പരീക്ഷ ജൂണ്‍ 13നും അഞ്ചാം വര്‍ഷ പരീക്ഷ ജൂണ്‍ 14നും തുടങ്ങും. വിദൂര വിദ്യാഭ്യാസം വഴിയുളള ബിരുദ പരീക്ഷകള്‍ക്ക് മെയ് 25 മുതലാണ് തുടക്കം കുറിക്കുക. അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളാണ് നടത്തുക.
കേരള എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍(കെഇഎഎം) പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ പരീക്ഷകള്‍ ജൂലൈ 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് മുതൽ നടക്കും.












Click it and Unblock the Notifications