കഴക്കൂട്ടത്ത് മുരളിയല്ല, ശോഭ സുരേന്ദ്രന്? ശബരിമല പോരാളി, കടകംപള്ളിയ്ക്കെതിരെ വന്നാൽ വിജയമുറപ്പെന്ന്
തിരുവനന്തപുരം: ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സാധ്യതാ പട്ടികകള്‍ എന്ന മട്ടില്‍ മണ്ഡലങ്ങളുടെ പേരുകളും നേതാക്കളുടെ പേരുകളും പ്രചരിക്കുന്നുണ്ട് എങ്കിലും, ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
കോന്നി മാത്രമല്ല അടൂരും പിടിക്കുമെന്ന് ബിജെപി; ഒന്നും നടക്കില്ലെന്ന് സിപിഎം, പ്രതീക്ഷയോടെ യുഡിഎഫും
സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരവിനൊരുങ്ങുന്ന ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യവും ബിജെപിയില്‍ ഉയരുന്നുണ്ട് എന്നാണ് വിവരം. വി മുരളീധരന് മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ് ഇത്തവണ. വിശദാംശങ്ങള്‍ പരിശോധിക്കാം...
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
പല മണ്ഡലങ്ങള്‍
കേരളത്തിലെ പല മണ്ഡലങ്ങളിലും ശോഭ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പാലക്കാട്, കാട്ടാക്കട, വര്‍ക്കല എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. ആദ്യ ഘട്ടത്തില്‍ ഒരു മണ്ഡലത്തില്‍ പോലും ശോഭ സുരേന്ദ്രന്റെ പേര് പരിഗണനയിലേ വന്നിരുന്നില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കഴക്കൂട്ടത്ത് മത്സരിക്കണം
മറ്റ് മണ്ഡലങ്ങളില്‍ അല്ല, ഇത്തവണ ശോഭ സുരേന്ദ്രന് മത്സരിക്കേണ്ടത് കഴക്കൂട്ടത്ത് ആണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായതുകൊണ്ട് മാത്രമല്ല ഈ ആവശ്യം അവര്‍ ഉന്നയിക്കുന്നത്. അവിടത്തെ എതിര് സ്ഥാനാര്‍ത്ഥിയെ കൂടി പരിഗണിച്ചാണ്.
കടകംപള്ളിയെങ്കില്‍
ശബരിമലയെ തകര്‍ക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആണ് എന്നാണ് ഇവരുടെ പക്ഷം. അങ്ങനെയുള്ള കടകംപള്ളിയ്ക്കെതിരെ ശബരമല സമര നായികയായ ശോഭ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണം എന്നതാണ് ആവശ്യം. എന്തുകൊണ്ട് ശോഭ സുരേന്ദ്രന് എന്നതിനും വിശദീകരണമുണ്ട്.
മാറാത്ത നിലപാട്
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നപ്പോള്‍ കെ സുരേന്ദ്രന് അടക്കമുള്ള പല നേതാക്കളും അതിനെ ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ ആദ്യം മുതല്‍ അതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വരാനും അതില്‍ തന്നെ ഉറച്ചുനില്ക്കാനും ശോഭ സുരേന്ദ്രന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വിലയിരുത്തല്‍ പാര്‍ട്ടിയ്ക്കുള്ളിലും ഉണ്ട്.
കടുത്ത പോരാട്ടം
നേരത്തേ, ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച ആളായിരുന്നു കെ സുരേന്ദ്രന്. സുപ്രീം കോടതി വിധിയ്ക്ക് ശേഷം സംഘപരിവാര്‍ നിലപാട് മാറിയപ്പോഴാണ് സുരേന്ദ്രനും സ്ത്രീ പ്രവേശനത്തിന് എതിരായത്. ശബരിമല സമരങ്ങളില്‍ പിന്നീട് കെ സുരേന്ദ്രന് സജീവമായിരുന്നെങ്കിലും, സ്ത്രീവികാരം ആളിക്കത്തിച്ചത് ശോഭ സുരേന്ദ്രന്റെ ഇടപെടലുകളായിരുന്നു.
വിജയമുറപ്പെന്ന്
ശോഭ സുരേന്ദ്രനാണ് മത്സര രംഗത്ത് എങ്കില്‍, ശബരിമല സമരത്തിന്റെ മുന്നണി പോരാളി എന്ന പ്രതിച്ഛായ കൂടി ഗുണകരമാകും എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ വി മുരളീധരന് ആയിരുന്നു കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. 42,732 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു വി മുരളീധരന്.
മുരളീധരന് മത്സരിക്കില്ല?
കേന്ദ്ര മന്ത്രി വി മുരളീധരന് ഇത്തവണയും കഴക്കൂട്ടത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം വി മുരളീധരന് മത്സര രംഗത്തുണ്ടാവില്ല എന്നതാണ്. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
മത്സരിച്ച് തോറ്റാല്‍
കേന്ദ്ര മന്ത്രിസഭയിലെ അംഗമായ വി മുരളീധരന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. മന്ത്രിസഭയിലെ അംഗമായ ഒരാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടാല്‍, അത് കേന്ദ്ര സര്‍ക്കാരിന് തന്നെ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ട്.
ബിജെപി മുന്നേറ്റം
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയ്ക്ക് ലഭിച്ചത് വെറും 7,508 വോട്ടുകള്‍ മാത്രമായിരുന്നു. ഇതാണ് 2016 ല്‍ ആറിരട്ടി വര്‍ദ്ധിച്ചത് 42,732 വോട്ടുകളായത്. ഇത് തന്നെയാണ് ബിജെപിയ്ക്ക് ഇത്തവണ ഏറെ പ്രതീക്ഷ നല്‍കുന്നതും.
ലോക്സഭ തിരഞ്ഞെടുപ്പുകളില്‍
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ആയിരുന്നു കഴക്കൂട്ടത്ത് ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയത്. എന്നാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ഇവിടെ രണ്ടാം സ്ഥാനത്തായി. എങ്കിലും 47,459 വോട്ടുകള്‍ പിടിച്ചു.
തിരിച്ചടിയായി തദ്ദേശം
എന്നാല്‍ 2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി മണ്ഡലത്തില്‍ അത്ര ശോഭനമല്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ 7,347 വോട്ടിന്റെ ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന എല്‍ഡിഎഫ്, തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 12,490 ആയി ഉയര്‍ത്തിയിട്ടുണ്ട്. ബിജെപി വോട്ടുകള്‍ 36,309 ആയി ചുരുങ്ങിയപ്പോള്‍ യുഡിഎഫ് വോട്ടുകള്‍ 21,979 ആയി വര്‍ദ്ധിച്ചിട്ടും ഉണ്ട്.
ശോഭ ഇറങ്ങിയാല്‍
ശോഭ സുരേന്ദ്രനാണ് കഴക്കൂട്ടത്ത് മത്സരിക്കാനിറങ്ങുന്നത് എങ്കില്‍ ഈ പ്രതികൂല സാഹചര്യങ്ങള്‍ എല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. പാലക്കാട് നിയമസഭ സീറ്റിലും ആറ്റിങ്ങല്‍ ലോക്സഭ സീറ്റിലും ശോഭ സുരേന്ദ്രന് ഉണ്ടാക്കിയ നേട്ടം തന്നെയാണ് ശബരിമലയ്ക്കൊപ്പം ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.
Recommended Video