ജോസ് വന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കോ? എല്‍ഡിഎഫില്‍ ജോസിനെതിരെ എതിര്‍പ്പ് ശക്തം
കോട്ടയം: ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിക്കാന് സിപിഎമ്മിന് അതീവ താല്പര്യമുണ്ടെങ്കിലും സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് മാണിയുടെ മകനോട് അത്ര താല്പര്യമില്ല. സിപിഐ ആണ് ജോസിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ എതിര്‍പ്പ് ശക്തമാക്കി മുന്നോട്ട് വന്നത്. ഇതിന് പിന്നാലെ മറ്റ് ഘടകക്ഷികളും ജോസിന്റെ കാര്യത്തില്‍ പ്രതികൂല നിലപാട് സ്വീകരിക്കുന്നത് മുന്നണി വിപുലീകരണ ചര്‍ച്ചയില്‍ സിപിഎമ്മിന് വിലങ്ങ് തടിയാവുകയാണ്. എല്‍ഡിഎഫിന് അകത്തെ കേരള കോണ്‍ഗ്രസുകാര്‍ക്കും ജോസ് മോന്റെ കാര്യത്തില്‍ അത്ര മമതയില്ല.
ഇത് ജോസിന്റെ തന്ത്രം
ജോസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ എല്‍ഡിഎഫ് പരിഗണിക്കരുതെന്നായിരുന്നു ജനതാദൾ-എസ് സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോർജ് തോമസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫിനോട് വിലപേശാനുള്ള പ്ലാറ്റ്ഫോമല്ല എൽഡിഎഫെന്നും ജോര്‍ജ്ജ് തോമസ് വ്യക്തമാക്കി.
എല്‍ഡിഎഫിലെത്തുമ്പോള്‍
നാലോ അഞ്ചോ മാസകാലാവധിയുള്ള ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണ് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍. വിലപേശി കൂടുതല്‍ നേട്ടങ്ങളോടെ യുഡിഎഫില്‍ മടങ്ങിയെത്താനുള്ള നീക്കങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. വിഷയം എല്‍ഡിഎഫിലെത്തുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട് അറിയിക്കും. കെഎം മാണിയും നേരത്തെ സമാന വിലപേശല്‍ നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതൃപ്തി
എല്ഡിഎഫിനൊപ്പൊള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനും സ്കറിയാ തോമസ് വിഭാഗത്തിനും ജോസ് കെ മാണിയെ ഒപ്പം ചേര്‍ക്കാനുള്ള നീക്കങ്ങളില്‍ അതൃപ്തിയുണ്ട്. ഇക്കാര്യം ഇവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന അറിയിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യമ്പോള്‍ അഭിപ്രായം പറയുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ് പറഞ്ഞു.
യുപിഎയുടെ ഭാഗം
യുഡിഎഫില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്നാണ് ജോസ് കെ മാണി പറയുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം എങ്ങനെ എല്‍ഡിഎഫിന്റെ ഭാഗമാവും. മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമാകും എല്‍ഡിഎഫ് വിപുലീകരണ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലയനം
ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്കറിയാ തോമസ് വിഭാഗം എന്നിവരുമായി ലയിച്ച് ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തുകയെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ടുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുന്നണിയിലെ കക്ഷി ബാഹുല്യവും നിയമസഭാ സീറ്റുകള്‍ക്ക് വേണ്ടിയുള്ള പിടിവലിയും ലയനത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു സിപിഎം ലക്ഷ്യം.
ആരുമായും ലയിക്കില്ല
എന്നാല്‍ ലയനവുമായി ബന്ധെപ്പട്ട് സി.പി.എം നിർദേശമൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നാണ് കെസി ജോസഫ് വ്യക്തമാക്കുന്നത്. ആരുമായും ലയിക്കാൻ ജനാധിപത്യ കേരള കോൺഗ്രസില്ല. പാർട്ടിയുടെ വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ലയന സാധ്യത ജനാധിപത്യ കേരള കോണ്‍ഗ്രസ് തള്ളിയതോടെ സിപിഎമ്മിന് മുന്നിലെ ആ വഴിയും അടഞ്ഞെന്ന് ചുരുക്കം.
Recommended Video
ബന്ധം അവസാനിപ്പിക്കുമോ
ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറാവുകയും ജനാധിപത്യ കേരള കോണ്‍ഗ്രസ് കടുംപിടുത്തം തുടരുകയും ചെയ്താല്‍ സിപിഎം തീരുമാനം ജോസിന് അനുകൂലമായേക്കും എന്നകാര്യം ഉറപ്പാണ്. അതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്.
രൂപീകരിച്ചത്
ജോസ് കെ മാണിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് എം വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ച ഇവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
ഫ്രാന്‍സിസ് ജോര്‍ജ്ജ് മടങ്ങി
എന്നാല്‍ ഈ മാര്‍ച്ച് മാസത്തോടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് , പിജെ ജോസഫ് പക്ഷത്തോടൊപ്പം ചേര്‍ന്നുകൊണ്ട് യുഡിഎഫിലേക്ക് മടങ്ങി. ജനാധിപത്യ കേരള കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ടതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആന്റണി രാജുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരാണ് ജോസിന്റെ കടന്നു വരില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്.
ജോസഫ് പക്ഷത്തേക്ക്
എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്ക് അത്ര വില കൊടുകൊടുക്കാന്‍ സിപിഎം തയ്യാറായേക്കില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിനേക്കാള്‍ എന്തുകൊണ്ടും മുന്നണിക്ക് ഗുണം ജോസ് കെ മാണി തന്നെയാണെന്നും സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് മടങ്ങിയാലും അത്ഭുതപ്പെടാനില്ല.
അനുകൂല ഘടകം
ജോസ് കെ മാണിയില്ലാത്ത കേരള കോണ്‍ഗ്രസ് എന്നതിനോടൊപ്പം പഴയ ജോസഫ് പക്ഷത്തെ നേതാക്കളാണ് ജനാധിപത്യ കോണ്‍ഗ്രസുകാര്‍ എന്നതും ഈ മടക്കത്തില്‍ അനുകൂല ഘടകമായേക്കും. സ്കറിയാ തോമസ് വിഭാഗം ഇതുവരെ ജോസിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
'ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നു'; പ്രിയങ്കയ്ക്കായി മുറവിളി കൂട്ടി യുപി കോണ്‍ഗ്രസ്, ലക്ഷ്യം 2022