കൊച്ചിയില്‍ മേയര്‍ പദവിക്കായി കോണ്‍ഗ്രസില്‍ തമ്മിലടി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കൊച്ചി എറണാകുളം ഡിസിസിയില്‍ മേയറെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൊച്ചിയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കുറയുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയാണ് ഇതിനു കാരണമെന്നും ആരോപിച്ച് ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ രംഗത്തെത്തി.
കൊച്ചി കോര്‍പ്പറേഷനില്‍ ഇത്തവണ എട്ട് സീറ്റെങ്കിലും കുറയും. ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയതും കോണ്‍ഗ്രസുകാര്‍ വിമതരെ സഹായിച്ചതും തിരഞ്ഞെടുപ്പ് ഏകോപനത്തിലെ പോരായ്മയും തിരിച്ചടിയായെന്ന് എന്‍ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം ലഭിച്ചാല്‍ മേയര്‍സ്ഥാനം ലത്തീന്‍ സഭയ്ക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്‍ വേണുഗോപാലിന്റെ പ്രസ്ഥാവയെ ഡിസിസി തള്ളിക്കളയുന്നതായി ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് പറഞ്ഞു. ഒരു സമുദായത്തിന് സീറ്റ് നല്‍കി എന്ന ആരോപണം തെറ്റാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് എന്തുകൊണ്ടാണ് വേണുഗോപാല്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും ആദ്ദേഹം ചോദിച്ചു.
വോണുഗോപാലിനെ എതിര്‍ത്ത് മുന്‍ മേയര്‍ ടോണി ചമ്മണിയും രംഗത്തുവന്നു. വേണുഗോപാല്‍ ഉള്‍പ്പെട്ട സമിതിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. കെപിസിസി തീരുമാനിച്ച ശേഷമാണ് പട്ടിക പുറത്ത് വിട്ടതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക പരിഗണന നോക്കിയല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നത്. എതിര്‍പ്പുള്ളവര്‍ പാര്‍ട്ടി ഫോറത്തില്‍ പറയണം. സാമുദായികാംഗമായത് കൊണ്ടല്ല താന്‍ മേയര്‍ ആയതെന്നും ടോണി ചമ്മണി പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിനെതിരെ കടുത്ത ആരോപണവുമായി കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്ര രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തു നിന്നും നേരിടേണ്ടി വന്നതിനെക്കാള്‍ എതിര്‍പ്പാണ് തനിക്ക് ഭരണപക്ഷത്തു നിന്ന് നേരിടേണ്ടി വന്നത്. ഗ്രൂപ്പ് തര്‍ക്കം മൂലം ബജറ്റ് അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയുണ്ടായി. അന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇടപെട്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. കോര്‍പ്പറേഷന്റെ ധനസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷത്തിനില്ലാത്ത ആരോപണമായിരുന്നു ഭരണപക്ഷത്തിനെന്നുമായിരുന്നു ഭദ്രയുടെ ആരോപണം.
തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊച്ചി കോര്‍പ്പറേഷന്‍റെ അധികാര തുടര്‍ച്ച കാത്തിരിക്കുന്ന യുഡിഎഫിന് തലവേദന ആയിട്ടുണ്ട്.