വിവാദം കൊണ്ട് പുസ്തകം വിറ്റുപോകുന്നത് മലയാളത്തിൽ ആദ്യമായല്ല.. അമൃതാനന്ദമയി മുതൽ മീശ വരെ!!
വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ മലയാളി വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി പരമാകില്ല. കാരണം ഡി സി ബുക്‌സ് പുറത്തിറക്കിയ എസ് ഹരീഷിന്റെ മീശ നോവല്‍ പുറത്തിറങ്ങിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂവെങ്കിലും പുറത്തിറക്കിയ അയ്യായിരം കോപ്പികളും വ്യാഴാഴ്ചയോടെ വിറ്റഴിഞ്ഞു.
കേരളത്തിലങ്ങളോമിങ്ങോളമുള്ള ഡി സി ബുക്‌സ് ശാഖകളിലൂടെ ഒന്നരദിവസം കൊണ്ട് ഇത്രയധികം കോപ്പികള്‍ വിറ്റഴിഞ്ഞതോടെ നാളെ വീണ്ടും മീശയുടെ അയ്യായിരം കോപ്പികളാണ് പ്രസാധകര്‍ പുറത്തിറക്കുന്നത്. അപൂര്‍വം മലയാള പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഇങ്ങനെ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും വില്പനയുണ്ടായതെന്ന് ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ പറഞ്ഞു.
മുൻപും വിവാദങ്ങൾ
മീശയെപ്പോലെ തന്നെ പുറത്തിറങ്ങും മുന്‍പ് വിവാദമായ ആകാശവാണി സംപ്രേക്ഷണം ചെയ്ത എസ് രമേശന്‍ നായരുടെ നാടകസമാഹാരമാണ് ഇതിന് മുന്‍പ് ഇത്രയും കോപ്പികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞ ഡി സി ബുക്‌സ് പുറത്തിറക്കിയ മലയാള കൃതികളിലൊന്ന്. മൂന്നുദിവസത്തിനുള്ളില്‍ 16000 കോപ്പികളാണ് ഇത് ചെലവായത്. ഈ നാടകത്തിലെ കഥാപാത്രമായ കിങ്ങിണിക്കുട്ടന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകനായ മുരളീധരനോട് സാമ്യതയുണ്ടെന്നുള്ളതായിരുന്നു നാടകം വിവാദമാകുവാന്‍ അന്ന് കാരണമായത്.
മാതാ അമൃതാനന്ദമയീ ദേവിയുടെ ശിഷ്യയായ വിദേശവനിത ഗെയ്ല്‍ ട്രെഡ്‌വെല്ലുമായി കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകരൂപത്തിലാക്കിയ അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകവും ഇറങ്ങുന്നതിന് മുന്‍പേ വിവാദമാകുകയും ഒരാഴ്ചക്കുള്ളില്‍ 20,000 കോപ്പികള്‍ ചെലവായതുമാണ്. ഇതിനു ശേഷം മീശ എന്ന നോവലാണ് ഇത്രയും പെട്ടെന്ന് ചെലവായത്.
മീശ വിവാദമായത്...
മാതൃഭൂമി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീരിച്ചു തുടങ്ങി മൂന്നാം അധ്യായത്തിലെത്തിയപ്പോഴേക്കും നോവലിലെ ചില പരാമര്‍ശത്തെ തുടര്‍ന്ന് മീശ വിവാദമാകുകയായിരുന്നു. പിന്നീട് നോവലിസ്റ്റിനും കുടുംബത്തിനുമെതിരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് എസ് ഹരീശ് നോവല്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സാംസ്‌കാരിക കേരളവും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തുവന്നതോടെ നോവലിസ്റ്റ് നോവല്‍ പുസ്തക രൂപത്തില്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുകയായിരുന്നു.
Recommended Video
പ്രതിഷേധം ശക്തം
നോവല്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുകയും നോവലിനെതിരെ സുപ്രീംകോടതില്‍ സമര്‍പ്പിച്ച ഹരജി കോടതി ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടുകൂടേയെന്ന പരാമര്‍ശം നടത്തിയിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പണം കൊടുത്ത് നോവല്‍ വാങ്ങിയശേഷം ഡി സി ബുക്‌സിന്റെ സ്റ്റാച്യൂവിലെ ബ്രാഞ്ചിന് മുന്നില്‍വെച്ച് മണ്ണെണ്ണയോഴിച്ച് കത്തിക്കുകപോലും ചെയ്ത സന്ദര്‍ഭത്തിലാണ് നോവലിന്റെ പുറത്തിറക്കിയ കോപ്പികളൊന്നാകെ വില്പനയായതും പുതുതായി നാളെ 5000കോപ്പികള്‍ കൂടി പുറത്തിറക്കുന്നത്. 299 രൂപയാണ് മീശ നോവലിന്റെ ഒറ്റ പ്രതിയുടെ വില.