ആര്യാടൻ ഷൗക്കത്ത്‍ വേണമെന്ന് ഒരു വിഭാഗം..വിഎസ് ജോയിക്ക് വേണ്ടി മറുപക്ഷം..മലപ്പുറത്ത് പോര്
മലപ്പുറം; ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യത പട്ടിക ഹൈക്കമാന്റിന് കൈമാറിയിരിക്കുകയാണ് കെപസിസിസി അധ്യക്ഷൻ കെ സുധാകരൻ. രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കമാന്റ് പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ജില്ലാ തലത്തിൽ സാധ്യത പട്ടികയിൻ മേലുള്ള പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്.
കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമുള്ള മലപ്പുറം ജില്ലയിൽ കെപിസിസി നേതൃത്വത്തിൻറെ നീക്കത്തിനെതിരെ ഒരു വിഭാഗം രംഗത്തത്തി കഴിഞ്ഞു. വിശദാംശങ്ങളിലേക്ക്
മുൻ ഡിസിസി അധ്യക്ഷൻ കൂടിയായ വിവി പ്രകാശിന്റെ മരണത്തോടെ എ ഗ്രൂപ്പ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ അധ്യക്ഷനാക്കാനുള്ള ചരടുവലികൾ പിതാവ് ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. നേരത്തേ പ്രകാശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ ഷൗക്കത്തിനെ താത്കാലിക അധ്യക്ഷനാക്കിയിരുന്നു. പിന്നീട് വീണ്ടും പ്രകാശിനെ തന്നെ അധ്യക്ഷനാക്കുകയായിരുന്നു.
പ്രകാരശിന്റെ നിര്യാണത്തോടെ ഷൗക്കത്തിനായി ഒരു വിഭാഗം നേതാക്കൾ ആവശ്യം ഉയർത്തിയിരുന്നു. എ ഗ്രൂപ്പിന്റെ സീറ്റാണെങ്കിലും രമേശ് ചെന്നിത്തലയുടെ പിന്തുണ ആര്യാടൻ ഷൗക്കത്തിനായിരുന്നു. നേരത്തേ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിന്റെ നീക്കത്തിൽ തുടക്കം മുതൽ ഒപ്പം നിന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. ഈ സാഹചര്യത്തിലായിരുന്നു ചെന്നിത്തല പിന്തുണ പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയും ഷൗക്കത്തിന് അനൂകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
എന്നാൽ തുടക്കം മുതൽ ഒരു വിഭാഗം ഷൗക്കത്തിനെതിരെ കടുത്ത എതിർപ്പായിരുന്നു ഉയർത്തിയിരുന്നത്. പാർട്ടിയിലും സംഘടന തലത്തിലും അനുഭവ പരിചയം ഇല്ലാത്ത നേതാവാണെ് ഷൗക്കത്തെന്നും പാർട്ടിയെ നയിക്കണമെങ്കിൽ ശക്തനായ നേതാവിനെ തന്നെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല ഷൗക്കത്തിനെതിരെ ലീഗ് നേതൃത്വവും കടുത്ത എതിർപ്പുകൾ ഉയർത്തിയിരുന്നു. മുസ്ലീം സമുദായത്തോട് ഏറ്റുമുട്ടൽ നയം സ്വീകരിക്കുന്നയാളാണ് ഷൗക്കത്ത് എന്ന നിലപാടിലായിരന്നു നേതാക്കൾ. ഷൗക്കത്തിന്റെ നിലപാടുകളോട് സമുദായ ഗ്രൂപ്പുകൾക്കും താത്പര്യമില്ലായിരുന്നു.
അതേസമയം ഐ ഗ്രൂപ്പിലെ ഒരു പക്ഷം ആര്യാടനെ പിന്തുണയ്ക്കുന്നില്ല. ഇവിടെ വിഎസ് ജോയിയെ ജില്ലാ പ്രസിഡന്റ് ആക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഷൗക്കത്തിന് നിയമിച്ചാൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ഷൗക്കത്തിനെ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി, കെപിസിസി ഭാരാവഹികൾ ഹൈക്കമാന്റിന് കത്തയച്ചു. ഇതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.
അതേസമയം നിലവിൽ അഞ്ച് ജില്ലകളിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം,പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് തർക്കം നിലനിൽക്കുന്നത്. കൊല്ലത്ത് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല.നിലവിൽ എ ഗ്രൂപ്പിന്റെ എ രാജേന്ദ്ര പ്രസാദിന് വേണ്ടി ഉമ്മൻചാണ്ടി രംഗത്തുണ്ട്. എന്നാൽ എംഎ നസീറിനെ നിയമിക്കണമെന്നതാണ് ഐ ഗ്രൂപ്പ് ആവശ്യം.
Recommended Video
പാലക്കാട് ജില്ലയിൽ എവി ഗോപിനാഥിനെതിരെ കടുത്ത എതിർപ്പ് ഉയർന്നതോടെ എ തങ്കപ്പന്റെ പേര് പരിഗണിച്ചെങ്കിലും ഇതിനെതിരേയും വിമർശനം കടുക്കുന്നുണ്ട്. ആപ്പുഴയിൽ ചെന്നിത്തല നിർദ്ദേശിച്ച പേരിനെതിരേയും കോട്ടയത്ത് ഉമ്മൻചാണ്ടി നിർദ്ദേശിച്ച പേരിനെതിരേയും എതിർപ്പുകൾ ഉയരുന്നുണഅടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് മുൻ എംഎൽഎ ആയ കെഎസ് ശബരീനാഥന്റെ പേരിനാണ് മുൻതൂക്കം.ജി എസ് ബാബുവിന്റെ പേരും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് വിവരം.
അതേസമയം ഗ്രൂപ്പ് നേതാക്കളെ തള്ളി ഹൈക്കമാന്റ് പ്രഖ്യാപനം നടത്തിയാൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഗ്രൂപ്പിനതീതമായി നിൽക്കുന്ന മുതിർന്ന നേതാക്കളേയും തഴഞ്ഞതായുള്ള വികാരം പാർട്ടിയിൽ ശക്തമാണ്. പട്ടിക പ്രഖ്യാപിക്കുന്നതോടെ ഇവരും പ്രതിഷേധം ഉയർത്താനുള്ള സാധ്യത തള്ളിക്കളായാനികില്ല. ഈ അവസരം മുതലെടുക്കാനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ എന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ കെപിസിസി ഭാരവാഹി പട്ടികയിലും സമാന പ്രതിസന്ധികൾ ഉടലെടുത്തേക്കും.