കേരളത്തെ കൈവിടരുത്, കൂടെയുണ്ടാകണം; മുല്ലപ്പെരിയാറിനായി തമിഴ് താരങ്ങളുടെ പേജില്‍ മലയാളികള്‍
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. സിനിമ - രാഷ്ട്രീയ മേഖലയിലുള്ളവര്‍ ഈ ആവശ്യവുമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . പൃഥിരാജ്, ഹരീഷ് പേരടി, സാന്ദ്രാതോമസ് തുടങ്ങിയ താരങ്ങള്‍ ഇതേ ആവശ്യവുമായി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു .
'125 വര്‍ഷം പഴക്കമുളള ഡാമിന് എന്ത് ന്യായീകരണം?' മുല്ലപ്പെരിയാർ ഡാം പൊളിച്ചു കളയണമെന്ന് പൃഥ്വിരാജും
125 ഓളം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന അപകടത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് . എന്നാല്‍ ഇപ്പോഴിതാ ഈ കാമ്പയിനില്‍ തമിഴ് താരങ്ങളുടെ പിന്തുണ തേടുകയാണ് മലയാളികള്‍. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഇതേ ആവശ്യം മലയാളികള്‍ ഉയര്‍ത്തിയിരുന്നു .
തമിഴ് താരങ്ങള്‍ ഏറെ ആരാധകരുള്ള നാടാണ് കേരളം. രജനികാന്ത്, കമലഹാസന്‍, വിജയ് തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യം ഉയര്‍ത്തുന്നത്. വിജയുടെ ഫേസ്ബുക്ക് പേജിലടക്കം മലയാളികള്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പേജിന് താഴെ #decommissionmullaperiyar, #savekerala ഹാഷ് ടാഗുകള്‍കൊണ്ട് നിറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനും ഏറെ ആരാധകരുള്ള നാടാണ് കേരളം. കേരളത്തിലെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. തമിഴ്‌നാടിന് വെള്ളം തരാന്‍ മടിയില്ലെന്നും പക്ഷേ അപകടം നിറഞ്ഞ ഡാം സുരക്ഷിതമാക്കണമെന്നുമാണ് ഉയരുന്ന വാദം.
സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണമാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നടക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതും ചര്‍ച്ചയാകുന്നുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്.
സിനിമ താരങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗാണ്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് സംവിധായകന്‍ ജ്യൂഡ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഓരോ ദുരന്ത സന്ധിയിലും ഉയര്‍ന്നു കേള്‍ക്കുന്ന, എന്നാല്‍ ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ട നിലവിളിയാണിതെങ്കിലും ഏവരും ഇതില്‍ പങ്ക് ചേര്‍ന്നേ പറ്റൂ. കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ- മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
മുല്ലപ്പെരിയറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നും അതിന്റെ ചുമതല തമിഴ്‌നാടിനെ ഏല്‍പ്പിക്കണമെന്നാണ് നടന്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്...പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്...പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ടിയ വ്യത്യാസമില്ലാതെ പറയുകയാണ്...തമിഴ്‌നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം...അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
ആശങ്കകള്‍ക്ക് അവസാനം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
Recommended Video