വലംപിരി ശംഖിന്റെ പ്രചാരകരോട് എന്ത് പറയാൻ! ഊർമ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച് ദീപ നിശാന്ത്!
കോഴിക്കോട്: അമ്മയിൽ നിന്നും പുറത്ത് വന്ന് വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരിച്ചവരിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമേ ഉള്ളൂ. ബാക്കി ഭൂരിപക്ഷം നടിമാരും അമ്മയ്ക്ക് ഒപ്പമാണ്. അത് തന്നെയാണ് തങ്ങളുടെ തീരുമാനമാണ് ശരിയെന്ന് വാദിക്കാൻ അമ്മയ്ക്ക് തണലാകുന്നതും. സഹപ്രവർത്തകയായ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടനെ അമ്മയിലേക്ക് തിരിച്ചെടുക്കണം എന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചതും ഒരു നടിയാണ്. ഊർമ്മിള ഉണ്ണി.
ഊർമ്മിള ആരുടെയോ ചട്ടുകമായതാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എങ്കിലും ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പമല്ല, പ്രതിയോടൊപ്പമാണ് തങ്ങളെന്ന് പറയാതെ പറഞ്ഞ എല്ലാവരുടേയും പ്രതിനിധിയാണ് ഊർമ്മിള ഉണ്ണി. നടിക്കെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്ത് വന്നിരിക്കുകയാണ്. ഊർമ്മിളയെ ബഹിഷ്കരിക്കാനാണ് ദീപ നിശാന്തിന്റെ തീരുമാനം.
ഊർമ്മിള ഉണ്ണിക്കെതിരെ
ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാനച്ചടങ്ങിൽ നിന്ന് ഞാൻ വിട്ടു നിൽക്കുകയാണ്.ഒരു മഹാമനുഷ്യൻ്റെ പേരിലുള്ള ഒരു പുരസ്കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നതോടൊപ്പം ആ ചടങ്ങിൽ പങ്കെടുക്കുന്ന ഊർമ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാൻ മാറി നിൽക്കുന്നു. ഞാൻ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന് ഒന്നും സംഭവിക്കില്ല. പക്ഷേ ഞാൻ പങ്കെടുത്താൽ പ്രശ്നം എനിക്കു മാത്രമാണ്.
മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല
കേരളത്തിലെ സ്ത്രീകളുടെ രാത്രിയാത്രാപ്രശ്നങ്ങളെപ്പറ്റി ഒരു ചർച്ചയിൽ ഊർമ്മിള ഉണ്ണി പറഞ്ഞതു കേട്ടിട്ടുണ്ട്,"കേരളത്തിൽ അങ്ങനൊരു പ്രശ്നമേ ഇല്ല. ഇന്നലെ രാത്രി ചെന്നെയിൽ നിന്ന് ഞാൻ എയർപോർട്ടിൽ എത്തി. അവിടെ നിന്ന് ടാക്സി പിടിച്ച് വീട്ടിലെത്തി. ഒറ്റയ്ക്കായിരുന്നു യാത്ര. എനിക്കൊരു പ്രശ്നവുമുണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല, ശല്യപ്പെടുത്തിയതുമില്ല!" എന്ന്. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് ഞാൻ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
അവളോടൊപ്പമല്ല! ഞാനും അവളാണ്
നമ്മുടെ പ്രിവിലേജുകളിൽ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കുമുണ്ടെന്നു കരുതുന്ന വലം പിരി ശംഖിൻ്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ല. അവളോടൊപ്പമല്ല! ഞാനും അവളാണ് എന്ന ബോധ്യത്തിൽ നാളെ നമ്മളോരോരുത്തർക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തിൽ ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നിൽക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവൻ എന്ന ഒറ്റ ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ പല ഭീഷണികൾക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തിൽ, അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നു.
എല്ലാവരേയും മാറ്റാനാകില്ല
എനിക്ക് എല്ലാവരേയും മാറ്റാനാവില്ല. എൻ്റെ പ്രതിഷേധം എനിക്കിങ്ങനെയേ പ്രകടിപ്പിക്കാനാകൂ. നേരത്തെ എടുത്ത തീരുമാനമാണ്. സംഘാടകരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. അതൊരു വാർത്തയാക്കാനുള്ള ഉദ്ദേശം എനിക്കില്ലായിരുന്നു. പക്ഷേ രാവിലെ ചിലർ പത്രവാർത്ത കണ്ട് വിളിക്കുന്നുണ്ട്. അന്വേഷിക്കുന്നുണ്ട്. അതു കൊണ്ടു മാത്രം ഇതിവിടെ അറിയിക്കുന്നു എന്നാണ് ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അജണ്ട നടപ്പാക്കി അമ്മ
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ദിലീപ് വിഷയം അജണ്ടയിൽ എല്ലായിരുന്നു. എന്നാൽ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം ഊർമ്മിള ഉണ്ണി യോഗത്തിൽ ഉന്നയിച്ചു. അമ്മയിലെ പകുതിയോളം അംഗങ്ങൾ മാത്രം പങ്കെടുത്ത യോഗം ദിലീപിനെ തിരിച്ചെടുക്കണം എന്ന തീരുമാനത്തെ കയ്യടിച്ച് പാസ്സാക്കി. പുറത്താക്കി ഒരു വർഷത്തിനകം തന്നെ നടനെ തിരിച്ചെടുത്ത് ദിലീപ് പക്ഷം വിജയം ഉറപ്പാക്കി.
Recommended Video
കയ്യടിച്ച് പാസ്സാക്കി
എന്നാൽ ദിലീപിനെ തിരിച്ചെടുക്കണം എന്ന് താൻ അമ്മ യോഗത്തിൽ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പിന്നീട് ഇതേക്കുറിച്ച് ഊർമ്മിള ഉണ്ണി പ്രതികരിച്ചത്. ദിലീപിന്റെ കാര്യത്തിൽ എന്താണ് തീരുമാനം എന്നറിയാൻ യോഗത്തിന് എത്തിയ എല്ലാവർക്കും ആകാംഷ ഉണ്ടായിരുന്നു. അക്കാര്യം താൻ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. ദിലീപ് കുറ്റക്കാരനാണ് എന്ന് തെളിയിക്കാത്തത് കൊണ്ടും പുറത്താക്കൽ നിയമപരം അല്ലാത്തത് കൊണ്ടും തിരിച്ചെടുക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നാണ് ഊർമ്മിള ഉണ്ണി പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്