ഹിന്ദുത്വത്തിന്റെ പേരിൽ രാജ്യത്ത് ജനാധിപത്യം കുറഞ്ഞുവരുന്നു: വിമർശനവുമായി അശോക് ഗെലോട്ട്
ജയ്പൂർ: പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്രം ഭരിക്കുന്ന ബി ജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഹിന്ദുത്വത്തിന്റെ പേരിൽ രാജ്യത്ത് ജനാധിപത്യം കുറയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഹിന്ദുത്വത്തിന്റെ പേരിൽ രാജ്യത്ത് ജനാധിപത്യം കുറഞ്ഞുവരികയാണ്. ജനങ്ങൾ ഇപ്പോൾ അത് മനസ്സിലാക്കുന്നില്ലെങ്കിലും പിന്നീട് ഖേദിക്കും. ക്രമസമാധാന നില തകരുകയും സമ്പദ്‌വ്യവസ്ഥ ദുർബലമാവുകയും ചെയ്യുമ്പോൾ ബി ജെ പി കുതിരക്കച്ചവടം നടത്തുകയും സർക്കാരുകളെ താഴെയിറക്കുകയും ചെയ്യുന്നു." അശോക് ഗെലോട്ട് വാർത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
"അവർ എല്ലാം തമാശയാക്കി എടുക്കുകയാണ്. അവർ ഗൂഢാലോചനയിലൂടെ മഹാരാഷ്ട്രയെ ആദ്യം മുതൽ ലക്ഷ്യം വച്ചിരുന്നു, എന്നാൽ ഇപ്പോൾ അത് വെളിച്ചത്ത് വന്നരിക്കുകയാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും അഹങ്കാരികളാകരുത്, ഭരണഘടന അനുസരിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കണം." അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ബി ജെ പിയെ വിമർശിച്ച് രംഗത്ത് എത്തി. പ്രതിപക്ഷ രഹിത ഇന്ത്യ കെട്ടിപ്പടുക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ മുഴുവൻ പിടിച്ചടക്കുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. ഒരു പ്രതിപക്ഷ പാർട്ടി തങ്ങൾക്കെതിരെ സംസാരിച്ചാൽ അവർ സഹിക്കില്ല. പ്രതിപക്ഷ രഹിത ഇന്ത്യ നിർമ്മിക്കാനുള്ള പാതയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. ആദ്യം പറഞ്ഞത് 'കോൺഗ്രസ്-മുക്ത്' ഭാരത്. , ഇപ്പോൾ അവർ അത് 'വിപക്ഷ്-മുക്ത്' ഭാരത് എന്നാക്കി മാറ്റിയെന്നും ചൌധരി വ്യക്തമാക്കി.
അതിനിടെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിരീക്ഷകൻ കമൽനാഥിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നിരുന്നു. വൈകീട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫേസ്ബുക്കിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് രംഗത്ത് എത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു ഉദ്ധവ് താക്കറയുടെ പ്രതികരണം. അധികാരത്തോട് ആര്‍ത്തിയില്ല. സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാല്‍ ഒഴിയും. വിമതര്‍ക്ക് വേണ്ടി സ്ഥാനത്ത് തുടരാന്‍ തയ്യാറല്ല. ഔദ്യോഗിക വസതിയില്‍ നിന്ന് മാറുമെന്നും അദ്ദേഹം പറഞ്ഞു. ചില എം എല്‍ എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുവെന്നും താക്കറെ പ്രതികരിച്ചു.












Click it and Unblock the Notifications