റഷ്യൻ ലോകകപ്പിൽ അഭിമാനമായി നമ്മുടെ കൊച്ചിക്കാരും.. മലയാളികളൊരുക്കിയ ലോകകപ്പ് ഗാനം വമ്പൻ ഹിറ്റ്
വിപ്ലവങ്ങളുടെ മണ്ണായ റഷ്യയില്‍, കാല്‍പ്പന്ത് കളിയുടെ പുതിയ വിപ്ലവചരിത്രങ്ങള് എഴുതപ്പെടുമ്പോള്‍ അതിനൊപ്പം ആവേശം പകരാന്‍ മലയാളികളുമുണ്ട്. അതും നമ്മുടെ സ്വന്തം കൊച്ചിക്കാര്. ഫിഫയൊരുക്കിയ ഔദ്യോഗിക ഗാനത്തിനൊപ്പം നില്ക്കുന്ന മറ്റൊരു ലോകകപ്പ് ഗാനമൊരുക്കിയാണ് ഒരു കൂട്ടം മലയാളികള്‍ രാജ്യത്തിന് അഭിമാനമായിരിക്കുന്നത്. ദവായ് ദവായ് എന്ന ഗാനത്തിന്റെ സൃഷ്ടാക്കള്‍ കൊച്ചി കേന്ദ്രമായിട്ടുളള ഓര്‍ഫിയോ ബാന്‍ഡ് ആണ്.
പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ലോകകപ്പ് ആരംഭത്തിന് മുന്നോടിയായി നടന് നിവിന്‍ പോളിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. ലോകകപ്പിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ ലൂസ്നിക്കിക്ക് പുറത്ത് നിന്നുള്ള ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി റഷ്യയെ അടയാളപ്പെടുത്തുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
6 ദിവസങ്ങള്‍ കൊണ്ട് പൂർണമായും റഷ്യയില്‍ വെച്ചാണ് ഗാനം ചിത്രീകരിച്ചത്. ചെലവായതാകട്ടെ ലക്ഷക്കണക്കിന് രൂപയും. മലയാളികളുടെ പ്രിയപ്പെട്ട ഗായിക സയനോര ഫിലിപ്പാണ് ദവായ് ദവായ് പാടിയിരിക്കുന്നത്. ഒപ്പം റഷ്യന്‍ ഗായിക ഇസബെല്ലാ ചെപ്പലേ വാ, ഡോണ്‍ തോമസ്, അഭിമന്യൂ എന്നിവരുമുണ്ട്. സംഗീതം നല്‍കിയത് റോബിന് തോമസും വരികളെഴുതിയത് ശ്യാം മുരളീധരന്, ഡോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നുമാണ്.
ഓര്‍ഫിയോ ബാന്‍ഡിലെ അംഗങ്ങളെ കൂടാതെ റഷ്യന്‍ ആര്‍ട്ടിസ്റ്റുകളുടെ സാന്നിധ്യവും, പാശ്ചാത്യവും റഷ്യന്‍ നാടോടിസംഗീതത്തിന്റെ താളവും സമന്വയിച്ചിരിക്കുന്ന സംഗീതവും ദവായ് ദവായ് എന്ന ഗാനത്തെ മികച്ച ഒരു അനുഭവമാക്കി മാറ്റുന്നു. യൂട്യൂബില്‍ നിക്കി ജാമിന്റെ ഔദ്യോഗിക ഫിഫ ഗാനത്തിന് തൊട്ട് താഴെയായി ദവായ് ദവായ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതില്‍ ഓര്‍ഫിയോ ബാന്‍ഡിന് അഭിമാനിക്കാം. രണ്ട് ലക്ഷത്തിലധികം പേർ യൂട്യൂബിൽ ഇതിനകം ഗാനം കണ്ടുകഴിഞ്ഞു.