സമഗ്ര ശിക്ഷാ അഭിയാൻ രൂപീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സർവശിക്ഷാ അഭിയാനും(എസ്.എസ്.എ) രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും(ആർ.എം.എസ്.എ) ലയിപ്പിച്ച് സമഗ്ര ശിക്ഷാ അഭിയാൻ എന്ന പേരിൽ പുതിയ എസ്.എസ്.എ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര നിർദ്ദേശപ്രകാരമാണ് നടപടി.
എട്ടാം ക്ലാസ് വരെയുള്ള കാര്യങ്ങൾ എസ്.എസ്.എയും ഒൻപത് മുതൽ 12ാം ക്ലാസ് വരെയുള്ള കാര്യങ്ങൾ ആർ.എം.എസ്.എയുമാണ് ഇപ്പോൾ നോക്കുന്നത്. ദേശീയ തലത്തിൽ രണ്ടിനും ചേർത്ത് ഒരു സ്ഥാപനം മതിയെന്നാണ് കേന്ദ്രനിർദ്ദേശം. ഇതനുസരിച്ചാണ് ഒന്നാം ക്ലാസ് മുതൽ 12 വരെയുള്ള കാര്യങ്ങൾ സമഗ്ര ശിക്ഷാ അഭിയാനെ ഏല്പിക്കുന്നത്.

എസ്.എസ്.എയും ആർ.എം.എസ്.എയും പ്രവർത്തിക്കുന്നത് രണ്ട് സൊസൈറ്റികൾക്ക് കീഴിലാണ്. ഈ രണ്ട് സൊസൈറ്റികളും പിരിച്ചുവിടും. പകരം സമഗ്ര ശിക്ഷാ അഭിയാന്റെ പ്രവർത്തനത്തിനായി പുതിയ സൊസൈറ്റി രൂപീകരിക്കും. പിരിച്ചുവിടുന്ന രണ്ട് സൊസൈറ്റികളുടെയും സ്വത്തുക്കളും ബാദ്ധ്യതകളും പുതിയ സൊസൈറ്റിക്ക് കൈമാറും. പുതുതായി രൂപീകരിക്കുന്ന സമഗ്ര ശിക്ഷാ അഭിയാന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനായുള്ള ഗവേണിംഗ് കൗൺസിലും പൊതു വിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയും വരും. പുതിയ സൊസൈറ്റിയുടെ നിയമാവലിയും ചട്ടങ്ങളും ഒരു മാസത്തിനകം രൂപീകരിക്കും.
എസ്.എസ്.എയ്ക്കും ആർ.എം.എസ്.എയ്ക്കും ഇപ്പോൾ പ്രത്യേകം മേധാവികളുണ്ട്. എന്നാൽ, പുതിയ എസ്.എസ്.എക്ക് ഒരു മേധാവിയേ ഉണ്ടാകൂ. സൊസൈറ്റി രൂപീകരണത്തിന് ശേഷമാകും അദ്ദേഹത്തെ നിയമിക്കുക. രണ്ട് സൊസൈറ്റികളുടെയും കീഴിലുള്ള ജീവനക്കാർ പുതിയ എസ്.എസ്.എയ്ക്ക് കീഴിലേക്ക് മാറും. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ഇപ്പോൾ എസ്.എസ്.എയ്ക്കും ആർ.എം.എസ്.എയ്ക്കും ഓഫിസുകളുണ്ട്. ഇവ ലയിപ്പിക്കേണ്ടി വരും.
സമഗ്ര ശിക്ഷാ അഭിയാന് കേന്ദ്ര ധനസഹായം കുറവാണെന്നതിനാൽ ജീവനക്കാരെയും പ്രവർത്തനച്ചെലവും കുറച്ചാലല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.












Click it and Unblock the Notifications