വിനുവിന്‍റെ വെല്ലുവിളിക്ക് പിന്നാലെ തെളിവ് എത്തി; പക്ഷെ അദ്ദേഹം 'പണി' നിര്‍ത്തിയോ: ദിപാ നിശാന്ത്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററും ന്യൂസ് അവര്‍ അവതാരകനുമായ വിനു വി ജോണിനെതിരെ വിമര്‍ശനവുമായി ദീപാ നിശാന്ത്. ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ നാട്ടുകാരിങ്ങനെ ചാനലിൽ വായിക്കാൻ തുടങ്ങിയാൽ അദ്ദേഹത്തിനുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ദേഹം ആവലാതിപ്പെട്ടാൽ കുറ്റം പറയാനാവില്ലെന്നാണ് പഴയ ചില സംഭവങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
വിനു വി ജോണ്‍
4 കോളേജുകളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും ഒരു സംഘടനയുടേയും നേതാവായിട്ടില്ല. ആർക്കും വേണ്ടി മത്സരിച്ചിട്ടില്ലെന്നും സൈബർ സഖാക്കളുടെ നുണഫാക്ടറികൾ ഉൽപ്പാദിപ്പിക്കുന്ന പെരുംനുണകൾ തെളിയിക്കാൻ ഇടത് പ്രവര്‍ത്തകരെ വിനു വി ജോണ്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു.
പണ്ട് ചെയ്തിരുന്ന പണി
ഇതിന് പിന്നാലെ മിനിറ്റുകൾക്കുള്ളിൽ പണ്ട് അദ്ദേഹം മത്സരിച്ചതിൻ്റെ തെളിവുമായി ആളുകളെത്തി. ഏതു 'പണി' നിർത്തുന്ന കാര്യമാണ് വിനു വി ജോൺ ഉദ്ദേശിച്ചതെന്നറിയില്ല. അദ്ദേഹം പണ്ട് ചെയ്തിരുന്ന പണി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു. ദീപാ നിശാന്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വെല്ലുവിളിക്കുന്നു
''4 കോളേജുകളിൽ പഠിച്ചിട്ടുണ്ട്. ഒരിടത്തും ഒരു സംഘടനയുടേയും നേതാവായിട്ടില്ല. ആർക്കും വേണ്ടി മത്സരിച്ചിട്ടില്ല. സൈബർ സഖാക്കളുടെ നുണഫാക്ടറികൾ ഉൽപ്പാദിപ്പിക്കുന്ന പെരുംനുണകൾ തെളിയിക്കാൻ നട്ടെല്ലുള്ള സി പി എം / ഡി വൈ എഫ് ഐ / എസ് എഫ് ഐ നേതാക്കളെ വെല്ലുവിളിക്കുന്നു. അന്ന് പണി നിർത്തും " - വിനു വി ജോൺ ഈ പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ പണ്ട് അദ്ദേഹം മത്സരിച്ചതിൻ്റെ തെളിവുമായി ആളുകളെത്തി.
നിരന്തരം പുറത്തു വരുന്നു
ഏതു 'പണി' നിർത്തുന്ന കാര്യമാണ് വിനു വി ജോൺ ഉദ്ദേശിച്ചതെന്നറിയില്ല. അദ്ദേഹം പണ്ട് ചെയ്തിരുന്ന പണി തന്നെയാണ് ഇപ്പോഴും തുടരുന്നത്. 'തന്തയ്ക്കുവിളി'യും 'പിതൃശൂന്യ പരാമർശ'ങ്ങളുമായി അദ്ദേഹത്തിൻ്റെ സംസ്കാരം ചാനലിലും അദ്ദേഹം ഇടപെടുന്ന മേഖലകളിലും നിരന്തരം പുറത്തു വരുന്നതായും കണ്ടിട്ടുണ്ട്..
അതിശയിക്കാനൊന്നുമില്ല
അതിൽ അതിശയിക്കാനൊന്നുമില്ല. അദ്ദേഹത്തെ തിരുത്താൻ ശ്രമിക്കേണ്ടതുമില്ല. ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ നാട്ടുകാരിങ്ങനെ ചാനലിൽ വായിക്കാൻ തുടങ്ങിയാൽ അദ്ദേഹത്തിനുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ദേഹം ആവലാതിപ്പെട്ടാൽ കുറ്റം പറയാനാവില്ല.
പൊതുവേദിയിൽ
ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഇത്തരം സംസ്കാരശൂന്യരെ /വാർത്ത വായിക്കുന്നു എന്ന 'വ്യാജേന' അവരുപയോഗിക്കുന്ന വാചകങ്ങളെ / അവരുടെ അശ്ലീലപരാമർശങ്ങളെ / വ്യക്തിവിദ്വേഷങ്ങളെ /മനസ്സിലാക്കാനുള്ള ശേഷി ബോധമുള്ള മനുഷ്യർക്കുണ്ടാകട്ടെ എന്നു മാത്രം പ്രാർത്ഥിക്കാം.