വിഷമദ്യം കഴിച്ച് രണ്ട് മരണം, നാല് പേർ ആശുപത്രിയിൽ! ദുരന്തം വിതച്ചത് ആശുപത്രിയിൽ നിന്നുള്ള സ്പിരിറ്റ്
കുന്ദമംഗലത്ത് വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. നാലുപേര്‍ ഗുരുതരാവസ്ഥയിൽ . ആശുപത്രിയിൽ നിന്നുള്ള സ്പിരിറ്റ് കുടിച്ചതാണ് അപകട കാരണം.
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം.
ചാത്തമംഗലം സ്വദേശി ബാലൻ, സ്വകാര്യ ആശപത്രി ജീവനക്കാരനായ സന്ദീപ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മദ്യപിച്ച ചേക്കുട്ടി, ഹരിദാസ്, തൊമ്മൻ, സുരേഷ് എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ചികിത്സയിലുള്ള ചേക്കുട്ടിയുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ കലർത്തി കുടിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് സംശയം. വ്യാഴാഴ്ച കിണർ നന്നാക്കുന്നതിനിടെയാണ് ഇവർ മദ്യപിച്ചത്.
കഴിക്കുന്നതിനിടെ ബാലൻ കുഴഞ്ഞ് വീണ് മരിക്കുകയായിരിന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദീപ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപാണ് സ്പിരിറ്റ് കൊണ്ടു വന്നതെന്നാണ് കരുതുന്നത്. രണ്ടു പേരെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ തിരച്ചിൽ നടത്തിയപ്പോഴായിരുന്നു മറ്റുള്ളവരെ കണ്ടത്. തുടർന്ന് ഇവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.