കവിതാ മോഷണത്തിൽ പിടിക്കപ്പെട്ട ദീപ നിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവ്, പ്രതിഷേധം
Recommended Video

ആലപ്പുഴ: ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയതില്‍ പ്രതിഷേധം. കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. കേരള വര്‍മ്മ കോളേജിലെ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ ഉപന്യാസ രചനാ മത്സരത്തിന്റെ വിധികര്‍ത്താവായാണ് നിശ്ചയിച്ചിരുന്നത്.
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദീപ നിശാന്തിനേയും മറ്റ് രണ്ട് വിധികര്‍ത്താക്കളേയും സ്ഥലത്ത് നിന്ന് നീക്കി. ഉപന്യാസ മത്സരത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. വിധികര്‍ത്താക്കള്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

കവിതാ മോഷണത്തില്‍ പിടിക്കപ്പെട്ട ഒരാളെ എങ്ങനെ വിധികര്‍ത്താവാക്കി എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിവാദം ഉണ്ടാകുന്നതിന് മുന്‍പാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി നിശ്ചയിച്ചത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറുപടി നല്‍കി. അധ്യാപികയും എഴുത്തുകാരിയുമാണ് എന്ന നിലയ്ക്കാണ് ദീപയെ ക്ഷണിച്ചത്. നിലവില്‍ ദീപയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രതികരിച്ചു.
സാഹിത്യമോഷണത്തിന്റെ പേരില്‍ വിവാദത്തിലായ ഒരാളെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതിന് വിദ്യാഭ്യാസ മന്ത്രിയാണ് മറുപടി പറയേണ്ടത് എന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. യുവ കവി എസ് കലേഷ് തന്റെ കവിത മോഷ്ടിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. തുടക്കത്തില്‍ ആരോപണം നിഷേധിച്ചുവെങ്കിലും പിന്നീട് ദീപ നിശാന്ത് കുറ്റസമ്മതം നടത്തുകയും കവിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. പ്രഭാഷകനായ എംജെ ശ്രീചിത്രന്‍ സ്വന്തം കവിതയെന്ന് പറഞ്ഞ് തന്നതാണ് എന്നാണ് ദീപ വിശദീകരിച്ചത്.












Click it and Unblock the Notifications