ലീഗിന് എല്‍ഡിഎഫിലേക്ക് വരാന്‍ ആഗ്രഹം; വിളിച്ചാല്‍ എപ്പോഴും റെഡി, പക്ഷെ അടുപ്പിക്കില്ല; ആന്‍റണി രാജു
തിരുവനന്തപുരം: രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്, അതിന് തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം മുന്‍ നിര്‍ത്തി തന്നെ ഇരുമുന്നണികളും തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. മുന്നണി സംവിധാനത്തില്‍ തന്നെ 2016 ല്‍ നിന്നും പല ശ്രദ്ദേയമായ മാറ്റങ്ങളാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച ജനതാ ദള്‍ എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തുകയും കേരള കോണ്‍ഗ്രസ് എം പിളരുകയും ചെയ്തിരിക്കുന്നു.
ജോസ് കെ മാണി വിഭാഗം
പിളര്‍ന്ന കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം ഉടന്‍ തന്നെ ഇടതുമുന്നണിയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് ഇന്ന് ചേര്‍ന്ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് പിന്നാലെ ജോസ് കെ മാണി വ്യക്തമാക്കിയത്. ജോസും ഇടതിന്‍റെ ഭാഗമാവുന്നതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് കൂടുതല്‍ ക്ഷയിക്കുകയാണ് ചെയ്യുന്നത്.
കോണ്‍ഗ്രസ് കഴിഞ്ഞാല്‍
യുഡിഎഫില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കക്ഷി മുസ്ലിം ലീഗാണ്. നിയമസഭയിലെ അംഗബലത്തില്‍ കോണ്‍ഗ്രസിന് അടുത്ത് നില്ക്കുന്ന സഖ്യയും അവര്‍ക്കുണ്ട്. കോണ്‍ഗ്രസിന് 21 ഉം ലീഗിന് 18 ഉം അംഗങ്ങളാണ് നിയസഭയില്‍ ഉള്ളത്. ഇത്തരത്തില്‍ യുഡിഎഫിന്‍റെ അഭിവാജ്യ ഘടകമായ മുസ്ലിം ലീഗ് മുന്നണി മാറാന്‍ തയ്യാറാവുമോയെന്ന ചോദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എപ്പോഴും വരാൻ തയ്യാര്‍
ഇടതുമുന്നണിയിലേക്ക് എടുക്കാൻ തയ്യാറായാൽ മുസ്ലിംലീഗ് എപ്പോഴും വരാൻ തയ്യാറാണെന്നാണ് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു അവകാശപ്പെടുന്നത്. ലീഗിന്റെ ഭാഗത്ത് നിന്ന് അവർക്ക് ഇടതു മുന്നണിയിലേക്ക് വരാൻ ആഗ്രഹമുണ്ട് എന്ന കാര്യം അറിയാമെന്നാണ് കേരള കൗമുദി ഫ്ലാഷിന് അനുവദിച്ച അഭിമുഖത്തില്‍ ആന്‍റണി രാജു അഭിപ്രായപ്പെടുന്നത്.
ഗുണത്തേക്കാളേറെ ദോഷം
എന്നാല്‍ ലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്നതില്‍ മുന്നണിക്ക് അകത്തെ പ്രമുഖ കക്ഷികള്‍ക്കൊന്നും യാതൊരുവിധ താല്‍പര്യവും ഇല്ല. അവര്‍ വരുന്നത് മുന്നണിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിഗമനത്തിലാണ് എല്‍ഡിഎഫ് എത്തിച്ചേര്‍ന്നത്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗിനെ മുന്നണിയിലെ ഘടകകക്ഷിയാക്കാൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസുകാര്‍ എപ്പോഴും ഉണ്ട്
ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി ഏതെങ്കിലും ഒരു വിഭാഗം കേരള കോണ്‍ഗ്രസുകാര്‍ എപ്പോഴും ഉണ്ട്. അതുകൊണ്ടാണ് ഇത്രയേറെ പിളര്‍പ്പുകള്‍ ഉണ്ടായിട്ടും കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഇവിടെ നിന്നു പോവുന്നത്. ഭിന്നിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഇവിടെ ഉണ്ടാവില്ലായിരുന്നു. കാരണം ഏതെങ്കിലും മുന്നണി തീർന്നുപോയാൽ കേരള കോൺഗ്രസ് തീർന്നുപോയേനെ. ഇതിപ്പോൾ ഏത് മുന്നണി നിലനിന്നാലും കേരള കോൺഗ്രസ് നിലനിൽക്കും
യുഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കില്‍
എന്നാല്‍ ലീഗിനെ സംബന്ധിച്ച് കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ തീരാന്‍ പോവുകയാണ്. യുഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കില്‍ ആ പാര്‍ട്ടി കേരളത്തില്‍ ഉണ്ടാവില്ല. യുഡിഎഫ് ഇല്ലെങ്കില്‍ പിന്നെ മുസ്ലിം ലീഗ് കാണുമോ. ഏറ്റവും വലിയ പ്രതിസന്ധികള്‍ നേരിടാന്‍ പോവുന്നത്. ആര്‍എസ്പിയും ലീഗുമൊക്കെയാണ്. യുഡിഎഫിന് അധികാരം ലഭിച്ചില്ലെങ്കില്‍ ആ മുന്നണി പിരിച്ചു വിടേണ്ടി വരും.
തകര്‍ച്ച പൂര്‍ണ്ണമാവും
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ യുഡിഎഫിന്‍റെ തകര്‍ച്ച പൂര്‍ണ്ണമാവും. എല്‍ഡിഎഫ് കൂടുതല്‍ ശക്തിയാര്‍ജിക്കും. ചില മേഖലകളില്‍ ബിജെപിയും വോട്ട് വര്‍ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പോക്ക് തകര്‍ച്ചയിലേക്കാണ്. ഇതുകൊണ്ടൊക്കെ തന്നെയാവാം ഇടത്തോട്ട് ചായാന്‍ ലീഗിന് ആഗ്രഹമെന്നും പറഞ്ഞു.
ലീഗിന്‍റെ മുന്നണി മാറ്റം
നേരത്തെയും ലീഗിന്‍റെ മുന്നണി മാറ്റ വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ഇടത് നേതാക്കളോ ലീഗോ തയ്യാറായിരുന്നില്ല. കുഞ്ഞാലിക്കുട്ടിപോലും മുന്നണി മാറ്റ ആഗ്രഹങ്ങളുമായി തന്നെ വന്നി കണ്ടിരുന്നുവെന്ന് ഇടത് കണ്‍വീനറായിരുന്ന എംഎം ലോറന്‍സ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ലോറന്‍സ് പറഞ്ഞത്
നമ്മള്‍ രണ്ടും ഒരുമിച്ച് നിന്നാല്‍ എന്നും ഭൂരിപക്ഷം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞ്. ആ പറഞ്ഞതില്‍ സത്യം ഉണ്ടെങ്കിലും ലീഗിനെ മുന്നണിയില്‍ എടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. അദ്ദേഹം എന്‍റെ അരികില്‍ വന്നത് പാര്‍ട്ടിയില്‍ തന്നെ പലര്‍ക്കും അറിയില്ല. അത്തരമൊരു ഐക്യത്തിന് സാധ്യതയില്ലെന്ന് എനിക്ക് അറിയാമായിരുന്നെന്നും ലോറന്‍സ് പറഞ്ഞു.
സാധ്യതകള്‍ തീരെയില്ല
ഇനിയിപ്പോള്‍ അവരുടെ കടന്നു വരവിനുള്ള സാധ്യതകള്‍ തീരെയില്ല. മുസ്ലിം ലീഗ് പോലുള്ള പാര്‍ട്ടികളോട് ബന്ധം പാടില്ലെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തന്നെ തീരുമാനം എടുത്തിട്ടുണ്ട്. അത് ലംഘിച്ചുകൊണ്ട് ഇവിടെ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നുമാണ് ഇക്കഴിഞ്ഞ ജൂണില്‍ നല്‍കിയ അഭിമുഖത്തില്‍ എംഎം ലോറന്‍സ് വ്യക്തമാക്കിയത്.
ജോസ് കെ മാണിയ്ക്ക് നിര്‍ണായക ദിനം; കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലും നിര്‍ണായക ദിനം