എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ നിശാന്ത്
ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പാട്ട് പ്രചാരണത്തിന്റെ പേരിൽ അനിൽ അക്കര എംഎൽഎയും ദീപ നിശാന്തും തമ്മിലുളള വാക്പോര് കൊഴുക്കുന്നു. ഫേസ്ബുക്കിൽ രൂക്ഷമായ വിമർശനങ്ങൾ ഇരുവരും പരസ്പരം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി ദീപ നിശാന്തിന്റെ കോൺഗ്രസുകാരനായ അച്ഛനേയും എംഎൽഎ വിവാദത്തിലേക്ക് വലിച്ചിട്ടിരിക്കുകയാണ്. കോൺഗ്രസുകാരനായ അച്ഛന്റെ മകളെന്ന് പറയരുത് എന്ന് ദീപ തന്നോട് പറഞ്ഞതായി അനിൽ അക്കര ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി എംഎൽഎയുടെ മെസ്സേജുകളുടെ സ്ക്രീൻ ഷോട്ട് അടക്കം പുറത്ത് വിട്ടിരിക്കുകയാണ് ദീപ നിശാന്ത്.
ആരോപണവുമായി എംഎൽഎ
അനിൽ അക്കരയുടെ വാക്കുകൾ ഇങ്ങനെയാണ്: കോണ്‍ഗ്രസിന്റെ കുടുംബ സംഗമങ്ങള്‍ നടക്കുന്ന സമയത്ത് ദീപ നിശാന്തിന്റെ അച്ഛനായ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ തടത്തില്‍ ശങ്കര നാരായണനെ ആദരിച്ചിരുന്നു. ആ ദിവസം രാവിലെ ദീപ നിശാന്ത് തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞത് അച്ഛനെ ആദരിക്കുമ്പോള്‍ മകളാണ് എന്ന് പറയരുത് എന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു.
മകളെന്ന് പറയരുത്
ഒരു പോലീസുകാരന്റെ മകളാണ് എന്നോ ഒരു കോണ്‍ഗ്രസുകാരന്റെ മകളാണ് എന്നോ പറയുന്നത് അവര്‍ക്ക് നാണക്കേടായത് കൊണ്ടായിരിക്കാം. അങ്ങനെയുളള ഒരു സ്ത്രീയാണ് അവര്‍ എന്നാണ് അനില്‍ അക്കര പ്രതികരിച്ചത്. ദീപ നിശാന്ത് ദുരഭിമാനിയാണ് എന്നും രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായ കഴിവുകളെയും അധിക്ഷേപിക്കുകയാണ് ദീപ നിശാന്ത് ചെയ്തിട്ടുളളത് എന്നും എംഎല്‍എ ആരോപിച്ചു.
തരംതാണ വിമർശനം
ഇതോടെയാണ് ദീപ നിശാന്ത് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ: ഇയാളാണ് ഞങ്ങളുടെ എം എൽ എ എന്നു പറയാൻ സത്യത്തിൽ ലജ്ജയുണ്ട്. അത്രത്തോളം തരം താണ ഒരു വിമർശനമാണ് ഇയാൾ എനിക്കെതിരെയിപ്പോൾ ഉയർത്തുന്നത്. ഞാൻ ജനിച്ചു വളർന്ന ഒരു നാട്ടിൽ എന്റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്?
അച്ഛനെ കുറിച്ച് അഭിമാനം
ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്റെ അച്ഛനെക്കുറിച്ച് അഭിമാനപൂർവം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകൾ എന്ന നിലയിൽ ഇന്നും പോലീസ് സമ്മേളനങ്ങളിൽ പോയി സംസാരിക്കുന്ന, "എന്റച്ഛൻ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണൽ" എന്ന് അഭിമാനിക്കുന്ന ഞാൻ ഇയാളോട് ഇത്തരത്തിൽ പറഞ്ഞു എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ വിളിച്ചു പറയുന്നത് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഞാൻ കരുതുന്നു.
വോട്ട് ചെയ്തോ എന്നറിയില്ല
എന്റെ അച്ഛൻ ഒരു തരത്തിലും കോൺഗ്രസ്സിന്റെയോ മറ്റേതെങ്കിലും പാർട്ടിയുടേയോ പ്രവർത്തനങ്ങളിൽ ഭാഗമായിട്ടില്ല. നാട്ടിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ എന്ന വിശേഷണമൊക്കെ ഒന്നന്വേഷിച്ചാൽ ബോധ്യപ്പെടുന്ന കാര്യമാണ്.എന്റെ അച്ഛൻ നിങ്ങൾക്ക് വോട്ടു ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് ചോദിക്കേണ്ട ആവശ്യം എനിക്കില്ല. അത്രത്തോളം ജനാധിപത്യബോധം ഞങ്ങൾക്കുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
ലജ്ജയുണ്ട്
നിങ്ങൾ ഒരിക്കൽ ഞാൻ കൊടുത്ത ഒരു പരാതിയുടെ കാര്യമന്വേഷിക്കാൻ എന്നെ വിളിച്ചപ്പോൾ ഞാൻ പോലീസ് സമ്മേളനത്തിൽ എന്റെ അച്ഛനെപ്പറ്റി പറയുകയായിരുന്നു. നിങ്ങൾക്ക് ഞാനാ വേദിയിലിരുന്ന് ഒരു മെസേജയച്ചപ്പോൾ നിങ്ങളുടെ മറുപടി എന്തായിരുന്നു. ലജ്ജയുണ്ട്.
എന്തൊരു ദുരന്തമാടോ
എങ്കിലും ഇയാളെ തുറന്നുകാട്ടാൻ വേറെ വഴിയില്ലാത്തതു കൊണ്ട് ഞാനാ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടിടുകയാണ്. ഇങ്ങനെ പറയുന്ന നിങ്ങളാണോ പോലീസിനെപ്പറ്റി വികാരനിർഭരമായി ചാനൽ ക്യാമറകൾക്കു മുന്നിൽ സംസാരിക്കുന്നത് ?എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ? ഇനി വ്യാജ ആരോപണങ്ങളുമായി ഈ വഴി വന്നാൽ എം എൽ എ കോടതി കയറേണ്ടി വരും എന്നോർമ്മിപ്പിക്കുന്നു. Shame on you!
ഫേസ്ബുക്ക് പോസ്റ്റ്
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്ററ്
Lok Sabha Election 2019: ആലത്തൂർ ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....