യുജിസി ശമ്പളവും മാളികപ്പുറത്തമ്മ മോഹവും.. എംഎൽഎയ്ക്ക് ചുട്ട മറുപടി നൽകി ദീപ നിശാന്ത്
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസാണ് ഇപ്പോൾ സൈബർ ലോകത്തെ ചൂടുളള ചർച്ചാ വിഷയം. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രമ്യ ഹരിദാസിനെ വിമർശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിനും ചർച്ചകൾക്കും തിരി കൊളുത്തിയത്.
പിന്നാലെ കോൺഗ്രസ് എംഎൽഎമാരും സൈബർ അണികളും ദീപ നിശാന്തിനെതിരെ രംഗത്ത് എത്തി. വടക്കാഞ്ചേരി എംഎൽഎയായ അനിൽ അക്കര ദീപ നിശാന്തിന് യുജിസി ശമ്പളമുളളതിനാൽ മാളികപ്പുറത്തമ്മയാകാൻ ആഗ്രഹം കാണില്ല എന്ന് പരിഹസിച്ച് രംഗത്ത് വന്നു. എംഎൽഎയുടെ പരിഹാസത്തിന് നീണ്ട മറുപടിയുമായി ദീപ നിശാന്ത് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
എംഎൽഎ അറിയാൻ
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ബഹുമാനപ്പെട്ട വടക്കാഞ്ചേരി എം എൽ എ ശ്രീ.അനിൽ അക്കരെയുടെ ശ്രദ്ധയിലേക്കായി എഴുതുന്നത്: നിങ്ങളുടെ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു.അതിൽ ചില അവകാശവാദങ്ങളും അവ്യക്തമായ ചില ആരോപണങ്ങളും കണ്ടു. അതൊന്ന് വ്യക്തമാക്കണം എന്നപേക്ഷിക്കുന്നു. താങ്കളുടെ പോസ്റ്റിങ്ങനെയാണ്.
നാൽപ്പത്തിമൂന്നിൽ ഒരു പങ്ക്
"എന്റെ ദീപ ടീച്ചറെ , പലരും നിയമസഭയിൽവരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാൻ അതിൽ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല ,എന്റെ നാൽപ്പത്തിമൂന്നിൽ ഒരു പങ്ക് ടീച്ചർക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് . അതിന്റെ കാരണം ഞാൻ ഇവിടെ പറയുന്നുമില്ല . എന്നാൽ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകൾ ടീച്ചർ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .
മാളികപ്പുറത്തമ്മയാവാൻ
യു ജി സി .നിലവാരത്തിൽ ശമ്പളം വാങ്ങുന്ന ടീച്ചർക്ക് ചിലപ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല .അതിൽ തെറ്റുമില്ല .കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത് .സത്യത്തിൽ ഞാനറിയുന്ന പേരാമംഗലത്തെ എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവർക്ക് ഇങ്ങനെയാകാനും കഴിയില്ല ."
എഴുന്നേറ്റ് നിന്ന് കണ്ണീർ പൊഴിച്ചു
നിയമസഭയിൽ വരെ എന്നെ പലരും കളിയാക്കിയിട്ടും നിയന്ത്രണം വിടാതെ സ്വന്തം മണ്ഡലത്തിലെ വോട്ടറുടെ അഭിമാനം സംരക്ഷിച്ച അങ്ങയ്ക്ക് സ്വന്തം മണ്ഡലത്തിലെ വോട്ടർമാരോടുള്ള ദയാവായ്പിനെപ്പറ്റിയോർത്ത് ഞാൻ ഒന്നര മിനിറ്റു നേരം എഴുന്നേറ്റ് നിന്ന് കണ്ണീർ പൊഴിച്ചിട്ടുണ്ട്. താങ്കളുടെ നിശ്ശബ്ദസഹനം കണ്ട് പഠിക്കട്ടെ മറ്റ് എം എൽ എ മാർ .' നാൽപ്പത്തിമൂന്നിൽ ഒരു പങ്ക് ' എന്ന് കേട്ടപ്പോൾ ആദ്യമെനിക്ക് കാര്യം പിടികിട്ടിയില്ല.
അന്ന് വോട്ട് ചെയ്തിട്ടില്ല
പിന്നെ ഓർമ്മ വന്നു. എതിർ സ്ഥാനാർത്ഥിയേക്കാൾ നാൽപ്പത്തിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ കണക്കാണതെന്ന്. അതിൽ എന്റെ പങ്ക് എന്താണെന്നാണ് മനസ്സിലാകാത്തത്. ഞാൻ താങ്കൾക്ക് വോട്ട് ചെയ്തു എന്ന അവകാശവാദമാണോ? 2016 ഇലക്ഷൻ സമയത്ത് ഞാൻ നാട്ടിലില്ലായിരുന്നു.വെക്കേഷന് ഷാർജയിലേക്ക് കുടുംബസമേതം പോയതുകൊണ്ട് ആ അവകാശവാദത്തിന് പ്രസക്തിയില്ല. ജനാധിപത്യപ്രക്രിയയിൽ പങ്കാളിയാകാൻ കഴിയാത്തത് ദൗർഭാഗ്യമായിത്തന്നെ കരുതുന്നു.
വ്യക്തിപരമായ അവഹേളനം
ഞാൻ മറ്റേതെങ്കിലും തരത്തിൽ അങ്ങയെ സഹായിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ അതൊന്ന് വ്യക്തമാക്കണമെന്നഭ്യർത്ഥിക്കുന്നു. അനാവശ്യ ആരോപണങ്ങൾ ഒരു എം എൽ എ വ്യക്തികൾക്കു നേരെ ഉയർത്തുന്നത് അത്ര ശുഭകരമല്ല. വ്യക്തി എന്ന നിലയിൽ ആ പരാമർശത്തെ അവഹേളനപരമായിത്തന്നെ ഞാൻ കാണുന്നു.
യു ജി സി ശമ്പളവും മാളികപ്പുറത്തമ്മ മോഹവും
എന്റെ യു ജി സി ശമ്പളവും മാളികപ്പുറത്തമ്മ മോഹവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല.യു ജി സി ശമ്പളം വാങ്ങുന്ന മാളികപ്പുറത്തമ്മ മോഹം ഉൾപ്പേറുന്ന പലരെയും എനിക്ക് നേരിട്ടും അല്ലാതെയും പരിചയമുള്ളതിനാൽ ശമ്പളവും 'റെഡി ടു വെയ്റ്റും' തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
അടിമുടി പൂത്തുലഞ്ഞുപോയി
ആ അവസാന വാചകമാണ് എന്നെ ഹഠാദാകർഷിച്ചത്! ''ഞാനറിയുന്ന എന്റെ പാർട്ടി കുടുംബത്തിലെ ദീപ !!"ഹൊ! എന്തൊരു വാചകമാണത്! അടിമുടി പൂത്തുലഞ്ഞുപോയി. വംശഗാഥയുടെ പേരും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്ന അങ്ങ് പിന്നെന്താണ് പറയുക? അല്ലേ? ഒരു വ്യക്തിയുടെ രാഷ്ട്രീയബോധത്തെ അങ്ങെങ്ങനെയാണ് കാണുന്നത്? കുടുംബപാരമ്പര്യം വഴി ഇടതുബോധത്തിലേക്ക് അബദ്ധത്തിൽ മൂക്കും കുത്തി വീണ ആളല്ല ഞാൻ.
അതിന് ഞാനെന്തു പിഴച്ചു?
ഒരു സമരത്തിലും വിദ്യാർത്ഥി കാലഘട്ടത്തിൽ പങ്കെടുത്തിട്ടില്ല. പക്ഷേ നിഷ്പക്ഷത അന്നുമുണ്ടായിരുന്നില്ല. കൃത്യമായ ജനാധിപത്യ ബോധമുണ്ടായിരുന്നു. കുടുംബത്തിൽ നിരവധി നിഷ്പക്ഷമതികളും സുമേഷ് കാവിപ്പടയും കേശവമ്മാമമാരുമൊക്കെ ഉണ്ടാകുന്നത് എന്റെ തെറ്റല്ല. വ്യത്യസ്ത രാഷ്ട്രീയബോധം ഉൾപ്പേറുന്നവർ അവിടുണ്ടാകും .അതിന് ഞാനെന്തു പിഴച്ചു? ഓ! മറന്നു!
സ്വയംനിർണ്ണയാവകാശം എന്ന് കേട്ടിട്ടുണ്ടോ?
സ്ത്രീകളുടെ രാഷ്ട്രീയം പച്ച വെളളം പോലെയാണല്ലോ അല്ലേ? പിതാവ്, ഭർത്താവ്, സഹോദരൻ, കാമുകൻ എന്നിത്യാദി പാത്രങ്ങളിൽ ഒഴിക്കുമ്പോൾ അതാത് പാത്രങ്ങളുടെ ആകൃതി പേറുന്ന പച്ചവെള്ളപ്പെണ്ണുങ്ങൾ! ആഹഹ! സ്വയംനിർണ്ണയാവകാശം എന്ന് കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞ വനിതാദിനത്തിലും ലിംഗനീതിയെപ്പറ്റിയും സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിയും ക്ലാസ്സെടുത്തില്ലേ?
ദുർഗന്ധം പുറത്തറിയാൻ തുടങ്ങി
ആറ്റൂരിന്റെ ആ കവിത ചൊല്ലായിരുന്നില്ലേ? " കുറേ നാളായുള്ളിലൊരുത്തി തൻ ജഡമളിഞ്ഞുനാറുന്നു! വിരലുകൾ മൂക്കിൽ തിരുകിയാണു ഞാൻ നടപ്പതെങ്കിലു-മരികത്തുള്ളോരുമകലത്തുള്ളോരുമൊഴിഞ്ഞു മാറുന്നു!" നിങ്ങളൊക്കെ ഉൾപ്പേറുന്ന പെണ്ണുങ്ങളെപ്പറ്റിയാണ് പറയുന്നത്. ഉള്ളിൽ കൊണ്ടു നടക്കുന്ന പരമ്പരാഗത കുലസ്ത്രീ വേർഷൻ ചീഞ്ഞു തുടങ്ങിയെന്നും ദുർഗന്ധം പുറത്തറിയാൻ തുടങ്ങിയെന്നുമാണ് സൂക്ഷ്മാർത്ഥം.
"ഇവിടാരൂല്യാ "
വോട്ടു ചോദിക്കാനൊക്കെ ചില വീടുകളിലേക്ക് പോകുമ്പോൾ ചില വീടുകളിൽ നിന്ന് ഒരു കിളിനാദം പുറത്തേക്ക് കേൾക്കാറില്ലേ? " ഇവിടാരൂല്യാ " ന്ന്.അത് കേട്ട് മടങ്ങാറില്ലേ? വീട്ടിൽ ആളില്ലാത്തോണ്ടല്ല, ആണില്ലാത്തോണ്ടാണെന്ന് മനസ്സിലാക്കാൻ ഇപ്പോഴും പ്രയാസമൊന്നും തോന്നാറില്ലല്ലോ? നിങ്ങളെപ്പോലുള്ളവർക്കു വേണ്ടിയുള്ള വാചകമാണത്. "ഇവിടാരൂല്യാ "
നിങ്ങൾ രാഷ്ട്രീയം സംസാരിക്കൂ
അതേന്ന്! നിങ്ങളുദ്ദേശിച്ച ആളിവിടില്ല. എന്റെ രാഷ്ട്രീയ ബോധം എനിക്ക് പൈതൃക സ്വത്തായി ഭാഗം വെച്ച് കിട്ടിയതല്ല ! പകർച്ചവ്യാധിയായി കിട്ടിയതുമല്ല.അതിനെ സ്വന്തം തൊഴുത്തിൽ കൊണ്ടുപോയി കെട്ടാമെന്ന വ്യാമോഹമൊക്കെ അബദ്ധാണ്.നിങ്ങൾ രാഷ്ട്രീയം സംസാരിക്കൂ.ഈ തിരഞ്ഞെടുപ്പുകാലത്ത് അതല്ലേ വേണ്ടത്.സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തൂ. അവർ മുന്നോട്ടുവെച്ച വികസന പ്രവർത്തനങ്ങൾ ഞങ്ങളെ ബോധ്യപ്പെടുത്തൂ.
അവരുടെ പാട്ടിന് ഞങ്ങൾ കയ്യടിക്കാം
152 ബ്ലോക്ക് പഞ്ചായത്തുകളിൽ എങ്ങനെയാണ് 138-ാം സ്ഥാനത്തേക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പിന്തള്ളപ്പെട്ടതെന്ന് പറഞ്ഞു തരൂ. അവരുടെ പാട്ടിന് ഞങ്ങൾ കയ്യടിക്കാം . ആസ്വദിക്കാം. പക്ഷേ ഒരു ജനപ്രതിനിധിയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കേണ്ടത് അതാണോ? അവരുടെ ജാതിയെ ഞാനെവിടെയാണ് അധിക്ഷേപിച്ചിട്ടുള്ളത്? എന്റെ ഒരു പോസ്റ്റിലും ജാത്യധിക്ഷേപം ഉണ്ടാകില്ല എന്നത് എന്റെ ഉത്തമബോധ്യം തന്നെയാണ്.
കോലോത്തെ അമ്പ്രാട്ടിക്കുട്ടി
ഞാൻ സവർണ്ണയാണെന്ന് പലരും എഴുതിക്കണ്ടു. ഏതർത്ഥത്തിലാണ് സംവരണ വിഭാഗത്തിൽപ്പെടുന്ന എന്നെ ഞൊടിയിടക്കങ്ങ് കോലോത്തെ അമ്പ്രാട്ടിക്കുട്ടിയാക്കിക്കളഞ്ഞത്? ഡോ. പി.കെ.ബിജു ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്? അദ്ദേഹം പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കടന്നുപോന്നിട്ടുള്ള ആളല്ലേ? ഞാൻ ചൂണ്ടിക്കാട്ടിയ വസ്തുതാപരമായ പിഴവിനെപ്പറ്റി നിങ്ങളെന്തേ ഒന്നും പറഞ്ഞില്ല? ആരാണ് കേരളത്തിലെ ആദ്യ വനിതാ ദളിത് എം പി ?
ഫേസ്ബുക്ക് പോസ്റ്റ്
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
Lok Sabha Election 2019: ആലത്തൂർ ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....
ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല! പക്ഷേ സർക്കാരുണ്ടാക്കും, കോൺഗ്രസിന് തിരിച്ചടിയെന്ന് സർവ്വേ