ഈന്തപ്പഴ വിതരണം: എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, കസ്റ്റംസിന് മുമ്പിൽ 11 മണിക്കൂർ!!
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷമുള്ള ചോദ്യം ചെയ്യൽ 11 മണിക്കൂറോളം നീണ്ടു. രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി പത്തുമണിയോടെയാണ് പൂർത്തിയായത്. 2017ൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തിട്ടുള്ളത്. കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയുടെ മൊഴിയു നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിൽ ഒരു തരത്തിലുമുള്ള കത്തിടപാടുകളും നടത്തിയിട്ടില്ലെന്നാണ് ടിവി അനുപമയുടെ മൊഴിയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് അനാഥായത്തിലെ കുട്ടികൾക്ക് ഈത്തപ്പഴം എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വാക്കാലുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നുണ്ട്. വിദേശത്ത് നിന്ന് നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ടിവി അനുപമയെ ചോദ്യം ചെയ്തുവരുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പിലാണ് ടിവി അനുപമ മൊഴി നൽകിയിട്ടുള്ളത്.

സംസ്ഥാനത്തെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലായങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതോടെയാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications