മലമ്പുഴ റിങ് റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ധാരണ
പാലക്കാട്: മലമ്പുഴ റിങ് റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാനും സ്ഥലം എംഎൽഎയുമായ വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. നിർമാണം ഉടൻ പൂർത്തിയാക്കാനും ഇതിനു സ്ഥലം ഏറ്റെടുക്കേണ്ടതാ യുണ്ടെങ്കിൽ നടപടി സ്വീകരിക്കാനും മന്ത്രി ജി. സുധാകരൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡ് നിർമാണത്തിനാവശ്യമായ വനാതിർ ത്തിയിലുൾപ്പെട്ട 230 മീറ്റർ സ്ഥലത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കെ.രാജുവും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
റോഡിനാവശ്യമായ ഭൂമിയുടെ കണക്ക് 13നു നൽകുമെന്നു ഭൂസർവെ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വനാതിർത്തിയിലുളള ഭൂമിയുടെ പരിശോധനാ റിപ്പോർട്ട് വനം വകുപ്പ് 15നകം നിരാക്ഷേപ പത്രം നൽകും. വനം വകുപ്പ് വിട്ട് നൽകുന്ന ഭൂമിക്ക് പകരമായി ജലസേചന വകുപ്പ് സ്ഥലം വിട്ടുനൽകും. റിങ് റോഡിന്റെ വിശദമായ പദ്ധതി റിപ്പോർട്ടും നിരാക്ഷേപ പത്രവും ഈ മാസം അവസാനത്തോടെ കിഫ്ബിക്ക് നൽകാൻ യോഗം തീരുമാനിച്ചു. നിലവിലുളള 32 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവൃത്തികളും പദ്ധതി റിപ്പോർട്ടിലുൾപ്പെടുത്തും.
മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, പാലക്കാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വെളളൂരി, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനീയർ എം.എൻ. ജീവരാജ്, എക്‌സിക്യുട്ടീവ് എൻജിനീയർ പി. ശ്രീലേഖ, റോഡ്‌സ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർ വി.പി. ബിനു, സർവെ സൂപ്രണ്ട് സുനിൽ കുമാർ, വി.എസ്.അച്ചുതാനന്ദന്റെ പ്രതിനിധി എ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.