ശോഭയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍, തളളി കോർ കമ്മിറ്റി, തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ചേർന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറി. ശോഭാ സുരേന്ദ്രന് എതിരെ മുരളീധര പക്ഷവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷവും ആണ് യോഗത്തിൽ കൊമ്പ് കോർത്തത്.
വിമത ശബ്ദം ഉയര്‍ത്തിയ ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍ സുരേന്ദ്രന്റെ ആവശ്യം കോര്‍ കമ്മിറ്റി തളളി. യോഗത്തിന്റെ വിശദാംശങ്ങള്‍..
ബിജെപിയിലെ ഉൾപ്പോര്
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ബിജെപിയില്‍ ഉള്‍പ്പോര് ശക്തിപ്പെട്ടിരുന്നു. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തെ പുനസംഘടിപ്പിച്ചപ്പോള്‍ അര്‍ഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിക്കുളളില്‍ കലാപത്തിന് തിരി കൊളുത്തിയത്. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും അടക്കം ശോഭാ സുരേന്ദ്രന്‍ വിട്ട് നില്‍ക്കുകയായിരുന്നു.
വലിയ അവകാശവാദങ്ങള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ വലിയ അവകാശവാദങ്ങള്‍ ആയിരുന്നു ഉന്നയിച്ചത്. ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. ഇതോടെ പാര്‍ട്ടിക്കുളളില്‍ സുരേന്ദ്രന് എതിരായ പടയൊരുക്കം കരുത്താര്‍ജ്ജിച്ചു.
ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ
തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും ചേരി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നടക്കം വിട്ട് നിന്ന ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്ന് യോഗത്തില്‍ മുരളീധര പക്ഷം ആവശ്യപ്പെടുകയായിരുന്നു.
ഏകാധിപത്യം അവസാനിപ്പിക്കണം
എന്നാല്‍ ഈ ആവശ്യം കോര്‍ കമ്മിറ്റി തളളിക്കളഞ്ഞു. കെ സുരേന്ദ്രന്‍ ഏകാധിപത്യം അവസാനിപ്പിച്ച് നേതാക്കള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കി മുന്നോട്ട് പോകണമെന്നാണ് കൃഷ്ണദാസ് പക്ഷം തിരിച്ചടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ജില്ലയുടെ പോലും ചുമതല നല്‍കാതെ അവരെങ്ങനെ പ്രവര്‍ത്തിക്കണമായിരുന്നു എന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണന്‍ ചോദിച്ചു.
Recommended Video
അച്ചടക്ക നടപടി ക്ഷണിച്ച് വരുത്തുന്ന നീക്കം
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്ന് കൊണ്ട് പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് ശോഭാ സുരേന്ദ്രന് എതിരെ മുരളീധര പക്ഷം വാദം ഉന്നയിച്ചു. അച്ചടക്ക നടപടി ക്ഷണിച്ച് വരുത്തുന്ന നടപടിയാണ് ശോഭാ സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നും നടപടി വേണം എന്നും മുരളീധ പക്ഷത്തെ നേതാക്കള്‍ യോഗത്തില്‍ ആവശ്യം ഉയര്‍ത്തുകയുണ്ടായി.
കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ചേരിപ്പോര് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്കും കാരണമായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ശോഭാ സുരേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം വിട്ട് നിന്നത് എന്ന് പ്രഭാരി സിപി രാധാകൃഷ്ണന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി..
സുരേന്ദ്രന്‍ അവഗണിക്കുന്നു
നേതാക്കള്‍ക്ക് ഗ്രൂപ്പ് തിരിച്ച് പദവികള്‍ നല്‍കുന്നു എന്നതടക്കം കെ സുരേന്ദ്രന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് എതിര്‍പക്ഷം ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രനെ കൂടാതെ കെപി ശ്രീശന്‍, പിഎം വേലായുധന്‍ എന്നീ നേതാക്കളും സുരേന്ദ്രന് എതിരെ രംഗത്ത് വന്നിരുന്നു. സുരേന്ദ്രന്‍ അവഗണിക്കുന്നുവെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്നുമാണ് നേതാക്കളുടെ പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍പ് നേതാക്കളെ അനുനയിപ്പിക്കാനാകുന്നില്ലെങ്കില്‍ ബിജെപിക്കത് വലിയ തലവേദനയാവും.