അണക്കെട്ടുകളിൽ ഒന്നര ആഴ്ചത്തേയ്ക്കുള്ള വെള്ളം മാത്രം; സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്
കൊച്ചി: സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്. സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേയ്ക്ക് കൂടിയുള്ള വെള്ളം മാത്രമെയുള്ളുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ പകുതിയിൽ താഴെ ജലം മാത്രമെയുള്ളുവെന്നും മന്ത്രി അറിയിച്ചു.
ജൂൺ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് കാലവർഷം എത്തിയിരുന്നെങ്കിലും ദുർബലമാവുകയായിരുന്നു. സാധാരണയായി ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്റെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് വേനൽ മഴയും സംസ്ഥാനത്ത് ലഭിച്ചില്ല. ഇനിയിം മഴ വൈകിയാൽ സ്ഥിതി വഷളാകും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ജലനിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി. കൂടംകുളം വൈദ്യുതി ലൈൻ പൂർത്തിയായിരുന്നെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമായേനും മന്ത്രി കൊച്ചിയിൽ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ മഴ പെയ്തില്ലെങ്കിൽ ലോഡ്ഷെഡ്ഡിംഗ് വേണ്ടി വരുമെന്നാണ് സൂചന. നിശ്ചിത ഇടവേളകളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. നാലാം തീയതി ചേരുന്ന വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
നൂറ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നുപോയത്. വേനൽ മഴ കുറഞ്ഞതിന് പിന്നാലെ കാലവർഷവും ശക്തമാക്കാത്തത് തിരിച്ചടി ഇരട്ടിയാക്കി. മഴ കുറഞ്ഞതോടെ കാർഷിക രംഗവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. വയനാട്ടിൽ 55 ശതമാനവും ഇടുക്കിയിൽ 48 ശതമാനവും മഴകുറവാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications