ശ്രീചിത്രന്‍ വഞ്ചിച്ചുവെന്ന് ദീപ നിശാന്ത്; മാപ്പ് കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തിനോടും
തൃശൂര്‍: കവിതാ വിവാദത്തില്‍ എംജെ ശ്രീചിത്രന്റെ പേര് തുറന്ന് പറഞ്ഞ് അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് രംഗത്ത്. വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് പോലും ശ്രീചിത്രത്തിന്റെ പേര് ദീപ നിശാന്ത് പരസ്യമായി പറഞ്ഞിരുന്നില്ല.
വീണ് കിടക്കുന്നവരെ തല്ലാനില്ല, വീണു എന്നതാണ് ശിക്ഷ, ദീപ നിശാന്ത് വിഷയത്തിൽ പ്രതികരിച്ച് മാല പാർവ്വതി
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ദീപ നിശാന്ത് ശ്രീചിത്രന്റെ പേരെടുത്ത് പറഞ്ഞത്. കലേഷിന്റെ കവിത താന്‍ എഴുതിയതാണെന്ന് പറഞ്ഞ് ശ്രീചിത്രന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ദീപ നിശാന്ത് പറയുന്നുണ്ട്.
ഈ വിവാദത്തില്‍ കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തിനോടും മാപ്പു പറയുന്നു എന്നും ദീപ നിശാന്ത് വ്യക്തമാക്കി. താന്‍ ശ്രീചിത്രനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പറയാന്‍ ആവില്ലെന്നും ദീപ നിശാന്ത് പറയുന്നു.
തെറ്റിദ്ധരിപ്പിച്ചു
ആ കവിത താന്‍ തന്നെ എഴുതിയതാണെന്ന് ശ്രീചിത്രന്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അത് പ്രസിദ്ധീകരിച്ച് കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു. അക്കാര്യം പറഞ്ഞപ്പോള്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നാണ് ശ്രീചിത്രന്‍ പറഞ്ഞത്. വേണമെങ്കില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചോളൂ എന്നും പറഞ്ഞു.
ജാഗ്രതക്കുറവ്
എന്തൊക്കെ ആണെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് ഒരു ജാഗ്രതക്കുറവ് സംഭവിച്ചിരുന്നു എന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് ദീപ നിശാന്ത്. ശ്രീചിത്രന്റേത് ആണെങ്കില്‍ പോലും അത് സ്വന്തം പേരില്‍ പ്രസിദ്ധീകരണത്തിന് അയക്കാന്‍ പാടില്ലായിരുന്നു.
കലേഷിനെ വിശ്വസിച്ചില്ല
കവിത തന്റേതാണെന്ന് കലേഷ് പറഞ്ഞപ്പോഴും താന്‍ വിശ്വസിച്ചിരുന്നില്ല. ശ്രീചിത്രന്‍ വീണ്ടും തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പല പ്രമുഖരും ഇത്തരത്തില്‍ തന്റെ കവിതകള്‍ മോഷ്ടിച്ചത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീചിത്രന്‍ പറഞ്ഞു.
സംശയിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു
ഇക്കാര്യത്തില്‍ ശ്രീചിത്രനെ സംശയിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിശ്വസിച്ചത്. കലേഷ് ബ്ലോഗ് പോസ്റ്റ് പുറത്ത് വിട്ടപ്പോഴും ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ബ്ലോഗ്ിലെ ഡേറ്റ് തിരുത്താമെന്നാണ് ശ്രീചിത്രന്‍ ധരിപ്പിച്ചത്.
തിരിച്ചറിവ്
എന്നാല്‍ ശ്രീചിത്രനെ കുറിച്ച് അധ്യാപകനടക്കം പലരും പല കാര്യങ്ങളും തുറന്ന് പറഞ്ഞപ്പോള്‍ ആണ് കാര്യങ്ങള്‍ വ്യക്തമായത്. പിന്നീട് ഒട്ടും താമസിക്കാതെ തന്നെ കലേഷിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഒരു മലയാളം അധ്യാപിക എന്ന നിലയില്‍ താന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നും ദീപ പറയുന്നുണ്ട്.
ശ്രീചിത്രനെ സംരക്ഷിക്കാന്‍ ശ്രമിച്ചോ
വിവാദം ഉണ്ടായ ഒരു ഘട്ടത്തിലും ദീപ നിശാന്ത് ശ്രീചിത്രന്റെ പേര് പറഞ്ഞിരുന്നില്ല. ശ്രീചിത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷം പോലും തന്റെ പ്രതികരണത്തില്‍ ശ്രീചിത്രന്‍ എന്ന പേര് പരാമര്‍ശിക്കാതിരിക്കാന്‍ ദീപ ശ്രമിച്ചിരുന്നു. എന്തുകൊണ്ടാണ് ശ്രീചിത്രനെ സംരക്ഷിക്കാന്‍ ശ്രമിച്ചത് എന്ന ചോദ്യവും ഉയര്‍ന്നു.
എന്തെങ്കിലും അസുഖമുണ്ടായിരിക്കണം
ശ്രീചിത്രനെ താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന് പറയാന്‍ ആകില്ലെന്നാണ് ദീപ പറയുന്നത്. ഒന്നുകില്‍ ആ വ്യക്തിക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ആര്‍ക്കും ഇങ്ങനെ നുണ പറയാന്‍ സാധിക്കില്ലെന്നും ദീപ പറയുന്നുണ്ട്. അസുഖമുണ്ടെന്ന് ഉറപ്പിച്ച് പറയുകയല്ല, തനിക്ക് തോന്നുന്നത് അങ്ങനെയാണെന്നും ദീപ പറയുന്നുണ്ട്.
ചികിത്സ ആവശ്യമുള്ള അവസ്ഥ
തന്നെ മാത്രമല്ല, ഒരുപാട് പേരെ ഇങ്ങനെ കള്ളങ്ങള്‍ പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യങ്ങള്‍ പോലും അങ്ങനെയാണ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് ചികിത്സ ആവശ്യമുണ്ട് എന്ന് തന്നെയാണ് താന്‍ കരുതുന്നത് എന്നും ദീപ നിശാന്ത് പറയുന്നുണ്ട്.
വീണുകിടക്കുന്ന ആളെ ചവിട്ടിയരക്കരുത്
ശ്രീചിത്രന്‍ ഇതിന്റെ പേരില്‍ പരിഹസിക്കപ്പെടരുത് എന്നാണ് ദീപയുടെ പക്ഷം. താന്‍ ഈ ദിവസങ്ങളില്‍ ഒരുപാട് അനുഭവിച്ചു. ഒരുപക്ഷേ, അതിലേറെ ശ്രീചിത്രന്‍ അനുഭവിച്ചിട്ടുണ്ടാകാം. തെറ്റ് തിരുത്താനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാകണം എന്നാണ് വിചാരിക്കുന്നത്. വീണുകിടക്കുന്ന ഒരാളെ ചവിട്ടിത്തേച്ച് അതിന് മുകളില്‍ കയറി നിന്ന് നൃത്തം ചെയ്യാനുള്ള ഒരു മാനസിക നില എന്തായാലും തനിക്കില്ലെന്നും ദീപ വ്യക്തമാക്കുന്നുണ്ട്.