മുന്‍ മിസ്‌കേരളയുടെ മരണം; ദുരൂഹത തുടരുന്നു, ഉടമ ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കൊച്ചി: വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിക്കുന്നതിന് മുമ്പ് ഇവര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ കണ്ടെത്തിയിട്ടില്ല.
ഹോട്ടല്‍ ഉടമ ഇത് ഒളിപ്പിച്ചുവെന്നാണ് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്തതില്‍ നിന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ നമ്പര്‍ 18 എന്ന ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് മാറ്റിയത്. ബാക്കിയെ ഹോട്ടലിലെ സിസിചടിവി ദൃശ്യങ്ങളെല്ലാം പൊലീസിന് ലഭിച്ചിരുന്നു. ഹോട്ടല്‍ ഉടമ ഒളിവിലാണ്.

മരിക്കുന്നതിനു മുമ്പ് ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് അപകടസ്ഥലം വരെയുള്ള സഞ്ചാര പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് അപകടം സ്വാഭവികമാണോ എന്നത് പോലുള്ള സംശയം പൊലീസിന് ഉടലെടുത്തത്. എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപമാണ് അപകടമുണ്ടായത്. മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍, എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖുമുണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചി മുതല്‍ അപകടം നടന്ന സ്ഥലം വരെയുള്ള സിസിടിവി പരിശോധിച്ചതില്‍ നിന്ന് ഇവരെ ഒരു ഓടികാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് ആരാണെന്ന അന്വേഷണമാണു പുരോഗമിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന്റെ ഉടമയാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുണ്ടന്നൂര്‍ മുതല്‍ ഈ കാറുകള്‍ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നത്. അതേസമയം അപകടത്തില്‍ പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡ് കാറിന്റെ ഡ്രൈവറെ പിടികൂടി പൊലീസ് ചോദ്യംചെയ്തിരുന്നു. എറണാകുളം സ്വദേശി സൈജു തങ്കച്ചനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നുത്. ഹോട്ടലില്‍ നിന്ന് ഇവര്‍ മദ്യപിച്ചിരുന്നുവെന്നും ദ്യലഹരിയില്‍ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടര്‍ന്നതെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ സൈജു തങ്കച്ചന്റെ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം ഐപിസി 279 പ്രകാരം അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കുമെന്ന് പൊലീസ്അറിയിച്ചിരുന്നു.

സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും വിളിപ്പിച്ചാല്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് സൈജുവിന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുണ്ടന്നൂരില്‍ വാക്ക് തര്‍ക്കമുണ്ടായില്ലെന്നും യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ഹോട്ടലില്‍ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാന്‍ പറയുന്നതിനാണ് താന്‍ പിന്തുടര്‍ന്നത് എന്നുമാണ് സൈജു നല്‍കിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണെന്നും എന്നാല്‍ വാഹനം ഹോട്ടല്‍ ഉടമയുടേതല്ലെന്നാണ് ലഭിക്കുന്ന വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറഞ്ഞിരിക്കുന്നത്.
Recommended Video

കേസിന്റെ കുരുക്കഴിക്കാന്‍ ആവശ്യമായ തെളിവുകള്‍ വരും ദിവസങ്ങളില്‍ ലഭിക്കുമെന്നാണു പൊലീസിന്റെ കരുതുന്നത്. കുണ്ടന്നൂരില്‍ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു എന്ന വിവരവും ലഭിച്ചുവെങ്കിലും ഈ വാഹനം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 12.30ന് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നു വിട്ട വാഹനം 100-120 കിലോമീറ്ററില്‍ വേഗത്തില്‍ സഞ്ചരിച്ചിട്ടും ഒരു മണിക്കു മാത്രമാണു ചക്കരപ്പറമ്പില്‍ എത്തിയത് ഇതിനിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു പൊലീസ് കരുതുന്നത്. രാത്രി ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഇതാണു ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കാരണമെന്നാണ് പൊലീസ് കരുതുന്നത്. ഇതുകൊണ്ടു തന്നെയാകാം ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ജീവനക്കാരോട് ഉടമ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications