രാജി, ആതിര, ആര്യ... 17കാരികളായ 3 പെൺകുട്ടികൾ; വീട് വിട്ടുപോയത് എന്തിന്, റെയിൽവേ ട്രാക്കിൽ മരിച്ചത്?
Recommended Video
കോന്നി: ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ആ പെണ്‍കുട്ടി എവിടെയുണ്ടെന്നോ, ജീവനോടെ ഉണ്ടോ എന്നോ ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. സിസിടിവി ദൃശ്യങ്ങളുടെ പേരില്‍ പലയിടങ്ങളില്‍ അന്വേഷണങ്ങള്‍ നടക്കുന്നതല്ലാതെ ഒരു വിവരവും ഇല്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ ഞെട്ടിച്ച മറ്റൊരു തിരോധാനവും കൂട്ടമരണവും ഉണ്ടായിരുന്നു. കോന്നിയിലെ മൂന്ന് പെണ്‍കുട്ടികളുടേതായിരുന്നു അത്. രാജി, ആതിര എസ് നായര്‍, ആര്യ കെ സുരേഷ്... മൂന്ന് പേരും മരിച്ചു. പക്ഷേ, ആ ദുരൂഹതകള്‍ക്ക് ഇപ്പോഴും ഒരു അന്ത്യവും ആയിട്ടില്ല.
സ്‌കൂളില്‍ നിന്ന് വീട്ടിലെത്താത്തതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടികളെ കുറിച്ച് അന്വേഷണം തുടങ്ങിയത്. ഒടുവില്‍ അത് ഒറ്റപ്പാലത്തെ മങ്കരയ്ക്കടുത്തുള്ള റെയില്‍പാളത്തിലാണ് അവസാനിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം ആണ് ലഭിച്ചത്. മറ്റൊരാളെ പാതി ജീവനിലും. ആ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങിയതോടെ ദുരൂഹതകള്‍ ദുരൂഹതകളായി തന്നെ തുടരുകയായിരുന്നു. എന്താണ് കോന്നിയിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത്?
2015 ജൂലായ് 9
പ്ലസ് ടു വിദ്യാര്‍ത്ഥിനികളായിരുന്നു രാജിയും ആതിരയും ആര്യയും. 2015 ജൂലായ് 9 ന് വൈകുന്നേരം സ്‌കൂളില്‍ നിന്ന് ഇറങ്ങിയതാണ് മൂന്ന് പേരും. പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇവര്‍ക്ക് വേണ്ടി നടത്തിയ അന്വേഷണങ്ങള്‍ എല്ലാം വൃഥാവിലായി.
ബെംഗളൂരുവില്‍
പെണ്‍കുട്ടികളെ കാണാതായ ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം. ഈ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.
തിരിച്ച് നാട്ടിലേക്ക്
ബെംഗളൂരുവില്‍ എത്തിയ മൂന്ന് പേരും പിന്നീട് തിരിച്ച് നാട്ടിലേക്ക് വന്നതായി വിവരം ലഭിച്ചു. എന്നാല്‍ കണ്ടെത്തും മുമ്പേ ഇവര്‍ വീണ്ടും ബെംഗളൂരിവിലേക്ക് തിരിച്ചതായി പിന്നീട് വിവരം ലഭിച്ചു. പക്ഷേ, അപ്പോഴും പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.
ടാബ് വിറ്റു
കൈയ്യില്‍ അധികം പണം ഒന്നും ഇവര്‍ കരുതിയിരുന്നില്ല. പണത്തിന് വേണ്ടി ടാബ് വില്‍ക്കുകയായിരുന്നു. അത് വിറ്റത് എവിടെ എന്നും ആര്‍ക്കെന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നു. പക്ഷേ, അപ്പോഴും പെണ്‍കുട്ടികള്‍ കാണാമറയത്ത് തന്നെ ആയിരുന്നു.
നാലാം ദിവസം
ഒടുവില്‍ പെണ്‍കുട്ടികളെ കാണാതായ നാലാം ദിവസം ആ ദുരന്ത വാര്‍ത്ത എത്തി. ഒറ്റപ്പാലത്തിനടത്ത് മങ്കരക്ക് സമീപം റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അല്‍പം മാറി പാതി ജീവനായി മൂന്നാമത്തെ പെണ്‍കുട്ടിയും
രാജിയും ആതിരയും
രാജിയേയും ആതിര എസ് നായരേയും മരിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. ആര്യയെ ഇവരുടെ മൃതദേഹങ്ങളില്‍ നിന്ന് ദൂരെ മാറി ഗുരുതരമായി പരിക്കേറ്റ നിലയിലും. ഉടനെ തന്നെ ആര്യയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍
ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആര്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആര്യയും മരിച്ചു. അബോധാവസ്ഥയില്‍ ആയിരുന്ന ആര്യയില്‍ നിന്ന് പോലീസിന് ഒരു വിവരവും ശേഖരിക്കാനും സാധിച്ചിരുന്നില്ല.
ആത്മഹത്യയെന്ന് വിധിയെഴുതി
മൂന്ന് പെണ്‍കുട്ടികളുടേയും മരണം ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ ആണ് പോലീസ് ഒടുവില്‍ എത്തിയത്. ഫോറന്‍സിക് പരിശോധനകളുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. എന്നാല്‍ എന്തിന് കുട്ടികള്‍ ഇങ്ങനെ ഒരു കൂട്ട ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
പീഡനശ്രമമില്ല
പെണ്‍കുട്ടികളെ ആരും ആക്രമിച്ചിട്ടില്ല എന്നാണ് ഫോറന്‍സിക് പരിശോധനാഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. ലൈംഗിക അതിക്രമവും ഉണ്ടായിട്ടില്ല. എന്തിനാണ് പക്ഷേ, കുട്ടികള്‍ ആരോടും പറയാതെ ബെംഗളൂരുവിലേക്ക് പോയത്? എന്തിനാണ് അവര്‍ തിരിച്ച് നാട്ടിലെത്തി വീണ്ടും ബെംഗളൂരിവിലേക്ക് പോയത്?
അജ്ഞാതന്‍?
ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു അജ്ഞാതന്‍ ഉണ്ടോ എന്ന ചോദ്യം ആദ്യം മുതലേ ഉയരുന്നതാണ്. ആ ആളെ കാണാന്‍ വേണ്ടിയാണോ ഇവര്‍ ബെംഗളൂരിവിലേക്ക് പോയത്? ആ യാത്രയ്ക്കും മരണത്തിനും പിന്നിലെ ദുരൂഹത തെളിയിക്കാന്‍ പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. പക്ഷേ, പുതിയതായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം.