സിപിഎമ്മുകാർ ഗർഭിണിയെ ചവിട്ടി കുഞ്ഞിനെക്കൊന്നു.. പീഡനക്കേസ് പ്രതിയെ രക്ഷിക്കാനെന്ന് ആരോപണം!
കോഴിക്കോട്: കോടഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഭൂമി തര്‍ക്കമാണ് വിഷയമെന്നാണ് സിപിഎം വാദം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ സിഐടിയു പ്രവര്ത്തകന് ശ്രമിച്ചതിനെതിരെ പരാതിപ്പെട്ടതാണ് കാരണമെന്ന് കുടുംബം പറയുന്നു.
സിപിഎമ്മിനെ ഭയന്ന് കേസെടുക്കാന്‍ മടിക്കുകയാണ് പോലീസ്. തങ്ങള്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന് ജ്യോത്സനയും കുടുംബവും പറയുന്നു. സിപിഎമ്മിനും പോലീസിനുമെതിരെ കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസിന്റെ കനത്ത പ്രതികരണം വായിക്കാം:
ഈ കുടുംബത്തിന് നീതി ലഭിക്കുമോ
സിപിഎം ഭരണത്തില്‍ ഈ കുടുംബത്തിന് നീതി ലഭിക്കുമോ എന്ന ചോദ്യത്തോട് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും സംഘത്തിന്റെയും വീടുകയറിയുളള അക്രമത്തില്‍ ഗര്‍ഭസ്ഥശിശുവിനെപ്പോലും നഷ്ടപ്പെട്ട ജ്യോത്സനയെ കണ്ടു. അക്രമത്തിനിടെ അടിവയറ്റിന് ചവിട്ടേറ്റാണ് ജ്യോത്സനയ്ക്ക് വയറ്റിലുണ്ടായിരുന്ന നാല് മാസം പ്രായമുളള കുഞ്ഞിനെ നഷ്ടമായത്. ബ്ലീഡിംഗിനൊടുവില്‍ കുട്ടി മരണപ്പെടുകയായിരുന്നു.
നിരന്തരമുളള ഭീഷണി
ജ്യോത്സനയെയും കുടുംബത്തെയും കാണാന്‍ കോടഞ്ചേരിയിലേക്കാണ് ആദ്യമെത്തിയതെങ്കിലും സിപിഎം പ്രവര്‍ത്തകരുടെ നിരന്തരമുളള ഭീഷണിമൂലം ഇവര്‍ താമസം മാറിയതായി അറിഞ്ഞു. അവിടെ നിന്നും താമരശേരിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കട്ടിപ്പാറയിലെ വാടകവീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ രണ്ട് മുറികള്‍ മാത്രമുളള വീട്ടില്‍ മക്കളെയും കൊണ്ട് ജ്യോത്സനയും ഭര്‍ത്താവ് സിബിയും. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുളളതിനാല്‍ ഈ വീട്ടിലെ സുരക്ഷ ഇരുവരുടെയും മുഖത്ത് ആശങ്കയായി പ്രകടമായിരുന്നു.
ആരോഗ്യപ്രശ്നങ്ങളില്‍ മുക്തമായിട്ടില്ല
അതുകൊണ്ടു തന്നെ അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറാനുളള തയ്യാറെടുപ്പിലാണ് ഇവര്‍. മര്‍ദ്ദനത്തില്‍ നിന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും ജ്യോത്സന ഇനിയും മുക്തമായിട്ടില്ല. കൈയ്ക്കും കാലിനും സ്വാധീനക്കുറവുണ്ട്. ഞാന്‍ ചെന്നപ്പോള്‍ കിടക്കുകയായിരുന്ന അവര്‍ എന്റെ സഹായത്തോടെയാണ് എഴുന്നേറ്റത്. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ജ്യോത്സനയുടെ അമ്മയ്ക്ക് പോലും അവര്‍ക്കൊപ്പം നില്‍ക്കാനാകാത്ത സ്ഥിതിയാണ്.
മികച്ച ചികിത്സ ആവശ്യമാണ്
ഇളയ കുട്ടിയെ എടുക്കാന്‍ പോലുമാകാത്ത രീതിയില്‍ ജ്യോത്സനയുടെ ആരോഗ്യം മോശമായി. പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാന്‍ ജ്യോത്സ്നയ്ക്ക് മികച്ച ചികിത്സ ആവശ്യമാണ്. എന്നാല്‍ ഈ സ്ഥിതിയില്‍ കുട്ടികള്‍ക്ക് പട്ടിണി കൂടാതെ കഴിയാന്‍ തന്നെ ഇവര്‍ പാടുപെടുന്നു. എറണാകുളത്ത് ഒരു സ്വകാര്യ കമ്പിനിയിലാണ് സിബിക്ക് ജോലി.. പക്ഷെ ഈ പ്രശ്നങ്ങള്‍ തുടങ്ങിയതില്‍ പിന്നെ കുടുംബത്തിന്റെ സുരക്ഷയില്‍ പേടിയുളളതുകൊണ്ട് ഇവരെ തനിച്ചാക്കി ജോലിക്ക് പോകാനും സിബിക്ക് കഴിയുന്നില്ല.
മൂത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം
ഭൂമിതര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ജ്യോത്സനയും സിബിയും പറയുന്നു. ഇവരുടെ മൂത്ത മകളെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. സിഐടിയു പ്രവര്‍ത്തകനായ പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടും പ്രതിക്കെതിരേ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലെത്തിച്ചത്. ഈ കേസിലെ പ്രതിയുടെ സഹോദരന് കൂടി ഉള്‍പ്പെട്ട സംഘമാണ് ജ്യോത്സ്നയെയും കുടുംബത്തെയും വീടുകയറി അക്രമിച്ചത്.
കേസെടുക്കാതെ പോലീസ്
കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഫെബ്രുവരി 20 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ല. പോക്സോ പോലുളള ഗൗരവമായ വകുപ്പുകള്‍ ചുമത്തിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുന്നത് ഇവിടുത്തെ നിയമവാഴ്ചയുടെ തകര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയൂ. സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പൊലീസുകാര്‍ പരിഹസിക്കുകയാണന്നും ഇവര്‍ പറയുന്നു. പ്രതിസ്ഥാനത്ത് സ്വന്തം പാര്‍ട്ടിക്കാരായതിനാല്‍ സര്‍ക്കാരും അവരെ സംരംക്ഷിക്കുന്നു.
ജീവന് വിലയായി അഞ്ച് ലക്ഷം
സംഭവത്തിന് ശേഷം ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് ഇവരുടെ വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ഒരു കുഞ്ഞിന്റെ ജീവന് അഞ്ച് ലക്ഷം രൂപ വിലയിടുന്ന മനുഷ്യത്വ രഹിതമായ സമീപനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. ഒരു കുടുംബത്തോട് സിപിഎമ്മും പൊലീസും കാണിക്കുന്ന ഏറ്റവും വലിയ നെറികേടിന്റെ ഉദാഹരണമാണ് ഇവര്‍. സിപിഎം ബന്ധത്തിന്റെ പേരില്‍ പ്രതികള്‍ സംരംക്ഷിക്കപ്പെടുമ്പോള്‍ പൗരന്റെ ജീവനും സ്വത്തിനും സംരംക്ഷണം നല്കാന് ചുമതലപ്പെട്ട സര്‍ക്കാര്‍ കേരളത്തിലെ പൊതുസമൂഹത്തെയാണ് വഞ്ചിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കർണാടകയിൽ ബിജെപിയെ നാണം കെടുത്തി അമിത് ഷായുടെ പ്രസംഗം.. ഷായും പരിഭാഷയും രണ്ട് വഴിക്ക്!
ഗുർമീതിന്റെ സാമ്രാജ്യമായ ദേര സച്ച സൗദ ഇനി അമ്മയുടെ കാൽക്കീഴിൽ! പിടിമുറുക്കി എഴുപതുകാരി നസീബ് കൗര്‍