ബിനോയ് കോടിയേരി വിവാദത്തിൽ വ്യാജ വാർത്ത.. പ്രമുഖ മാധ്യമത്തിനെതിരെ 5 കോടി മാനനഷ്ടക്കേസുമായി മർസൂഖി
കോഴിക്കോട്: ബിനോയ് കോടിയേരി വിവാദത്തിൽ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് പ്രമുഖ മാധ്യമത്തിനെതിരെ 5 കോടിയുടെ മാനനഷ്ടക്കേസുമായി അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി. ദുബായ് പോലീസിനും മർസൂഖി പരാതി നൽകിയതായി റിപ്പോർട്ട്. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മർസൂഖി ദുബായ് പോലീസിന് ജനുവരി 30നാണ് പരാതി നൽകിയത്.
സമ്മർദ്ദ തന്ത്രങ്ങളിലൂടെ വൻ തുക കൈപ്പറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രുവരി 5ന് താൻ വാർത്താ സമ്മേളനം വിളിക്കുമെന്നതുൾപ്പടെയുള്ള വാർത്തകൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് മർസൂഖിയുടെ നിലപാടെന്നാണ് റിപ്പോർട്ട്. ദുബായിൽ ഉയർന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസ്സ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മർസൂഖി വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. വാർത്ത പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മർസൂഖിയുടെ നിലപാടെന്നും റിപ്പോർട്ടുകളുണ്ട്.