'ആരിഫ് ഖാന്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായം അഴിച്ചുവെക്കണം; എല്ലാ തീരുമാനവും ഗവര്‍ണ്ണറെ അറിയക്കണ്ട'
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി, തദ്ദേശ വാര്‍ഡ് വിഭജനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. തിരുവനന്തപുരത്തും ഡൽഹിയിലും മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്‌താവനകള്‍ നടത്തിയതെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ വിമര്‍ശിക്കുന്നു.
സംസ്ഥാന സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തിൽ ക്ഷുഭിതനായ ഖാൻ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ഭീഷണി മുഴക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..
മുഖപ്രസംഗത്തിലൂടെ മറുപടി
പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിയെ അടക്കം ഗവര്‍ണ്ണര്‍ നിരന്തരമായി വിമര്‍ശിച്ചതോടെയാണ് ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ മറുപടിയുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
ഗവർണർ പ്രവർത്തിക്കേണ്ടത്
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
നിയമപരമായും
മോഡി ഗവൺമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമർശനമാണ് ഗവർണർ പ്രകടിപ്പിച്ചത്.
ഭരണഘടനയിലില്ല
സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക് കാത്തുനിൽക്കണം എന്നുമുള്ള കീഴ്‌വഴക്കം ഉറപ്പിക്കാനാണ് ശ്രമം. ആരും ഭരണഘടനയ്‌ക്ക് അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ്. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല.
അഞ്ചംഗ ബെഞ്ചിന്റെ വിധി
അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തം. ഗവർണർക്ക് വിവരം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ കർത്തവ്യങ്ങളാണ് അതിൽ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്സിങ് ഗേൽഹർ നേതൃത്വം നൽകിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ദൈനംദിന കാര്യങ്ങളിൽ
അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതിൽ കൃത്യമായി പറഞ്ഞു. അതായത് ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല
സഭാപ്രമേയം നിയമപരമാണ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജനം പുനർക്രമീകരിക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കിൽ ഗവർണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും
കേരള ജനതയുടെ വികാരം
കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ സഭയോട് ഉത്തരവാദിത്തം പുലർത്തുന്ന സർക്കാരിന് ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതിനാണ് പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട് ഫയൽ ചെയ്‌തത്. അത് ഗവർണറെ അറിയിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ല.
Recommended Video
അനുച്ഛേദം 167
ഭരണഘടനയുടെ അനുച്ഛേദം 167 മുഖ്യമന്ത്രി ഗവർണർക്കു നൽകേണ്ട വിവരങ്ങൾ പ്രതിപാദിക്കുന്നു. സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്ന കാര്യം അതിൽപ്പെടില്ല. ഇത്തരം കാര്യങ്ങൾ ഗവർണറെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്യുന്ന കീഴ്‌വഴക്കവുമില്ല.അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഉൾപ്പെടെ കേരളം അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് അനുച്ഛേദം 163 വ്യക്തമാക്കുന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു
രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം, കാരണങ്ങൾ നിരത്തി രാമചന്ദ്ര ഗുഹ
ആദ്യം വിദേശത്ത് നടപ്പിലാക്കട്ടെ: ഹൈപ്പർലൂപ്പ് പദ്ധതിയിൽ അജിത് പവാർ, സർക്കാർ പിന്മാറുന്നു!!