പിണറായി ഒന്നും ശരിയാക്കുന്നില്ലെന്ന് ആരാ പറഞ്ഞത്? അരിയുടെ വില അറിയോ? 2 മുതൽ 5 രൂപവരെ താഴ്ന്നു!
തിരുവനന്തപുരം: എന്തിനും ഏതിനും 'എല്ലാം ശരിയാക്കും' എന്ന തിരഞ്ഞെടുപ്പ് കാലത്തെ വാചകത്തെ ചൊല്ലി സർക്കാരിനെ കളിയാക്കുന്നവരാണ് പലരും. അങ്ങിനെയാണെങ്കിൽ ചിലതൊക്കെ പിണറായി സർക്കാർ ശരിയാക്കി വരുന്നുണ്ട് എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. സംസ്ഥാനത്ത് വില വർധനവ് വന്നപ്പോഴും സർക്കാരിനെ കുറ്റപ്പെടുത്താൻ ആരും മറന്നില്ല. എന്നാൽ വില വർധനവ് താഴ്ന്ന് വരുന്ന സ്ഥിതിയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
സംസ്ഥാനത്ത് മാസങ്ങളോളം ഉയർന്ന നിലയിൽ തുടർന്ന അരിവില താഴ്ന്നതോടെ സാധാരണക്കാർക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ട്. രണ്ട് രൂപ മുതൽ അഞ്ച് രൂപവരെയാണ് സമീപ ദിവസങ്ങളിൽ വില കുറഞ്ഞിരിക്കുന്നത്. കേരളത്തിൽ രണ്ടാം വിള കൊയ്ത്ത് തുടങ്ങിയതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അരി എത്താൻ തുടങ്ങിയതുമാണ് അരി വില താഴാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
മാവേലി സ്റ്റോറുകളിലൂടെ 25 രൂപയ്ക്ക് അരി
സപ്ലൈകോ ലാഭം, മാവേലി സ്റ്റോറുകളിലൂടെ ഇരുപത്തഞ്ച് രൂപയ്ക്ക് അരി വിൽക്കുന്നുണ്ട്. അരിവില കുറയാൻ ഇതും പ്രധാന കാരണമായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. നേരത്തെയും ഈ വിലയ്ക്ക് അരി നൽകിയിരുന്നു. എന്നാൽ വേണ്ടത്ര സ്റ്റോക്ക് ഇല്ലാതിരുന്നത് ബുദ്ധിമുട്ടിലായിരുന്നു.
ജയ അരിക്ക് രണ്ട് രൂപ കുറഞ്ഞു
കേരളത്തിൽ ഇടത്തരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ജയ അരിക്ക് രണ്ട് രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 38 മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന ജയ അരി ഇപ്പോൾ 36-38 രൂപയ്ക്കാണ് പാലക്കാട് വിപണിയിലെത്തുന്നത്.
കുറുവ അരിക്ക് അഞ്ച് രൂപയാണ് കുറഞ്ഞത്
ആന്ധ്രയിൽ നിന്നാണ് ജയ അരി ഇപ്പോൾ കേരളത്തിലെത്തുന്നത്. ആന്ധ്രയിൽ നിന്ന് കൂടുതലായി അരി എത്തുന്നുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുറുവ അരിക്ക് രണ്ടാഴ്ചക്കുള്ളിൽ അഞ്ച് രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇനിയും വില കുറയും
കുറുവ അരിക്ക് 34 രൂപയിൽ നിന്ന് 29 രൂപ വരെ കുറഞ്ഞു. പൊന്നി അരിക്കാണെങ്കിൽ രണ്ടാഴ്ച മുമ്പ് വരെ 38-40 രൂപ വരെയായിരുന്നു വില. ഇപ്പോൾ 30-35 റേഞ്ചിലാണ് എത്തി നിൽക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലമായതിനാൽ വരും ദിവസങ്ങലിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ കണക്ക് കൂട്ടുന്നത്.