'വടകര ഉള്‍പ്പടെ 5 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ'; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് കോടിയേരി
Recommended Video
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞടുപ്പില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന ആരോപണം ശക്തമാക്കി സപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ആര്‍എസ്എസ് കോണ്‍ഗ്രസിനെ സഹായിക്കും. പകരം തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിച്ചു കൊടുക്കും ഇതാണ് ധാരണയെന്നും കോടിയേരി ആരോപിക്കുന്നു.
ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനൊപ്പം എസ്ഡിപിഐയും ചേരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗം ഉറപ്പായതോടെയാണ് ഈ നീക്കമെന്നും കോടിയേരി അവകാശപ്പെടുന്നു. കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്ന് കോടിയേരി ആരോപിക്കുന്ന മണ്ഡലങ്ങള്‍ ഇങ്ങനെ..
ഈ മണ്ഡലങ്ങളില്‍
ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ മാത്രമേ എന്‍ഡിഎ മത്സരത്തിനിറക്കുകയുള്ളു. ഈ നിര്‍ദ്ദേശം ആര്‍എസ്എസ് ബിജെപിക്ക് നല്കികഴിഞ്ഞു.
കോടിയേരി ചോദിക്കുന്നു
പരസ്പര ധാരണയുടെ ഭാഗമായി കുമ്മനം രാജശേഖരനെ വിജയിപ്പിക്കാന്‍ യുഡിഎഫ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുമെന്നാണ് വ്യക്തമാവുന്നത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ മുരളീധരനെ തിരുവനന്തപുരത്തിന് പകരം വടകരയില്‍ നിര്‍ത്തിയതെന്തിനെന്നും കോടിയേരി ചോദിക്കുന്നു.
വടകരയില്‍
വടകരയില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സാധ്യതയെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന് ആരോപിച്ചതിന് പിന്നാലെയാണ് കോടിയേരി ആരോപണം ശക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് സാധ്യതയും ബിജെപി മുന്നില്‍ കാണുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ജയരാജന് വ്യക്തമാക്കി
ഇടതുമുന്നണിയെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കാന്‍ സാധ്യതയുണ്ടെന്നും 1991 ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്നും ജയരാജന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വടകരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ ആരോപണം.
കൂടുതല്‍ വോട്ട്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ട്.
സിപിഎം ആരോപിക്കുന്നത്
പി ജയരാജനോടുള്ള ആര്‍എസ്എസിന്റെ ശക്തമായ എതിര്‍പ്പും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയില്‍ എത്തുന്നതിന് നിര്‍ണ്ണായകമായെന്നാണ് സിപിഎം ആരോപിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വി.കെ സജീവന് 8% വോട്ടുകള്‍ നേടിയിരുന്നു.
എസ്ഡിപിഐയുമായി കൂട്ടുകെട്ട്
മലപ്പുറം ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് എസ്ഡിപിഐയുമായി കൂട്ടുകെട്ട് ഉണ്ടാക്കി എന്നുള്ളത്ത് ഉറപ്പാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെുന്നു. എസ്ഡിപിഐയുമായി ചര്‍ച്ച നടത്താന്‍ ലീഗിനെ ഏല്പിച്ചത് കോണ്‍ഗ്രസ് തന്നെയാണ്.
ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു
മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോടും എസ്ഡിപിഐ വോട്ടുകള്‍ ഉറപ്പാക്കാന്‍ വേണ്ടി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ഇത്തരത്തില്‍ കേരളത്തില്‍ ആര്‍എസ്എസ് - ബിജെപി - യുഡിഎഫ് - എസ്ഡിപിഐ അവിശുദ്ധകൂട്ടുകെട്ടാണെന്നും കോടിയേരി ആരോപിക്കുന്നു.
മുല്ലപ്പള്ളി
അതേസമയം കോടിയേരിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തി. കേരളത്തില്‍ അഞ്ചിടത്ത് കോ-ലീ-ബി സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കള്ളമാണെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെടുന്നത്.
ഗീബല്‍സിയന്‍ തന്ത്രം
തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം സിപിഎം ഗീബല്‍സിയന്‍ തന്ത്രം പ്രയോഗിക്കുയാണ്. പിണറായി വിജയനാണ് ആര്‍എസ്എസിന്റെ പരസ്യ പിന്തുണയോടെ മത്സരിച്ചത്. ഈ വിഷയത്തില്‍ ഒരു മുഖാമുഖ ചര്‍ച്ചക്ക് കോടിയേരി തയ്യാറുണ്ടോയെന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു.