നടിക്കുണ്ടായ അനുഭവം തനിക്കും സംഭവിക്കാമെന്ന് ദീപ നിശാന്ത്.. സൈബർ ആക്രമണവുമായി സംഘപരിവാർ
തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാറുകാരുടെ പ്രഖ്യാപിത ശത്രുവാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കേരള വർമ്മ കോളേജിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് ദീപ നിശാന്തിനോട് സംഘികൾക്കുള്ള കലിപ്പ്.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലെല്ലാം സംഘികളുടെ കൂട്ടമായുള്ള തെറിയാക്രമണം കാണാം. ദീപ നിശാന്തിന്റെ ചിത്രങ്ങൾ നഗ്നമായ ഉടലോട് കൂടി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് അടക്കമുള്ള തറവേലകളും സംഘികൾ പ്രയോഗിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവിലായി ദീപ നിശാന്തിനെ സംഘികൾ ആക്രമിക്കുന്നത് ഒരു പ്രസംഗത്തിന്റെ പേരിലാണ്.
സംഘപരിവാറിന് നന്ദി
തിരുവനന്തപുരത്ത് ഡിസി ബുക്സ് സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗമാണ് തെറിവിളികൾക്ക് കാരണം. പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഇതാണ്: ഇവിടെ നിന്ന് മടങ്ങിപ്പോകുമോ എന്നറിയില്ല. കുറേപ്പേര്‍ തന്നെ കൊല്ലാനും രക്തം ചോദിച്ചുമൊക്കെ ഇരിക്കുന്നുണ്ട്. ജീവിച്ചിരിക്കുകയാണ് എങ്കില്‍ താന്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുക ഭൂതകാലക്കുളിരായിട്ടാവില്ല. അതില്‍ വര്‍ത്തമാനകാലത്തെ പൊള്ളലുകളുമുണ്ടാകും. അതിന് തനിക്ക് നന്ദി പറയാനുള്ളത് ഇവിടുത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരോടാണ്.
ഫേസ്ബുക്കിലെ വെല്ലുവിളി
തന്നെ കരളുറപ്പുള്ള വ്യക്തിയാക്കിയതിന് സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്ദിയുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഞങ്ങള്‍ വരുന്നുണ്ട്, സംഘപരിവാറിന്റെ പ്രതിനിധികളായി അവിടെ ഉണ്ടാകും എന്നൊക്കെയുള്ള വെല്ലുവിളികളുമായി കമന്‌റുകളുണ്ടായിരുന്നു. അവര്‍ ഇവിടെയുണ്ടെങ്കില്‍ സ്‌നേഹാഭിവാദ്യം ചെയ്യുന്നു.
നിങ്ങളെ ഭയക്കുന്നില്ല
നിങ്ങളെ പോസ്റ്റുകളില്‍ നിന്നും വിലക്കിയിട്ടുള്ളത് ഭയന്നിട്ടല്ല. എന്റെ ചെലവില്‍ ഈ പൊതുസമൂഹത്തില്‍ നിങ്ങള്‍ക്ക് വിസിബിലിറ്റി വേണ്ട എന്ന് കരുതിയിട്ടാണ്. നിങ്ങളുടെ വിഷം നിറഞ്ഞ ജല്പനങ്ങളെ തികഞ്ഞ അവഞ്ജയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ ഒരു ഭയവും ഇല്ല. ആളുകള്‍ ആദ്യം ചോദിക്കുന്നത് തെറിവിളിയൊക്കെ നന്നായി കേള്‍ക്കുന്നില്ലേ എന്നാണ്.
നിഷേധിച്ചത് വേദിയാണ്
അത് ആസ്വദിക്കുന്ന പരുവത്തിലേക്ക് മാറ്റിയെടുത്തതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ബഷീര്‍ പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിച്ചത് എല്ലാ ആദരവോടും കൂടി തന്നെയാണ്. പുരസ്‌ക്കാരമല്ല വേദിയാണ് നിഷേധിച്ചത്. ഒരു പ്രതിരോധമായി സമൂഹം ഏറ്റെടുക്കും എന്നത് കൊണ്ടാണ് ഫേസ്ബുക്കില്‍ അക്കാര്യം വെളിപ്പെടുത്തിയത്.
അവർ നിസംഗത പാലിച്ചു
ദിലീപ് വിഷയത്തില്‍ ഇടതുപക്ഷ പ്രതിനിധികളടക്കം മൗനം പാലിച്ചു. വലിയ പ്രതീക്ഷകളാണ് ഇടതുപക്ഷത്തെക്കുറിച്ചുള്ളത്. എന്നാലവര്‍ നിസ്സംഗത പാലിച്ചു. അങ്ങനെയുള്ള മൗനം പാലിക്കാനല്ല അവര്‍. അവരുടെ വേദിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചത്, ദിലീപിനെ തിരിച്ചെടുക്കുമോ എന്ന് നിഷ്‌കളങ്കമായി എഴുന്നേറ്റ് നിന്ന് ചോദിക്കുകയും തിരിച്ചെടുക്കുമെന്ന് പറഞ്ഞപ്പോള്‍ ആഹ്‌ളാദത്തോടെ കയ്യടിച്ചവരുടെ കൂട്ടത്തിലിരുന്ന ഒരു സ്ത്രീ പങ്കെടുത്ത പരിപാടിയിലേക്കാണ്.
നിരന്തര സൈബർ ആക്രമണം
താന്‍ നിരന്തരമായ സൈബര്‍ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്. തനിക്കൊരു സാമൂഹിക ബാധ്യതയുണ്ട്. ഇരയെന്ന് ഒരിക്കലും ആ നടിയെ വിശേഷിപ്പിക്കില്ല. ഇരയാകാതിരുന്നു എന്നതാണ് അവര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. താന്‍ കോളേജിലേക്ക് നടന്നാണ് പോകുന്നത്. താമസിക്കുന്ന ഇടത്ത് ബിജെപി കൗണ്‍സിലറാണ്.
നടിക്ക് സംഭവിച്ച് തനിക്കും
അതുകൊണ്ട് തന്നെ ഈ സ്ഥലത്തിന്റെ ഒരു സ്വഭാവം മനസ്സിലാക്കാം. അങ്ങനെയുള്ള ഒരു ഇടത്ത് കൂടി സഞ്ചരിക്കുമ്പോള്‍ ആലോചിക്കാറുണ്ട്, എപ്പോഴെങ്കിലും ആ നടിക്ക് സംഭവിച്ചത് പോലെ, ഒരു വാഹനം തനിക്ക് മുന്നില്‍ വന്ന് നില്‍ക്കാമെന്നും തന്നെ അതിലേക്ക് എടുത്ത് എറിയാമെന്നും അത്തരത്തിലുള്ള സംഭവങ്ങളിലൂടെ കടന്ന് പോയെക്കാം എന്നും. അവളോടൊപ്പം എന്നല്ല ഞാനും അവളാണ് എന്നാണ് ഓരോ സ്ത്രീയും പറയേണ്ടത് എന്നാണ് ദീപ നിശാന്ത് പറയുന്നത്.
സൈബർ ആക്രമണം
ഈ പ്രസംഗ വീഡിയോയ്ക്ക് കീഴിൽ സംഘപരിവാർ കൂട്ടമായ ആക്രമണമാണ് നടത്തുന്നത്. ചില കമന്റുകൾ കാണാം: ഈ സ്ത്രീ അവരുടെ ലക്ഷ്യം വളരെ ഭംഗിയായി നേടുന്നുണ്ട്.. സംഘപരിവാറിന്റെ മെക്കിട്ടു കേറുക, കുറച്ച് തെറി കേൾക്കുക, ഇരവാദം ഉന്നയിക്കുക, അതിലൂടെ മാധ്യമങ്ങളിൽ നിറയുക, പബ്ലിസിറ്റി നേടുക... സംഘപരിവാറിനെ പറഞ്ഞാൽ അത് സ്വന്തം നാട്ടുകാരയാലും ശരി അക്രമിക്കപ്പെടില്ലെന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്.. അതുകൊണ്ട് മാത്രം, അല്ലെങ്കിൽ അവർ അഭിമന്യുവിനെ കൊന്നവരുടെ സംഘടനയുടെ പേരുപോലും പറയാൻ ധൈര്യപ്പെട്ടില്ലല്ലോ!!! അവർക്കറിയാം കുറഞ്ഞപക്ഷം എഴുതാൻ കൈകൾ ബാക്കി വേണമെന്ന്... നിങ്ങളോട് സഹതാപം അല്ല...പരമ പുച്ഛം...
പുസ്തകം വിൽക്കാൻ റേപ്പ് കഥ
പുസ്തകം വിൽക്കാനും വിദേശയാത്ര തരപ്പെടാനും ഇല്ലാത്ത റേപ്പ് കഥ ഉണ്ടാക്കാനും മടിക്കില്ല ആ സ്ത്രീ. ആ നാട്ടിലെ ബി ജെ പിക്കാരൊക്കെ ഒന്ന് സൂക്ഷിച്ചോ എന്നാണൊരു കമന്റ്. ബീ ജെ പി വിരോധം മൂലം നിങ്ങൾക്കു ഭ്രാന്തായോ. നിങ്ങൾ ഒരു അദ്ധ്യാപിക അല്ലെ? അതിന്റെ മാന്യത കാണിക്കു എന്ന് മറ്റൊരു കമന്റ്. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അശ്ലീലവും തെറിയുമുണ്ട് ഇക്കൂട്ടത്തിൽ
അവർക്കൊന്നും പ്രശ്നമില്ലല്ലോ
ടീച്ചറെ എല്ലാ ബഹുമാനത്തോടെയുമാണ് ചോദിക്കുന്നത്.....ഈ കേരളത്തിലും ഇന്ത്യയിലും സ്ത്രീകളെ നശിപ്പിച്ചത് മുഴുവനും ബിജെപി പ്രവർത്തകരാണോ???? വേറെ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ ആരുംതന്നെ ഇല്ലായിരുന്നു.... സ്ത്രീയെ നശിപ്പിക്കുന്നത് മുഴുവൻ ബിജെപി പ്രവർത്തകരാണ് അപ്പോൾ ബിജെപി യിലെ വനിതാപ്രവർത്തകരോ അവരും സ്ത്രീകളാണ് അവർക്കൊന്നും ഒരു പ്രശനവുമില്ലല്ലോ അതെന്താ? എന്നാണ് ഒരാളുടെ ചോദ്യം.
പ്രസംഗം കേൾക്കാം
ദീപ നിശാന്തിന്റെ പ്രസംഗം പൂർണരൂപം