അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു; ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരം, സര്‍ക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ ഭിന്നാഭിപ്രായവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ അവകാശം നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചതെന്നും ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നതും ഒരു സത്യമാണെന്ന് കാനം പറഞ്ഞു. ലോകായുക്ത കേരളത്തില്‍ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ ഡി എഫ് അറിയാതെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനമെടുത്തതെന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. സാധാരണ ഗതിയില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചചെയ്യുന്ന രീതിയില്ല.

എങ്കിലും ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സി പി ഐ എമ്മിന്റെയും എല്‍ ഡി എഫിന്റെയും പൊതു നിലപാടില്‍നിന്നുള്ള നയപരമായ മാറ്റമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇടതുമുന്നണി കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്. മാത്രമല്ല മന്ത്രിസഭാ യോഗത്തിന് മുന്‍പ് സി പി ഐ എം- സി പി ഐ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്താറുണ്ട്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഇതും സംഭവിച്ചിട്ടില്ല എന്നതാണ് കാനത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിലെ രണ്ടാം കക്ഷിയും വിയോജിപ്പ് അറിയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മുന്‍ മന്ത്രി കെ ടി ജലീലിന്റെ രാജി മുതല്‍ ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യു ഡി എഫ് നേതാക്കള്‍ നാളെ ഗവര്‍ണറെ കാണാനിരിക്കെ ഗവര്‍ണറുടെ നീക്കം പ്രധാനമാണ്. അതേസമയം ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെയ്തത്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം അനുസരിച്ചാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കുള്ള തീരുമാനമെടുത്തതെന്ന് കോടിയേരി പറഞ്ഞു.

കേരളത്തില്‍ ലോകായുക്ത വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കാനുള്ള അധികാരം പോലും ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു സംസ്ഥാനങ്ങളിലും ഈ രീതിയില്‍ നിയമം നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം കൂടി പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം ലോകായുക്തയെ അപ്രസക്തമാക്കുന്ന നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

ലോകായുക്തയുടെ വിധികള്‍ സര്‍ക്കാറിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ് പുതിയ നിയമ നിര്‍മാണം കൊണ്ടുവരുന്നത്. ലോകായുക്ത നിയമനത്തിന് മുന്‍ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈക്കോടതി ജഡ്ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ഭേദഗതിയും വരുത്തുന്നുണ്ട്. അഴിമതി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല എന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്.
Recommended Video

ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.












Click it and Unblock the Notifications